June 04, 2026 |
Share on

റഷ്യന്‍ പ്രദേശമായ ക്രിമിയയിലെ കോളേജില്‍ വെടിവയ്പ്: 19 പേര്‍ കൊല്ലപ്പെട്ടു

യുഎസ് സ്‌കൂളുകളില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന ഇത്തരം വെടിവയ്പുകള്‍ റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയില്‍ ഈ വര്‍ഷം അഞ്ച് സ്‌കൂള്‍ വെടിവയ്പുകളാണുണ്ടായത്.

റഷ്യയുടെ അധീനതയിലുള്ള മുന്ഡ ഉക്രൈന്‍ പ്രദേശം ക്രിമിയയില്‍ കോളേജിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. കെര്‍ച്ച് ടെക്‌നിക്കല്‍ കോളേജില്‍ കൂട്ടക്കൊല നടത്തിയത് 18കാരനാണ്. പിന്നീട് ഈ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. ഒരു സ്‌ഫോടനവുമുണ്ടായി. റൂമുകള്‍ കയറിയിറങ്ങി വ്‌ളാദിസ്ലാവ് റോസ്ല്യാകോവ് എന്ന അക്രമി തുരുതുരാ വെടിവയ്പ് നടത്തുകയായിരുന്നു റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി പറയുന്നു. ആക്രമണത്തിന് പിന്നിലെ പ്രേരണയോ ലക്ഷ്യമോ വ്യക്തമല്ല. കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വ്‌ളാദിസ്ലാവ് റോസ്ല്യാകോവ്. അധ്യാപകരോടുള്ള അമര്‍ഷവും പ്രതികാരവും തീര്‍ക്കാനായിരുന്നു ആക്രമണം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.

ഉക്രൈനിനെതിരായ വിമതരെ സഹായിച്ച് 2014ലാണ് ക്രിമിയ പ്രവിശ്യ റഷ്യ തങ്ങളുടെ ഭാഗമാക്കിയത്. പാശ്ചാത്യരാജ്യങ്ങള്‍ ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഉക്രൈനിന്റെ കിഴക്കന്‍ പ്രവിശ്യയായിരുന്ന ക്രിമിയ ഉക്രൈനുമായി നിരന്തര സംഘര്‍ഷത്തിലാണ്. യുഎസ് സ്‌കൂളുകളില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന ഇത്തരം വെടിവയ്പുകള്‍ റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയില്‍ ഈ വര്‍ഷം അഞ്ച് സ്‌കൂള്‍ വെടിവയ്പുകളാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

×