May 20, 2025 |

കാത്തുനില്‍പ്പില്ലാതെ കര തൊടണം; കനിയുമോ കോര്‍പ്പറേഷന്‍?

വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി യാത്ര ദുരിതം; റോറോയ്ക്കൊപ്പം ബോട്ടും വേണമെന്നു നാട്ടുകാര്‍; ‘ ആവശ്യമില്ലാത്ത പ്രശ്‌ന’ മെന്ന് മേയര്‍

ഞാറയ്ക്കലില്‍ നിന്നും വൈപ്പിനിലേക്ക് 10 കിലോമീറ്ററുണ്ട്. രാവിലെ എട്ടരയ്ക്ക് വൈപ്പിന്‍ ബോട്ട് ജെട്ടിയിലെത്തുക എന്നതാണ് ഓരോ ദിവസത്തെയും രാജശ്രീയുടെ ആദ്യ ലക്ഷ്യം. ഒന്നിനും സമയം തികയാത്ത തരത്തില്‍ ഓട്ടപ്പാച്ചിലാണ് എഴുന്നേറ്റു കഴിഞ്ഞാല്‍. ജെട്ടിയിലെത്താന്‍ വൈകരുത്. എന്നാല്‍ ഈ ശ്വാസം പിടിച്ചുള്ള ഓട്ടം പരാജയപ്പെട്ടു പോകുന്നത് ജെട്ടിയില്‍ എത്തുമ്പോഴാണ്. കായല്‍ കടക്കാന്‍ ആകെയുള്ള റോറോ ജങ്കാര്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയുമ്പോള്‍.

‘അതോടെ കാര്യങ്ങളെല്ലാം കുഴയും” നിരാശ കലര്‍ന്ന ശബ്ദത്തില്‍ രാജശ്രീ പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ് കഴിഞ്ഞ എട്ടു വര്‍ഷമായി രാജശ്രീ. രണ്ട് വര്‍ഷം മുന്‍പ് ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വ്വീസ് നിര്‍ത്തലാക്കിയതോടെയാണ് രാജശ്രീയെ പോലുള്ളവരുടെ യാത്ര ദുരിതം തുടങ്ങുന്നത്. ബോട്ടുകളും റോറോ ജങ്കാറുകളും ഒരുമിച്ച് സര്‍വീസ് നടത്തിയിരുന്ന വൈപ്പിന്‍-ഫോര്‍ട്ട് കൊച്ച് റൂട്ടില്‍ ഇപ്പോള്‍ റോറോ മാത്രമാണുള്ളത്. അവയാകട്ടെ കൃത്യമായി സര്‍വീസും നടത്തുന്നില്ല.

റോറോ കൊണ്ട് കാര്യമില്ല, ബോട്ട് മതിയെന്ന് നാട്ടുകാര്‍
മുന്‍കാലങ്ങളില്‍ ഭാരമേറിയ ചരക്കുകള്‍ കപ്പലില്‍ എത്തിക്കാന്‍ വേണ്ടി രൂപകല്പന ചെയ്തതാണ് റോറോ ജങ്കാര്‍. പിന്നീട് ജലഗതാഗതത്തിനായും ഉപയോഗിക്കാന്‍ തുടങ്ങി. 2018ല്‍ അഴിമുഖത്തെ കപ്പല്‍ ചാലിലൂടെയുള്ള പശ്ചിമ കൊച്ചിക്കാരുടെ സുരക്ഷിത യാത്രയെന്ന സ്വപ്നമാണ് റോ റോ (റോള്‍ ഓണ്‍ റോള്‍ ഓഫ്) സര്‍വീസിലൂടെ സാധ്യമായത്. വൈപ്പിനില്‍ നിന്ന് റോറോ വഴി മൂന്ന് മിനിറ്റു കൊണ്ട് ഫോര്‍ട്ട്‌കൊച്ചിയിലെത്താം. നാല് ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവ ഉള്‍ക്കൊള്ളാനുള്ള ശേഷി റോറോ ജങ്കാറുകള്‍ക്കുണ്ട്. എന്നാല്‍ ഇവ കൃത്യമായി സര്‍വീസ് നടത്താതെ വന്നതോടെയാണ് ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റൂട്ടിലെ യാത്ര ദുരിതത്തിലായത്. യാത്ര ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമായി.

