June 13, 2026 |
Share on

ഇറാന്റെ ഷഹെദ് ഡ്രോണുകളെ വീഴ്ത്താന്‍ ഗള്‍ഫ്; യുക്രെയ്‌നിന്റെ ‘സ്റ്റിംഗും’ ‘ബുള്ളറ്റും’ പശ്ചിമേഷ്യയില്‍

ഷഹെദ് ഡ്രോണുകള്‍ ജിപിഎസ് നിയന്ത്രിത ഡ്രോണുകളാണ്

ഗള്‍ഫ് ആകാശത്ത് ഭീതി പടര്‍ത്തുന്ന ഇറാന്റെ ഷഹെദ് ഡ്രോണുകള്‍ ഇന്ന് അമേരിക്കയുടെ കോടികള്‍ വിലമതിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുകയാണ്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്ന ഈ കുഞ്ഞന്‍ ഡ്രോണുകള്‍ ഇറാന്റെ കരുത്തുറ്റ പോരാളികളായി മാറുമ്പോള്‍, പ്രതിരോധത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് 4,500 കിലോമീറ്റര്‍ അകലെയുള്ള യുക്രെയ്നിലേക്കാണ്. റഷ്യന്‍ യുദ്ധക്കളത്തില്‍ ഷഹെദുകളെ തകര്‍ത്ത് ശീലിച്ച യുക്രേനിയന്‍ തന്ത്രങ്ങളാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയ്ക്ക് തുണയാകുന്നത്.

റഷ്യന്‍ യുദ്ധക്കളത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇറാന്റെ ഷഹെദ് ഡ്രോണുകളുടെ മുരള്‍ച്ച കേട്ട് പയറ്റിത്തെളിഞ്ഞവരാണ് യുക്രേനിയന്‍ സൈന്യം. ആ അനുഭവസമ്പത്തില്‍ നിന്ന് അവര്‍ വികസിപ്പിച്ചെടുത്ത ‘സ്റ്റിംഗ്’, ‘ബുള്ളറ്റ്’ ഇന്റര്‍സെപ്റ്ററുകള്‍ ഇന്ന് ഗള്‍ഫ് മേഖലയുടെ പുതിയ രക്ഷാകവചമായി മാറുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയും കുറഞ്ഞ നിര്‍മ്മാണച്ചെലവും ഒത്തുചേരുന്ന ഈ യുക്രേനിയന്‍ പ്രതിരോധതന്ത്രം ആഗോള സൈനിക സമവാക്യങ്ങളെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

ലോക രാഷ്ട്രീയത്തിലെ കൗതുകകരമായ ഒരു വൈരുദ്ധ്യം കൂടിയാണിത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയെ പരസ്യമായി പരിഹസിച്ച വ്യക്തിയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ സഹായം തേടാന്‍ ആഗ്രഹിക്കാത്ത അവസാനത്തെ ആള്‍ സെലെന്‍സ്‌കിയായിരിക്കും എന്നായിരുന്നു അന്ന് ട്രംപിന്റെ പരിഹാസം. എന്നാല്‍ വെറും ഒരു മാസത്തിനുള്ളില്‍ കാലം കണക്കുചോദിച്ചിരിക്കുകയാണ്.

ഇറാന്റെ ഷഹെദ് ഡ്രോണുകള്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളിലും ഊര്‍ജ്ജ കേന്ദ്രങ്ങളിലും കനത്ത പ്രഹരമേല്‍പ്പിച്ചതോടെ അമേരിക്ക പ്രതിസന്ധിയിലായി. കോടികള്‍ വിലമതിക്കുന്ന യുഎസ് മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ മാത്രം വിലയുള്ള ഈ ഡ്രോണുകളെ നേരിടുന്നത് യുദ്ധച്ചെലവ് കുത്തനെ ഉയരാന്‍ കാരണമായി. ഇതോടെ ട്രംപിന്റെ യുദ്ധ ബില്ലും നിയന്ത്രണാതീതമായി. ഒടുവില്‍, ഷഹെദ് ഡ്രോണുകളെ കുറഞ്ഞ ചിലവില്‍ എങ്ങനെ പൂട്ടാം എന്നറിയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ യുക്രെയ്നിന്റെ പയറ്റിത്തെളിഞ്ഞ യുദ്ധതന്ത്രങ്ങള്‍ക്കായി അണിനിരക്കുകയാണ്. പരിഹാസങ്ങളെ പ്രതിരോധം കൊണ്ട് നേരിടുന്ന രാഷ്ട്രീയത്തിന്റെ പുതിയ കാഴ്ചയാണിത്.

