June 04, 2026 |
Share on

ജയിലിലുള്ള പൗരാവകാശ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് കാനഡ; അംബാസഡറെ സൗദി പുറത്താക്കി

സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തേയും അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങള്‍ കാനഡയടക്കം ഒരു രാജ്യത്തിന്റേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും സൗദി ചൂണ്ടിക്കാട്ടി.

കാനഡ അംബാസഡറോട് രാജ്യം വിടാന്‍ സൗദി അറേബ്യന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ കൈ കടത്തുന്നു എന്ന് ആരോപിച്ച് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് അംബാസഡറെ സൗദി പുറത്താക്കിയത്. കാനഡയിലെ സൗദി അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇത് കൂടാതെ കാനഡയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കുന്നതായും നിക്ഷേപങ്ങള്‍ അനുവദിക്കില്ലെന്നും സൗദ് വ്യക്തമാക്കി. ജയിലിലുള്ള പൗരാവകാശ പ്രവര്‍ത്തകരെ വിട്ടയ്ക്കാന്‍ സൗദി തയ്യാറാകണമെന്ന് കാനഡ വിദേശകാര്യ മന്ത്രാലയവും റിയാദിലെ കനേഡിയന്‍ എംബസിയും ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്.

24 മണിക്കൂറാണ് അംബാസഡര്‍ക്ക് രാജ്യം വിട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയം സമയം നനല്‍കിയിരിക്കുന്നതെന്ന് സൗദി ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തേയും അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. തങ്ങള്‍ കാനഡയടക്കം ഒരു രാജ്യത്തിന്റേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും സൗദി ചൂണ്ടിക്കാട്ടി. ജയിലിലുള്ള പൗരാവകാശ പ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് സൗദിയോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് കനേഡിയന്‍ എംബസി വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞിരുന്നു.

അറിയപ്പെടുന്ന വനിത ആക്ടിവിസ്റ്റുകളായ സമര്‍ ബദാവി, നസീമ അല്‍ സദ എന്നിവരടക്ക ഒരു ഡസനോളം പൗരാവകാശ പ്രവര്‍ത്തകരെ മേയ് മുതല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരേയും ചില പുരോഹിതരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയിലിലടയ്ക്കപ്പെട്ട ബ്ലോഗര്‍ റെയ്ഫ് ബദാവിയുടെ സഹോദരിയാണ് സമര്‍ ബദാവി. ഇവരുടേതടക്കമുള്ള അറസ്റ്റുകളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് കാനഡ വ്യക്തമാക്കിയിരുന്നു. റെയ്ഫ് ബദാവിയുടെ ഭാര്യ എന്‍സാഫ് ഹൈദര്‍ നിലവില്‍ കാനഡയിലാണുള്ളത്. അവര്‍ക്ക് അടുത്തിടെ കാനഡ പൗരത്വം നല്‍കിയിരുന്നു.

മിക്ക സ്ത്രീകളും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ഡ്രൈവിംഗ് അവകാശത്തിന് വേണ്ടിയുള്ള സമരത്തിന്റെ പേരിലാണ് എന്നതാണ് ശ്രദ്ധേയം. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുമതി അടക്കം കൂടുതല്‍ അവകാശങ്ങളും ലിബറല്‍ പരിഷ്‌കാരങ്ങളുമായി ഒരു വശത്ത് സൗദി മുന്നോട്ട് പോകുമ്പോളും ഈ ആക്ടിവിസ്റ്റുകള്‍ ജയിലില്‍ തുടരുന്നു എന്നതാണ് വസ്തുത. സ്ത്രീകള്‍ക്ക് മേല്‍ പുരുഷന്മാര്‍ക്ക് രക്ഷാധികാരം നല്‍കുന്ന നിയമം റദ്ദാക്കണമെന്നും വനിത ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഈ നിയമ പ്രകാരം പ്രധാന തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അനുമതി വേണം.

Leave a Reply

Your email address will not be published. Required fields are marked *

×