പൂര്‍ണ സമയ സര്‍വീസുകള്‍ നടക്കുന്നില്ലെന്നതാണ് റോ റോയ്‌ക്കെതിരെയുള്ള യാത്രക്കാരുടെ പ്രധാന പരാതി. സര്‍വീസ് മുടങ്ങുന്നതിന് പല കാരണങ്ങളും പറയുന്നുണ്ട്. ജങ്കാറുകള്‍ അമിതമായി ചൂടാവുന്നതാണ് ഒരു കാരണം. ഉച്ച കഴിഞ്ഞാല്‍ സര്‍വീസ് നടത്തുന്ന റോറോകളുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും. രാത്രി എട്ട് മണിയ്ക്ക് ശേഷം സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യും. ബോട്ടില്ലാത്തത് കൊണ്ട് ആളുകള്‍ ഇപ്പോള്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ വാട്ടര്‍ മെട്രോയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അതിലും സ്ഥിരതയില്ല. രണ്ട് വര്‍ഷത്തോളമായി ബോട്ട് ജെട്ടിയുടെ പ്രവര്‍ത്തനം നിലച്ചിട്ട്. ജെട്ടി ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.

ആവശ്യമില്ലാത്ത പ്രശ്‌നമോ?
റോറോ സര്‍വീസ് ഒന്നിലേക്ക് ഒതുക്കുന്നതാണ് ദുരിതമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറുകരയെത്താന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് അവരുടെ പരാതി. ഒരു ദിവസം റോ റോ മുടങ്ങിയാല്‍ ഹൈക്കോര്‍ട്ട് വഴി ബസില്‍ മണിക്കൂറുകളോളം യാത്ര ചെയ്ത് വേണം യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍. എന്നാല്‍ ഈ പ്രശ്‌നത്തിന് മൂന്നാമതൊരു റോറോ സര്‍വീസ് കൂടി നടത്തി പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം. റോറോയല്ല തങ്ങള്‍ക്ക് സൗകര്യപ്രദം ബോട്ട് സര്‍വീസ് ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോറോ തുടങ്ങിയതോടെയാണ് കൊച്ചി നഗരസഭ ബോട്ട് യാത്രയ്ക്ക് കടിഞ്ഞാണിട്ടതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ അധികൃതര്‍ക്ക് ഇതൊരു ‘ആവശ്യമില്ലാത്ത പ്രശ്‌നം’ ആണ്. കൊച്ചി മേയര്‍ തന്നെ ഇങ്ങനെയൊരു നിലപാടിലാണ് അഴിമുഖത്തോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ പല തവണയായി മറുപടി നല്‍കി കഴിഞ്ഞതാണെന്നാണാണ് മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞത്. ആളുകള്‍ക്ക് യാത്രയ്ക്കായി വാട്ടര്‍ മെട്രോയും റോ റോയും ഉപയോഗിക്കാവുന്ന സാഹചര്യത്തില്‍ ഇവിടെ ബോട്ട് സര്‍വീസിന്റെ ആവശ്യം ഇല്ലെന്നാണ് അനില്‍കുമാറിന്റെ വാദം. നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാതെയാണ് ജനങ്ങള്‍ ഇല്ലാത്തതിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് മേയറുടെ പരാതി.

യാത്ര മുടങ്ങാതിരിക്കാന്‍ ബോട്ട് വേണം
‘മറ്റിടങ്ങളിലൊക്കെ റോ റോയ്‌ക്കൊപ്പം ബോട്ട് സര്‍വീസും ഒപ്പം നടത്തുന്നുണ്ട്. വൈപ്പിനില്‍ ആ സൗകര്യം ഇല്ലാത്തതാണ് ഇപ്പോഴത്തെ പരാതികള്‍ക്ക് കാരണം. വൈപ്പിനിലെയും ഫോര്‍ട്ട്‌കൊച്ചിയിലെയും ബോട്ട് ജെട്ടികള്‍ ശോചനീയവസ്ഥയിലാണ്. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീണേക്കാമെന്ന സ്ഥിതി. കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ബോട്ട് സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള കാരണം. മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായ യാത്രയ്ക്ക് ബോട്ടാണ് നല്ലത്. അതുകൊണ്ട് തന്നെ സ്വന്തമായി വാഹനമില്ലാത്ത ആളുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് ബോട്ടുകളാണ്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് പുതുവൈപ്പ്, ചെറായി ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. അവര്‍ക്കും യാത്ര സൗകര്യത്തിന് ബോട്ട് തന്നെയാണ് നല്ലത്” രാജശ്രീ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളാണിത്.

