July 16, 2026 |
Share on

ബ്രസീലിന്റെ ‘ട്രംപ്’ വരുന്നു, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കച്ച മുറുക്കി

മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ ബൊല്‍സൊണാരോ വംശവെറിയും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും കൊണ്ട് കുപ്രസിദ്ധനാണ്.

ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബ്രസീലിന്റെ ട്രംപ് എന്ന് വിശേഷിപ്പിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജയിര്‍ ബൊല്‍സൊണാരോ. ജനപിന്തുണയില്‍ മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വയ്ക്ക് പിന്നിലാണ് നിലവില്‍ ബൊല്‍സൊണാരോ. എന്നാല്‍ അഴിമതി കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലുല തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയില്ല. മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ ബൊല്‍സൊണാരോ വംശവെറിയും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും കൊണ്ട് കുപ്രസിദ്ധനാണ്. അതേസമയം കുറ്റകൃതങ്ങള്‍ പെരുകിയ ബ്രസീലിന്റെ രക്ഷകനായാണ് വലതുപക്ഷം ബൊല്‍സൊണാരോയെ അവതരിപ്പിക്കുന്നത്. റണ്‍ ഓഫിലേയ്ക്ക് പോയാല്‍ ബൊല്‍സൊണാരോ തോല്‍ക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.

സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (പിഎസ്എല്‍) സ്ഥാനാര്‍ത്ഥായായാണ് ജയിര്‍ ബൊല്‍സൊണാരോ രംഗത്തെത്തുക. എന്നാല്‍ ബ്രസീലിലെ ചെറു കക്ഷിയായ പിഎസ്എല്ലിന്റെ സ്ഥാനാര്‍ത്ഥിയുടെ പരസ്യത്തിന് വെറും 10 സെക്കന്റ് എയര്‍ ടൈം മാത്രമാണ് ടിവി ചാനലുകള്‍ നല്‍കുക. ഞങ്ങള്‍ക്ക് വലിയൊരു പാര്‍ട്ടിയില്ല. ഞങ്ങള്‍ക്ക് ടെവിലിഷന്‍ എയര്‍ടൈമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത ഒന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട് – ബ്രസീലിലെ ജനങ്ങള്‍ – ബൊല്‍സൊണാരോ അവകാശപ്പെടുന്നു.

ലക്ഷക്കണക്കിന് പേരാണ് ബൊല്‍സൊണാരോയെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ പിന്തുടരുന്നത്. പലരും അദ്ദേഹത്തെ ബ്രസീലിന്‍ ട്രംപ് എന്ന് വിളിക്കുന്നു. കുറ്റകൃത്യങ്ങളെ നേരിടാന്‍ ബൊല്‍സൊണാരോ കണ്ടുപിടിച്ചിരിക്കുന്ന വഴികളിലൊന്ന് തോക്ക് ഉപയോഗ നിയമം ഉദാരമാക്കി യഥേഷ്ടം തോക്കുകള്‍ ഉപയോഗിക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന ജയിര്‍ ബൊല്‍സൊണാരോയ്ക്ക് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടേയും വലിയ പിന്തുണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×