June 18, 2026 |
Share on

‘ഏജ് ഓഫ് കണ്‍സെന്റ്’: പീഡോഫീലുകളുടെ മനഃശാസ്ത്രത്തിലേക്ക് ഒരു എത്തിനോട്ടം

ജസ്റ്റിനും അദ്ദേഹത്തിന്റെ ഛായാഗ്രാഹകന്‍ ജെറി ബെറിയും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുകയാണ്. അതോടൊപ്പം തങ്ങള്‍ വെറും 11നും 14നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് എന്ന് നടിച്ചുകൊണ്ട് പീഡോഫീലുകളുടെ താല്‍പര്യം ജ്വലിപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.

ആധുനിക ലൈംഗികവേട്ടക്കാരായ പീഡോഫീലുകള്‍ ഒരു പരിശീലനക്കളരിയായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ജസ്റ്റിന്‍ പെയ്ന്‍ ഒരു ഔദ്യോഗിക നിയമപാലകനല്ല പക്ഷെ തന്റെ സമൂഹത്തില്‍ നിന്നും ദുഷ്ട ശക്തികളെ തുടച്ചു നീക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത ആളാണ്. കഠിന ആഘാതമേല്‍പ്പിക്കുന്ന ‘ഏജ് ഓഫ് കണ്‍സെന്റ്’ എന്ന ഡോക്യുമെന്ററി അദ്ദേഹത്തിന്റെ വിവാദരൂപത്തിലുള്ള നിരീക്ഷണ നീതിയെക്കുറിച്ച് നമ്മോട് പറയുന്നു. അചഞ്ചലമായ സത്യസന്ധതയോടെയാണ് വൈസ് ന്യൂസ് ഈ ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഷോണി കോഹന്‍ അത് സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത്. ടൊറന്റോയുടെ പ്രാന്തങ്ങളിലെ പാര്‍ക്കിംഗ് പ്രദേശങ്ങളിലെ നിലാവില്‍ ജസ്റ്റിനും അദ്ദേഹത്തിന്റെ ഛായാഗ്രാഹകന്‍ ജെറി ബെറിയും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുകയാണ്. അതോടൊപ്പം തങ്ങള്‍ വെറും 11നും 14നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് എന്ന് നടിച്ചുകൊണ്ട് പീഡോഫീലുകളുടെ താല്‍പര്യം ജ്വലിപ്പിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ഈ പ്രായമായ പുരുഷന്മാരുമായി പങ്കുവെക്കുന്ന സന്ദേശങ്ങള്‍ സ്വാഭാവികമായും ലൈംഗിക ഭാഷണങ്ങളിലേക്ക് തിരിയുന്നു. ഗ്രാഫിക് ഫോട്ടോകള്‍ ആവശ്യപ്പെടുന്നു, ഫോണ്‍ സംഭാഷണങ്ങള്‍ വഴി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നു, ഒടുവില്‍ നേരിട്ടുള്ള കണ്ടുമുട്ടല്‍ ആസൂത്രണം ചെയ്യപ്പെടുന്നു.

നേരിട്ട് കണ്ടുമുട്ടുമ്പോള്‍ പക്ഷെ ജസ്റ്റിന്റെയും ജെറിയുടെയും സ്വഭാവം മാറുന്നു. ഫോണ്‍വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും തങ്ങള്‍ ശേഖരിച്ച വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ രോഷത്തോടെ തങ്ങളെ പീഡിപ്പിക്കാന്‍ വന്നവരോട് ഏറ്റുമുട്ടുന്നു. ഒരു ഔദ്യോഗിക അറസ്റ്റ് നടത്താന്‍ അവര്‍ക്ക് അധികാരമില്ല. എന്നാല്‍ ഇങ്ങനെയുള്ള ഓരോ വാഗ്വാദങ്ങളും അവര്‍ രേഖപ്പെടുത്തുകയും ആ വീഡിയോകള്‍ എല്ലാവര്‍ക്കും കാണുന്നതിനായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇങ്ങനെ പീഡകരെ നാണം കെടുത്തിക്കൊണ്ട്, തങ്ങളുടെ സമൂഹത്തിലെ പീഡോഫീലുകള്‍ക്ക് എതിരെ പൊതു അവബോധം സൃഷ്ടിക്കാമെന്നും അവരെ തകര്‍ക്കാമെന്നും ഈ നിരീക്ഷക ജോഡികള്‍ പ്രതീക്ഷിക്കുന്നു. ഇവരുടെ കുരിശുയുദ്ധത്തെ കുറിച്ച് പൊലീസിന് നല്ല ധാരണയുണ്ട്. ഇവര്‍ നിയമത്തിന് വെളിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ ഗുണത്തേക്കാളേറെ തടസങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇവരുടെ ശ്രമങ്ങളെ സമൂഹം ഏറെക്കുറെ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ട്.

                                                    ഷോണി കോഹന്‍
പീഡോഫീലുകളുടെ മനഃശാസ്ത്രത്തില്‍ വിദഗ്ധനായ ഡോ.ജെയിംസ് കാന്ററാണ് ചിത്രത്തിലുടനീളം ആഴത്തിലുള്ള അപഗ്രഥനങ്ങള്‍ നടത്തുന്നത്. ഒരു തരത്തിലുള്ള ബൗദ്ധിക വ്യതിയാനത്തിന്റെ ഫലമാണ് കുട്ടികളോടുള്ള അനിതരസാധാരണമായ ആകര്‍ഷണമെന്ന് അദ്ദേഹത്തിന്റെ വിശകലനങ്ങളിലൂടെ നമ്മള്‍ പഠിക്കുന്നു. ഇത് ഭൂരിപക്ഷം ബാലപീഡകരും പങ്കുവെക്കുന്നതാണ്. എന്താണ് ജസ്റ്റിന്‍ ഉള്‍ക്കൊള്ളുന്നതെന്ന് നമുക്ക് ഇതില്‍ നിന്ന് വ്യക്തമാകുകയും ചെയ്യുന്നു. വളരെ പ്രശ്‌നാധിഷ്ടിതവും ഏകാന്തവുമായ ചുറ്റുപാടില്‍ വളര്‍ന്ന അദ്ദേഹം തന്റെ ബാല്യകാലത്തില്‍ ഇത്തരത്തിലുള്ള നിരവധി പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ തീവ്രമായ അവഹേളനങ്ങള്‍ക്കും ഏകാതന്തയ്ക്കും വിധിക്കപ്പെട്ടവരോട് അദ്ദേഹം പ്രത്യേക സാഹോദര്യമാണ് പങ്കുവെക്കുന്നത്. പീഡകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നെഞ്ചെരിയുന്ന നൈരാശ്യത്താലും മനുഷ്യത്വരാഹിത്യത്താലും താറുമാറാക്കപ്പെടുന്നു. ഒരു കുട്ടിയുടെ സ്വത്വം സ്വയം സങ്കല്‍പ്പിച്ചുകൊണ്ട് ഒരു പീഡനകന് പിറകെ മറ്റൊരു പീഡകനോട് അദ്ദേഹം സംസാരിക്കുന്നത് നമ്മള്‍ കേള്‍ക്കുന്നു. ഈ ഫോണ്‍വിളികളുടെ സൂക്ഷമാംശങ്ങള്‍ വരെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘ഏജ് ഓഫ് കണ്‍സെന്റ്’ കണ്ടിരിക്കുക ശ്രമകരമാണ്. പക്ഷെ അത് ചിത്രീകരിക്കുന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

×