June 04, 2026 |
Share on

റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച മൈക്കിള്‍ കോഹന്റെ ആരോപണം തള്ളി ട്രംപ്

ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മരുമകന്‍ ജെറാര്‍ഡ് കുഷ്‌നര്‍, കാംപെയിന്‍ ചെയര്‍മാന്‍ പോള്‍ മാനഫോര്‍ട്ട് എന്നിവര്‍ റഷ്യന്‍ അഭിഭാഷക നടാലിയ വെസല്‍നിത്സ്‌കായയുമായി 2016 ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായുള്ള മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്റെ ആരോപണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞു. ട്രംപിന്റെ മകനും റഷ്യന്‍ പ്രതിനിധികളും തമ്മില്‍ ഹിലരി ക്ലിന്റനെതിരായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ച് ട്രംപിന് വ്യക്തമായി അറിയാമായിരുന്നു എന്നാണ് മൈക്കള്‍ കോഹന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ഇത്തരം കൂടിക്കാഴ്ചകളെ സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും കോഹന്റെ ലക്ഷ്യങ്ങളും ബന്ധങ്ങളും സംശയകരമാണെന്നും ട്രംപ് പ്രതികരിച്ചു.

ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മരുമകന്‍ ജെറാര്‍ഡ് കുഷ്‌നര്‍, കാംപെയിന്‍ ചെയര്‍മാന്‍ പോള്‍ മാനഫോര്‍ട്ട് എന്നിവര്‍ റഷ്യന്‍ അഭിഭാഷക നടാലിയ വെസല്‍നിത്സ്‌കായയുമായി 2016 ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ പ്രസിഡന്റും ഹിലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റനെതിരായി റഷ്യന്‍ ഗവണ്‍മെന്റിന്റെ പക്കലുള്ള രഹസ്യ വിവരങ്ങള്‍ അവര്‍ വാഗ്ദാനം ചെയ്തിരുന്നു. റഷ്യന്‍ അഭിഭാഷകയുടെ വാഗ്ദാനം ട്രംപ് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിനെ അറിയിക്കുമ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നതായി മൈക്കിള്‍ കോഹന്‍ പറയുന്നു. ട്രംപ് ഈ വാഗ്ദാനം സ്വീകരിച്ചതായും കോഹന്‍ പറഞ്ഞു.

അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യല്‍ ഇടപെടല്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിനും അന്വേഷണ സംഘത്തിനുമെതിരെ വീണ്ടും ട്രംപ് രംഗത്തെത്തി. മുള്ളറും അയാളുടെ 13 ഡെമോക്രാറ്റുകളും എന്നാണ് ട്രംപ് അന്വേഷണസംഘത്തെ വിശേഷിപ്പിച്ചത്. റഷ്യയുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് ഡെമോക്രാറ്റുകള്‍ക്കാണെന്നും ട്രംപ് ആരോപിച്ചു. മൈക്കിള്‍ കോഹന് ബില്‍ ക്ലിന്റനുമായും ഹിലരിയുമായും ബന്ധമുണ്ടെന്നും കോഹന്റെ ലക്ഷ്യങ്ങള്‍ സംശയകരമാണെന്നും ട്രംപ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×