റോ റോ ഇല്ലാത്ത സമയങ്ങളില്‍ ബോട്ട് സര്‍വീസ് ഉണ്ടെങ്കില്‍, സ്ഥിരം യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് തന്നെയാണ് നാട്ടുകാരായ മറ്റു യാത്രക്കാരും പറയുന്നത്. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ മറുകരയിലെത്താന്‍ ബോട്ട് സഹായകമാകും. വൈപ്പിനില്‍ നല്ലൊരു ആശുപത്രിയില്ലാത്തതിനാല്‍ കൂടുതല്‍ ആളുകളും ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ബോട്ട് ഇല്ലാത്ത സാഹചര്യം ഇത്തരം സാഹചര്യങ്ങളെക്കൂടായണ് ബുദ്ധിമുട്ടിലാക്കുന്നതെന്നും അഴിമുഖത്തോട് പ്രതികരിച്ച പ്രദേശവാസികള്‍ പറയുന്നു.

ഫോര്‍ട്ട്‌കൊച്ചി ഒരു ടൂറിസ്റ്റ് കേന്ദ്രമായത് കൊണ്ട് തന്നെ അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് റോ റോയില്‍ മുന്‍ഗണന കൊടുക്കാറുണ്ട്. ഇതും സാധാരണ ജനങ്ങളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. ഒരു ടൂറിസ്റ്റ് ബസ് കയറ്റിയാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സ്ഥലം തികയാതെ വരും. മൂന്നാമതൊരു റോറോ ഉടന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ നടപടികളൊന്നുമായിട്ടില്ല. വൈപ്പിനിലേക്ക് വളരെ ചുരുക്കം ബസുകളാണ് യാത്ര നടത്തുന്നത്. വൈകുന്നേരങ്ങളിലുണ്ടാവുന്ന തിരക്ക് മൂലം ബസ് സര്‍വീസുകള്‍ പാതിയില്‍ നിര്‍ത്തും. പിന്നെ വീട്ടിലെത്തണമെങ്കില്‍ ഓട്ടോ പിടിക്കേണ്ടി വരുമെന്നാണ് രാജശ്രീ പറയുന്നത്.

പരാതികള്‍ പരിഗണിക്കാതെ കോര്‍പ്പറേഷന്‍
രാവിലെ ആറുമണിക്ക് ശേഷമാണ് റോ റോ സര്‍വീസ് ആരംഭിക്കുന്നത്, വൈകിട്ടോടെ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യും. നൈറ്റ് ഷിഫ്റ്റ് ഉള്ള ജോലിക്കാര്‍ക്കും, ഏതെങ്കിലും അടിയന്തര സാഹചര്യത്തെ നേരിടേണ്ടി വരുന്നവര്‍ക്കും വളരെ ബുദ്ധിമിട്ടുണ്ടാക്കുന്നുണ്ടെന്നാണ് കൊച്ചി കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് ആന്റണി കുര്യത്തറ അഴിമുഖത്തോട് പറഞ്ഞത്. ബോട്ട് റിപ്പയര്‍ ചെയ്ത് ഉടനടി ഓടിക്കണമെന്ന് ഞങ്ങള്‍ക്ക് കൗണ്‍സില്‍ പലപ്രാവശ്യം ആവശ്യപ്പെട്ടതാണ്. മഴക്കാലത്ത് യാത്രക്കാര്‍ക്ക് റോറോയില്‍ കയറി യാത്ര ചെയ്യുക ബുദ്ധിമുട്ടായിരിക്കും. ബോട്ട് ഉണ്ടെങ്കില്‍ ഈ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്നാണ് ആന്റണി പറയുന്നത്.