അറബ് മണ്ണില്‍ സെലെന്‍സ്‌കി മാജിക്

അപ്രതീക്ഷിതമായ ഒരു മാറ്റത്തിനായിരുന്നു കഴിഞ്ഞ വാരാന്ത്യം ലോകരാഷ്ട്രീയം സാക്ഷ്യംവഹിച്ചത്. തന്റെ പതിവ് സൈനിക വേഷത്തിന്റെ രാഷ്ട്രീയം മുറുകെപ്പിടിച്ച്, സ്യൂട്ട് ധരിക്കാതെ തന്നെ വ്‌ളോഡിമര്‍ സെലെന്‍സ്‌കി ഗള്‍ഫ് രാജ്യങ്ങളിലെത്തി. ഖത്തറിലും യുഎഇയിലും സൗദി അറേബ്യയിലും അദ്ദേഹത്തിന് ലഭിച്ചത് സമാനതകളില്ലാത്ത സ്വീകരണമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞവര്‍ പോലും ഇന്ന് യുക്രേനിയന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

റഷ്യന്‍ യുദ്ധക്കളത്തില്‍ ഇറാന്റെ ഷഹെദ് ഡ്രോണുകളെ നേരിട്ട് തോല്‍പ്പിച്ച അമൂല്യമായ അനുഭവസമ്പത്തും, അത്യാധുനികമായ ‘സ്റ്റിംഗ്’ ഇന്റര്‍സെപ്റ്ററുകളും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറാനുള്ള നിര്‍ണ്ണായക കരാറുകളില്‍ സെലെന്‍സ്‌കി ഒപ്പിട്ടു. ഇതിന് പകരമായി, റഷ്യയുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുക്രെയ്നിന് ആവശ്യമുള്ള ആധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ അറബ് രാജ്യങ്ങള്‍ നല്‍കും. ആയുധങ്ങളേക്കാള്‍ വലിയ ആയുധം യുദ്ധക്കളത്തിലെ അനുഭവങ്ങളാണെന്ന് ഈ കരാറുകള്‍ അടിവരയിടുന്നു.

മോട്ടോര്‍ സൈക്കിളിന് സമാനമായ ശബ്ദമുള്ളതിനാല്‍ ‘പറക്കുന്ന മോപ്പഡുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഇറാന്റെ ഷഹെദ് ഡ്രോണുകളെ തുരത്താന്‍ യുക്രെയ്ന്‍ ഇപ്പോള്‍ നേരിട്ട് പശ്ചിമേഷ്യന്‍ മണ്ണിലിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി, ഡ്രോണ്‍ പ്രതിരോധത്തില്‍ വിദേശ രാജ്യങ്ങളില്‍ പോലും പരിശീലനം നല്‍കാന്‍ ശേഷിയുള്ള ഇരുന്നൂറിലധികം യുക്രേനിയന്‍ സൈനിക വിദഗ്ധരെ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചു കഴിഞ്ഞു. ജോര്‍ദാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ ഡ്രോണ്‍ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുക്രെയ്നിന്റെ ഈ നീക്കം ആഗോള പ്രതിരോധ രംഗത്ത് പുതിയൊരു അധ്യായമാണ് തുറക്കുന്നത്.

എന്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ യുക്രെയ്‌നിലേക്ക് ?

