June 06, 2026 |
Share on

വിവാദ പാസ്റ്ററുടെ ഇവാന്‍ജലിക്കല്‍ സ്‌കൂളുമായി ബന്ധം: മാനേജ്‌മെന്റിനെതിരെ ന്യൂസ് വീക്കില്‍ പൊട്ടിത്തെറി

“Why is the Manhattan DA looking at Newsweek’s ties to a Christian university?” എന്ന സ്റ്റോറിയുടെ പേരിലാണ് തര്‍ക്കം. ഈ വാര്‍ത്തയുടെ പേരിലാണ് ന്യൂസ് വീക്ക് എഡിറ്റര്‍മാരേയും ഒരു റിപ്പോര്‍ട്ടറേയും പുറത്താക്കിയിരിക്കുന്നത്.

പ്രശസ്ത യുഎസ് മാധ്യമം ന്യൂസ് വീക്കില്‍ മാനേജ്‌മെന്റിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പൊട്ടിത്തെറി. വിവാദ കൊറിയന്‍ പാസ്റ്റര്‍ ഡേവിഡ് ജാംഗ് നടത്തുന്ന ക്രിസ്ത്യന്‍ ഇവാന്‍ജലിക്കല്‍ സ്‌കൂള്‍ ഒലിവെറ്റ് യൂണിവേഴ്‌സിറ്റിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൊട്ടിത്തെറി. ഇവാന്‍ജലിക്കല്‍ സ്‌കൂളിനെതിരായുള്ള സ്റ്റോറി പ്രസിദ്ധീകരിക്കുന്നത് വിലക്കി മാനേജ്‌മെന്റ് നടത്തിയിരിക്കുന്ന ഇടപെടലാണ് കലാപമുണ്ടാക്കിയിരിക്കുന്നത്. പലരേയും മാനേജ്‌മെന്റ് പുറത്താക്കുകയും മറ്റ് പലരും രാജി തീരുമാനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. “Why is the Manhattan DA looking at Newsweek’s ties to a Christian university?” എന്ന സ്റ്റോറിയുടെ പേരിലാണ് തര്‍ക്കം. ന്യൂയോര്‍ക്കില്‍ ഒരു ക്യാമ്പസ് നിര്‍മ്മിക്കാനുള്ള ഒലിവെറ്റ് യൂണിവേഴ്‌സിറ്റിയുടെ ശ്രമങ്ങളും ന്യൂസ് വീക്ക് മാനേജ്‌മെന്റുമായുള്ള ബന്ധവും സ്റ്റോറിയില്‍ പറയുന്നു.

മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോണിയുടെ ഓഫീസ്, ജനുവരിയില്‍ ന്യൂസ് വീക്കിന്റെ ന്യൂസ് റൂം റെയ്ഡ് ചെയ്ത് 18 കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ പിടിച്ചെടുത്തിയിരുന്നു. ഒലിവെറ്റ് യൂണിവേഴ്‌സിറ്റിയും ന്യൂസ് വീക്ക് മീഡിയ തമ്മിലുള്ള ബന്ധം സംബന്ധിച്ചാണ് അന്വേഷണം നടന്നത്. ന്യൂസ് വീക്ക് മീഡിയ ഗ്രൂപ്പിന്റെ കോ ഫൗണ്ടറായ ജൊനാഥന്‍ ഡേവിസിന്റെ ഭാര്യ ട്രേസി ഡേവിസ് ഒലിവെറ്റ് യൂണിവേഴ്‌സിറ്റി പ്രസിഡന്റാണ്. ലൈസന്‍സിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എഗ്രിമെന്റ് എന്നിവയ്ക്കായി ന്യൂസ് വീക്കിന് പണം നല്‍കിയതായി ഒലിവെറ്റ് യൂണിവേഴ്‌സിറ്റി സമ്മതിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഡോളര്‍, ഒലിവെറ്റ് യൂണിവേഴ്‌സിറ്റി, ന്യൂസ് വീക്ക് ഗ്രൂപ്പിന് നല്‍കിയതായാണ് ന്യൂസ് വീക്കിന്റെ തന്നെ റിപ്പോര്‍ട്ട്. നികുതി രേഖകള്‍ ഇത് വ്യക്തമാക്കുന്നു. ന്യൂസ് വീക്കില്‍ സൗജന്യമായി പരസ്യം നല്‍കാമെന്ന വാഗ്ദാനം ന്യൂയോര്‍ക്ക് കൗണ്ടി അധികൃതര്‍ക്ക് ഒലിവെറ്റ് നല്‍കിയിരുന്നു. 2017ല്‍ 1,49,000 ഡോളര്‍ വില മതിക്കുന്ന 10 ഫുള്‍ പേജ് പരസ്യങ്ങള്‍ സൗജന്യമായി ന്യൂസ് വീക്ക് കൊടുത്തിരുന്നു.

ഒലിവെറ്റ് യൂണിവേഴ്‌സിറ്റിയുടെ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനായുള്ള വിലപേശലുകളുടെ ഭാഗമായി 1,50,000 ഡോളറിന്റെ പരസ്യങ്ങള്‍ സൗജന്യമായി ന്യൂസ് വീക്ക് കൊടുത്തു. ന്യൂസ് റൂമിലെ മൂന്നില്‍ രണ്ട് പേരെ പിരിച്ചുവിട്ടു. പല റിപ്പോര്‍ട്ടര്‍മാരും കരയുന്നതിന് താന്‍ സാക്ഷിയാണെന്ന് ന്യൂസ് വീക്ക് അസോസിയേറ്റ് പൊളിറ്റിക്‌സ് എഡിറ്റര്‍ ജേസണ്‍ ലി മിയര്‍ ട്വീറ്റ് ചെയ്തു.

എന്തുകൊണ്ടാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോണി, ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയുമായി ന്യൂസ് വീക്കിനുള്ള ബന്ധം അന്വേഷിക്കുന്നത് – ഈ വാര്‍ത്തയുടെ പേരിലാണ് ന്യൂസ് വീക്ക് എഡിറ്റര്‍മാരേയും ഒരു റിപ്പോര്‍ട്ടറേയും പുറത്താക്കിയിരിക്കുന്നത്. എഡിറ്റര്‍ ബോബ് റോ, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെന്‍ ലി, സീനീയര്‍ പൊളിറ്റിക്‌സ് റിപ്പോര്‍ട്ടര്‍ സെലസ്‌റ്റെ കാറ്റ്‌സ് എന്നിവരെയാണ് മാനേജ്‌മെന്റ് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×