‘നിരവധി തവണ ഇക്കാര്യം പറഞ്ഞിട്ടും ഇപ്പോഴത്തെ ഭരണസമിതി മുഖവിലക്ക് എടുത്തിട്ടില്ല. കോര്‍പ്പറേഷന്റെ വീഴ്ച്ചയാണത്. ആദ്യകാലങ്ങളില്‍ സൗജന്യ സര്‍വീസ് ആയിരുന്നു ബോട്ടിന്റെത്. പിന്നീട് ഇത് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നിസാര നിരക്കില്‍ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ സജ്ജമാക്കി. ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിനായി അടുത്ത കൗണ്‍സിലില്‍ ഒരു മെമ്മോറാണ്ടം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഫോര്‍ട്ട് കൊച്ചിയിലെയും വൈപ്പിനിലെയും ബോട്ട് ജെട്ടികള്‍ നന്നാക്കണമെന്നതും ഞങ്ങളുടെ പ്രധാന ആവശ്യമാണ്” ആന്റണി പറഞ്ഞു.

പണിമുടക്കുന്ന റോറോ, വലയുന്ന യാത്രക്കാര്‍
രണ്ടും റോറോയും ഒരു ബോട്ടുമാണ് നിലവില്‍ വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി യാത്രകള്‍ക്കായുള്ളത്. നേരത്തെ രണ്ട് ജങ്കാറുകളാണ് ഉണ്ടായിരുന്നത് അതാണ് പിന്നീട് റോ റോ സര്‍വീസായി മാറ്റുന്നതെന്നാണ് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ മെമ്പറും വൈപ്പിന്‍ നിവാസിയുമായി ഫ്രാന്‍സിസ് ചമ്മണി അഴിമുഖത്തോട് പറഞ്ഞത്.

രണ്ട് റോ റോകള്‍ ഒരുമിച്ച് സര്‍വീസ് നടത്തുന്ന സാഹചര്യത്തിലും റോ റോ ജെട്ടിയും ബോട്ട് ജെട്ടിയും അടുത്തടുത്തായത് കൊണ്ടും വൈപ്പിന്‍കരയില്‍ ബോട്ട് അടുപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇതാണ് ബോട്ട് പിന്‍വലിക്കാനുണ്ടായ പ്രധാന കാരണമെന്നാണ് ഫ്രാന്‍സിസ് വ്യക്തമാക്കുന്നത്. എന്നാല്‍ റോ റോകള്‍ രണ്ടും കൃത്യമായി സര്‍വ്വീസ് നടത്താതെ വരുന്നതോടെ യാത്ര ക്ലേശം വര്‍ധിക്കാന്‍ തുടങ്ങി. മാസത്തില്‍ പകുതി ദിവസങ്ങളിലും റോ റോ തകരാറിലാകും. വലക്കഷ്ണം പോലുള്ള ഖരമാലിന്യങ്ങള്‍ എഞ്ചിനില്‍ കുടുങ്ങുന്നതാണ് ബ്രേക്ക്ഡൗണാവാനുള്ള പ്രധാന കാരണം. തകരാര്‍ സ്ഥിരമായതോടെ ജനങ്ങളുടെ യാത്രയെ ബാധിക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ വേണം എഞ്ചിന്‍ തകരാര്‍ പരിഹരിക്കാന്‍” ഫ്രാന്‍സിസ് പറയുന്നു.

റോ റോകള്‍ വിദേശനിര്‍മ്മിതമായ എഞ്ചിനുകളാണുള്ളത് ഇവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചാല്‍ ഇവയുടെ മറ്റു ഫ്രാഞ്ചസികള്‍ മുംബൈയിലും ബാംഗ്ലൂരിലുമാണുള്ളത്. അവിടെ നിന്ന് ആളുകള്‍ എത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ. ചിലപ്പോള്‍ ദിവസങ്ങളോളം തകരാര്‍ പരിഹരിക്കാനാവാതെ സര്‍വീസ് മുടങ്ങാറുണ്ട്.