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഒരു വലിയ പാഠമാണ് ലോകത്തിന് നല്‍കുന്നത്. അത്യാധുനിക ആയുധങ്ങളേക്കാള്‍ ഇന്ന് വിനാശകാരിയാകുന്നത് കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന ആയുധങ്ങളാണ്. ഈ പ്രതിസന്ധിക്കുള്ള പരിഹാരം തേടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ യുക്രെയ്‌നിലേക്ക് ശ്രദ്ധ തിരിക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇറാന്റെ പക്കലുള്ള ഷഹെദ്-136 ഡ്രോണുകള്‍. ഇറാന്റെ സൈനിക കരുത്തിലെ ഇതിന് ഒരു യൂണിറ്റിന് കേവലം 20,000 മുതല്‍ 30,000 ഡോളര്‍ (ഏകദേശം 18 ലക്ഷം മുതല്‍ 28 ലക്ഷം രൂപ) വരെ മാത്രമേ ചിലവ് വരുന്നുള്ളൂ. ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് ഡ്രോണുകള്‍ ഉത്പാദിപ്പിക്കാന്‍ ഇറാന് സാധിക്കും. അമേരിക്കയുടെ കോടികള്‍ വിലമതിക്കുന്ന മിസൈലുകള്‍ ഉപയോഗിച്ച് ഈ കുഞ്ഞന്‍ ഡ്രോണുകളെ വെടിവെച്ചിടുന്നത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് യുക്രെയ്ന്‍ വാഗ്ദാനം ചെയ്യുന്നത്.

ഇറാന്റെ ഈ വിലകുറഞ്ഞ ഡ്രോണുകളും മിസൈലുകളും അമേരിക്കയുടെ കരുത്തുറ്റ 13 സൈനിക താവളങ്ങളെയാണ് വെറും മൂന്നാഴ്ച കൊണ്ട് ഉപയോഗശൂന്യമാക്കിയത്. ‘ദി വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 2.41 ലക്ഷം കോടി രൂപയുടെ (2.9 ബില്യണ്‍ ഡോളര്‍) ഭീമമായ നഷ്ടമാണ് ആദ്യ ഘട്ടത്തില്‍ തന്നെ ഉണ്ടായത്.

ഈ ഡ്രോണുകളെ തകര്‍ക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ഉപയോഗിക്കുന്നത് 3.3 കോടി രൂപ (4 മില്യണ്‍ ഡോളര്‍) വിലവരുന്ന പാട്രിയറ്റ് മിസൈലുകളും അതിലും വിലകൂടിയ ‘താഡ്’ (THAAD) പ്രതിരോധ സംവിധാനങ്ങളുമാണ്. കേവലം ലക്ഷങ്ങള്‍ മാത്രം വിലയുള്ള ഡ്രോണിനെ വീഴ്ത്താന്‍ കോടികള്‍ ചിലവാക്കുന്നത് സാമ്പത്തികമായി വലിയ തിരിച്ചടിയാണ്. ഇതിനുപുറമെ, ഈ മിസൈലുകളുടെ സ്റ്റോക്ക് തീര്‍ന്നുപോകുന്നതും വലിയ ആശങ്കയുണ്ടാക്കുന്നു.

മിസൈലുകള്‍ക്ക് പുറമെ, F-16 പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളും പ്രതിരോധത്തിനായി വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഒരു F-16 വിമാനം ഒരു മണിക്കൂര്‍ വായുവില്‍ പറത്താന്‍ മാത്രം 20 ലക്ഷത്തിലധികം രൂപ (25,000 ഡോളര്‍) ചിലവാകും. ഇതില്‍ നിന്ന് തൊടുക്കുന്ന മിസൈലുകളുടെ വില കൂടി ചേരുമ്പോള്‍ പ്രതിരോധ ചിലവ് താങ്ങാനാവുന്നതിലും അപ്പുറമാകുന്നു.

നാല് വര്‍ഷം മുമ്പ് യുക്രെയ്നും സമാനമായ പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. റഷ്യയുടെ സഖ്യകക്ഷിയായ ഇറാന്‍, മോസ്‌കോയ്ക്ക് നല്‍കിയ ഇതേ ഷഹെദ് ഡ്രോണുകള്‍ യുക്രെയ്നിന്റെ പ്രധാന കേന്ദ്രങ്ങളെ തകര്‍ത്തിരുന്നു. അന്ന് ഈ ഭീഷണിയെ നേരിടാന്‍ യൂറോപ്പിന്റെയും അമേരിക്കയുടെയും സഹായത്തിനായി യുക്രെയ്ന്‍ മുറവിളി കൂട്ടിയിരുന്നു.