ബോട്ട് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യത്തിനൊപ്പം തന്നെ വൈപ്പിനിലെ ബോട്ട് ജെട്ടി മാറ്റി പണിയണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഗോശ്രീപാലത്തിനടുത്തേക്ക് ജെട്ടി മാറ്റി പണിയുന്നത് എല്ലാ അര്‍ത്ഥത്തിലും സൗകര്യപ്രദമായിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബോട്ട് സര്‍വീസ് പഴയപടിയാവുന്നത് വൈപ്പിനിലേക്ക് ബസില്ലാത്തതിന്റെ ദുരിതം ഇല്ലാതാക്കുമെന്നാണ് ഫ്രാന്‍സിസ് പറയുന്നത്. ബസില്ലാത്തത് കൊണ്ട് പാലത്തിനടുത്ത് ബസിറങ്ങി നടന്നോ ഓട്ടോ പിടിച്ചുമാണ് യാത്രക്കാരുടെ യാത്ര. ജെട്ടിയുടെ നിര്‍മ്മാണത്തില്‍ വന്ന അപാകത മൂലവും പ്രശ്‌നങ്ങളുണ്ടാവുന്നതായും ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.

ജലഗാത വകുപ്പ് ബോട്ട് സര്‍വീസുകള്‍ ഏറ്റെടുത്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണാന്‍ സാധിക്കൂ എന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ആദ്യം ഉപയോഗശൂന്യമായി കിടക്കുന്ന ജട്ടികള്‍ പുനരുദ്ധരിക്കണം. ഈ വിഷയം പലപ്പോഴായി മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും അസോസിയേഷന്‍ പറയുന്നു.

1872 ലാണ് വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. മുനിസിപ്പാലിറ്റി നടത്തിയിരുന്ന ഫെറി സര്‍വീസിന്റെ ഭാഗമായാണ് ബോട്ടും പിന്നീട് റോ റോയും വരുന്നത്. കെഎസ്‌ഐഎന്‍സിക്കാണ് കൊച്ചി കോര്‍പ്പറേഷന്‍ ബോട്ട് സര്‍വീസിന്റെ ചുമതല നല്‍കിയിരുന്നത്. റോ റോ ജങ്കാറുകള്‍ ഒരെണ്ണം കേടായാല്‍ യാത്രക്കാരെ ബോട്ട് സര്‍വീസ് തുണച്ചിരുന്നു. എന്നാല്‍ കൃത്യമായത് ഉപയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ട് ബോട്ട് തുരുമ്പെടുത്ത് പോയി. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ട ഒരു പ്രദേശമായിട്ട് കൂടി പ്രാഥമികമായ ആവശ്യമായ യാത്ര സൗകര്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേഷന് സാധിക്കുന്നില്ല. സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ 2000 കോടി രൂപയോളം ലഭിച്ചതാണ് അപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗവണ്‍മെന്റും കോര്‍പ്പറേഷനും ഉത്തരവാദിത്വം കാണിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ കെ ജെ സോഹന്‍ അഴിമുഖത്തോട് പറഞ്ഞത്.

‘ഇന്ത്യയില്‍ ആദ്യമായി ജലമാര്‍ഗം റോറോ സര്‍വീസ് ആരംഭിക്കുന്നത് കൊച്ചിയിലാണ്. അത്രയും പ്രാധാന്യമുള്ള ഒരു സംവിധാനത്തെ പരിഗണിക്കാന്‍ നഗരസഭയ്ക്ക് സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്. പ്രതിപക്ഷം ഈ വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കുന്നില്ല. കൊച്ചിയിലെ ഏറ്റവും വലിയ വികസനമെന്ന് അവകാശപ്പെടുന്നതാണ് വാട്ടര്‍ മെട്രോ. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇത് സ്ഥിരമായി ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. 500, 600 രൂപ ദിവസ വരുമാനുമുള്ള ആളുകളാണ് ഈ പ്രദേശത്ത് ഉള്ളത്. അങ്ങനെ ഒരാള്‍ക്ക് ഒരു ദിവസം 80 രൂപ എന്ന് പറയുന്നതും വലിയ തുകയാണ്. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിനപ്പുറത്തേക്ക് നാട്ടുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന സംവിധാനങ്ങള്‍ ആണ് നമുക്ക് വേണ്ടത്”; സോഹന്‍ പറയുന്നു.

ഞങ്ങളുടെ സമയത്തിന് വിലയില്ലേ?
ഫോര്‍ട്ട്‌കൊച്ചിയില്‍ ബിസിനസ് നടത്തുന്ന വൈപ്പിന്‍ നിവാസിയായ ബോബനും പങ്കു വയ്ക്കാനുള്ളതും യാത്രയുടെ ദുരനുഭവങ്ങളാണ്. യാത്രക്കാര്‍ക്ക് സുഖകരമായ രീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ബോട്ട് സര്‍വ്വീസുകള്‍ മുന്‍കാലങ്ങളിളുണ്ടായിരുന്നു. നാല് ബോട്ടുകളാണ് മുന്‍പുണ്ടായിരുന്നത് ഇതില്‍ രണ്ട് ബോട്ടുകള്‍ അഞ്ചു മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് നടത്തിയിരുന്നതായി ബോബന്‍ അഴിമുഖത്തോട് പറഞ്ഞു. രണ്ട് റോ റോ സര്‍വ്വീസുകള്‍ കൃത്യമായി ഓടിയിരുന്നെങ്കില്‍ യാത്രക്ലേശം ഒരു പരിധി വരെ കുറയുമായിരുന്നുവെന്നും ബോബന്‍ കൂട്ടിച്ചേര്‍ത്തു. വളരെ ജനസാന്ദ്രത കൂടിയ ഒരു പ്രദേശമാണ് വൈപ്പിന്‍. ഇവിടെ നിന്ന് മറ്റു ദ്വീപുകളിലേക്ക് വൈപ്പിന്‍ നിവാസികള്‍ യാത്ര ചെയ്യുന്നത് സ്ഥിരമാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ കൂടുതല്‍ യാത്രകളും ഫോര്‍ട്ട് കൊച്ചിയിലേക്കാണെന്നും ബോബന്‍ വ്യക്തമാക്കി.

റോ റോ സര്‍വ്വീസുകളില്‍ ഒന്ന് വളരെ അവശനിലയിലാണ്, എഞ്ചിനില്‍ വെള്ളമൊഴിച്ച് തണുപ്പിച്ചിട്ട് ആണ് ഓടിക്കുന്നത്. എഞ്ചിന്‍ ചൂടായാല്‍ അതിന്റേതായ പ്രശ്‌നങ്ങളുണ്ടായേക്കാം. യാത്രക്കാരുടെ സുരക്ഷയെ ഇത് കാര്യമായി ബാധിച്ചേക്കാമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു പരിഗണനയും നല്‍കാത്ത സംവിധാനങ്ങള്‍ അപകടമുണ്ടായി കഴിയുമ്പോള്‍ കണ്ണീരൊഴുക്കുമെന്നും ബോബന്‍ പറഞ്ഞു.

റോഡ് മാര്‍ഗമുള്ള വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി യാത്രയ്ക്ക് 25-30 മിനിറ്റ് ദൈര്‍ഘ്യമുണ്ടാവും. ഡീസല്‍ ചിലവും സമയവുമെല്ലാം സാധാരണയില്‍ നിന്ന് വളരെ കൂടുതലായിരിക്കും. ബോട്ട് മാര്‍ഗമാണെങ്കില്‍ അത് മൂന്ന് മിനിറ്റ് യാത്രയില്‍ ഒതുങ്ങും. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ബോട്ട് യാത്ര പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. മൂന്ന് റോ റോയും മുടക്കമില്ലാതെ സര്‍വ്വീസ് നടത്തുന്നത് വരെ വൈപ്പിന്‍ ഫോര്‍ട്ട്‌കൊച്ചി യാത്രക്കാരുടെ ദുരിതം തുടരും.
content summary: Fort Kochi-Vypin Residents Struggle with Poor RoRo Jangar Service; Woes Worsen After Corporation Halts Boat Service

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×