ഷഹെദ് ഡ്രോണുകളുടെ അന്തകനായി സ്റ്റിംഗും, ബുള്ളറ്റും

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ ലഭിക്കാന്‍ വൈകിയപ്പോള്‍, സ്വന്തം വഴി തേടാന്‍ യുക്രെയ്ന്‍ തീരുമാനിച്ചു. ആ രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നു ലോകം ചര്‍ച്ച ചെയ്യുന്ന ഷഹെദ് ഡ്രോണ്‍ ഇന്റര്‍സെപ്റ്ററുകള്‍. ശത്രുവിന്റെ വിലകുറഞ്ഞ ഡ്രോണുകളെ അതിലും വിലകുറഞ്ഞതും എന്നാല്‍ അതിവേഗത്തിലുള്ളതുമായ പ്രതിരോധ ഡ്രോണുകള്‍ കൊണ്ട് നേരിടുക എന്നതാണ് തന്ത്രം.

2025 പകുതിയോടെ പുറത്തിറങ്ങിയ ‘സ്റ്റിംഗ്’, ‘ബുള്ളറ്റ്’ ഇന്റര്‍സെപ്റ്ററുകള്‍ ഇതിനകം ആയിരക്കണക്കിന് റഷ്യന്‍ ഷഹെദുകളെയാണ് തകര്‍ത്തത്. സാധാരണ ഇലക്ട്രോണിക് ഘടകങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന ഇവയ്ക്ക് 70-90% വിജയശതമാനമാണുള്ളത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ വിക്ഷേപിച്ച 5,000 ഡ്രോണുകളില്‍ 87 ശതമാനവും യുക്രെയ്ന്‍ തകര്‍ത്തതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇന്റര്‍സെപ്റ്ററുകളെ എഫ്പിവി ഗ്ലാസുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റര്‍മാര്‍ നേരിട്ടാണ് നിയന്ത്രിക്കുന്നത്. ഇത് ശത്രുവിന്റെ ജാമിംഗ് തന്ത്രങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നു.

ഏറ്റവും വേഗതയേറിയ ‘സ്റ്റിംഗ്’ ഡ്രോണുകള്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വേഗതയില്‍ 10,000 അടി ഉയരത്തില്‍ വരെ പറക്കുന്നു. തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ ഉപയോഗിച്ച് ലക്ഷ്യം കണ്ടെത്തുന്ന ഇതിന്, ലക്ഷ്യം കിട്ടിയില്ലെങ്കില്‍ സുരക്ഷിതമായി ബേസിലേക്ക് മടങ്ങാനും സാധിക്കും.

3D പ്രിന്റ് ചെയ്‌തെടുക്കാവുന്ന ഇതിന് ഒരു ജെറ്റ് എഞ്ചിനും നാല് റോട്ടറുകളുമുണ്ട്. ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഇതിന് മണിക്കൂറില്‍ 309 കിലോമീറ്റര്‍ വരെ വേഗതയുണ്ട്.

ഇതു കൂടാതെ P1-Sun, Octopus 100, ODIN WinHit തുടങ്ങിയ അത്യാധുനിക മോഡലുകളും യുക്രെയ്ന്‍ വികസിപ്പിച്ചിട്ടുണ്ട്. ലോകശക്തികളായ അമേരിക്കയ്ക്കും ഇസ്രയേലിനും മുമ്പേ ഇത്തരം ഒരു സാഹചര്യം സെലെന്‍സ്‌കി മുന്‍കൂട്ടി കണ്ടിരുന്നു. ‘വര്‍ഷങ്ങളായി ഞങ്ങള്‍ ഷഹെദുകള്‍ക്കെതിരെ പോരാടുകയാണ്, ഈ അനുഭവം ലോകത്ത് മറ്റാര്‍ക്കുമില്ല. സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ എന്ന സെലെന്‍സ്‌കിയുടെ വാക്കുകള്‍ ഇന്ന് ആഗോള പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

ഷഹെദുകളും യുക്രേനിയന്‍ ഇന്റര്‍സെപ്റ്ററുകളും

എന്തുകൊണ്ടാണ് ഇറാന്റെ ഷഹെദ് ഡ്രോണുകളെക്കാള്‍ യുക്രെയ്നിന്റെ ‘സ്റ്റിംഗും’ ‘ബുള്ളറ്റും’ കൂടുതല്‍ ലാഭകരവും ഫലപ്രദവുമാകുന്നത്? ഇതിന് പിന്നില്‍ കൃത്യമായ സാങ്കേതിക കാരണങ്ങളുണ്ട്.

ഷഹെദ് ഡ്രോണുകള്‍ ജിപിഎസ് നിയന്ത്രിത ‘കാമികേസ്’ അഥവാ ആത്മഹത്യാ ഡ്രോണുകളാണ്. ഒരിക്കല്‍ ലക്ഷ്യം ചെയ്ത് വിട്ടാല്‍, അവിടെ ചെന്ന് പൊട്ടിത്തെറിക്കുക എന്നതാണ് ഇവയുടെ രീതി. ഇവയ്ക്ക് തിരികെ വരാന്‍ സാധിക്കില്ല. ഒരേസമയം ആയിരക്കണക്കിന് ഡ്രോണുകള്‍ അയച്ച് ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തളര്‍ത്തുക എന്ന തന്ത്രമാണ് ഇറാന്‍ പയറ്റുന്നത്.

എന്നാല്‍ യുക്രേനിയന്‍ ഇന്റര്‍സെപ്റ്ററുകള്‍, ഷഹെദുകളില്‍ നിന്ന് വ്യത്യസ്തമായി പുനരുപയോഗിക്കാന്‍ സാധിക്കുന്നവയാണ്. ഒരു ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവയ്ക്ക് സുരക്ഷിതമായി താവളത്തിലേക്ക് മടങ്ങാന്‍ സാധിക്കും. ഇത് പ്രവര്‍ത്തന ചിലവ് ഗണ്യമായി കുറയ്ക്കുന്നു.

ഗള്‍ഫിന്റെ രക്ഷകനായി യുക്രെയ്ന്‍

ഗള്‍ഫ് രാജ്യങ്ങള്‍ നിലവില്‍ ഷഹെദ് ഡ്രോണുകളെ വെടിവെച്ചിടുന്നുണ്ടെങ്കിലും അതിന് നല്‍കേണ്ടി വരുന്നത് ഭീമമായ തുകയാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി യുദ്ധക്കളത്തില്‍ ഷഹെദുകളെ നേരിട്ട് പഠിച്ച യുക്രെയ്ന്‍, ലോകത്തെ മറ്റൊരു പ്രതിരോധ ലബോറട്ടറിക്കോ നാറ്റോ പരിശീലനങ്ങള്‍ക്കോ അവകാശപ്പെടാനില്ലാത്ത ഷഹെദ് കൊലയാളി വിദ്യകള്‍ വികസിപ്പിച്ചെടുത്തു.

ഈ സാങ്കേതികവിദ്യ ഇന്ന് യുക്രെയ്നിനെ ഗള്‍ഫ് മേഖലയിലെ പ്രധാന ഡ്രോണ്‍ വിരുദ്ധ ആയുധ വിതരണക്കാരായി മാറ്റിയിരിക്കുന്നു. ഇത് കേവലം ഒരു ആയുധക്കച്ചവടമല്ല, മറിച്ച് ആഗോളതലത്തില്‍ യുക്രെയ്നിന്റെ പങ്ക് പുനര്‍നിര്‍മ്മിക്കപ്പെടുകയാണ്. പുതിയ പങ്കാളിത്തങ്ങള്‍, ഫണ്ടിംഗ് ഉറവിടങ്ങള്‍, ശക്തമായ ഭൗമരാഷ്ട്രീയ സ്വാധീനം എന്നിവ ഇതിലൂടെ യുക്രെയ്നിന് കൈവരുന്നു. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും ലോകത്തിന് പ്രതിരോധ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന കരുത്തനായി യുക്രെയ്ന്‍ മാറുകയാണ്.

Content Summary: From Patriot missiles to Ukrainian bullets: why Gulf nations are looking to Ukraine to counter Iranian drones

Leave a Reply

Your email address will not be published. Required fields are marked *

×