July 18, 2026 |
Share on

‘അദാനി കേസ് പിന്‍വലിച്ചതില്‍ പങ്കില്ല’; നീതിന്യായ വകുപ്പിനെ പിന്തുണച്ച് യുഎസ് അറ്റോര്‍ണി

അദാനിക്കെതിരായ ക്രിമിനല്‍ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങളെ ജഡ്ജി ഗരാഫിസ് നിരന്തരം ചോദ്യം ചെയ്തുവരികയാണ്

ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കുറ്റപത്രം റദ്ദാക്കാനുള്ള തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്ന് യുഎസ് അറ്റോര്‍ണി ജോസഫ് നൊസെല്ല ജൂനിയര്‍ ഫെഡറല്‍ കോടതിയെ അറിയിച്ചു.നീതിന്യായ വകുപ്പിന്റെ(ഡിഒജെ) വിശദീകരണത്തില്‍ സംശയമില്ലെന്നു അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് പിന്‍വലിച്ച തീരുമാനത്തിന് പിന്നിലെ സുതാര്യതയെക്കുറിച്ച് ഫെഡറല്‍ ജഡ്ജി ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജൂലൈ 17 നൊസെല്ല സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രിന്‍സിപ്പല്‍ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ആര്‍. ട്രെന്റ് മക്കോട്ടര്‍ മാത്രമാണ് കേസ് റദ്ദാക്കാനുള്ള അന്തിമ തീരുമാനമെടുത്തത് എന്നാണ് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണിയായ നൊസെല്ല തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. പ്രതിഭാഗം അഭിഭാഷകരും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും ഉന്നയിച്ച വാദങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമായിരുന്നു മക്കോട്ടറുടെ ഈ നടപടി. കേസുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നതായും എന്നാല്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിനിയോഗിക്കേണ്ടതില്ലെന്ന അന്തിമമായ അധികാരം വിനിയോഗിച്ചത് മക്കോട്ടറാണെന്നും നൊസെല്ല വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചതില്‍ താന്‍ കേവലം ഒരു തീരുമാനമെടുപ്പുകാരന്‍ ആയിരുന്നില്ലെന്ന് നൊസെല്ല കോടതിയില്‍ പറഞ്ഞു. മെയ് 11-ന് പ്രതിഭാഗം അഭിഭാഷകര്‍ക്ക് അയച്ച ഇമെയിലും, മെയ് 18-ന് കേസ് പിന്‍വലിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ അപേക്ഷയില്‍ ഒപ്പുവെച്ചതും മക്കോട്ടറുടെ നിര്‍ദ്ദേശപ്രകാരമോ അനുമതിയോടെയോ മാത്രമാണ്. കുറ്റപത്രം റദ്ദാക്കാന്‍ മക്കോട്ടര്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ അല്ലാതെ മറ്റ് രഹസ്യ അജണ്ടകള്‍ ഇതിന് പിന്നിലുണ്ടെന്ന് വിശ്വസിക്കാന്‍ തനിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

കൈക്കൂലി കേസ് ഒതുക്കാന്‍ ‘രഹസ്യധാരണ’? അദാനിയോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് യുഎസ് കോടതി

96,350 കോടിയുടെ നിക്ഷേപ വാഗ്ദാനം കൊണ്ടല്ല കേസ് പിന്‍വലിച്ചത്; യുഎസ് കോടതിയില്‍ അദാനി

നേരത്തെ, കേസ് പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരേയൊരാള്‍ താനാണെന്ന മക്കോട്ടറുടെ അവകാശവാദവും, അദാനിയുടെ അഭിഭാഷകനായ റോബര്‍ട്ട് ജിയുഫ്ര ജൂനിയര്‍ സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ജഡ്ജി നിക്കോളാസ് ഗരാഫിസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നൊസെല്ലയോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടത്. മെയ് 11-ന് നൊസെല്ല പ്രതിഭാഗത്തിന് അയച്ച ഇമെയില്‍ ജിയുഫ്ര കോടതിയില്‍ ഹാജരാക്കിയിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റുമായി നിലവിലുള്ള ക്രിമിനല്‍ കുറ്റച്ചുമതലകള്‍ പരിഹരിക്കുന്നതിനുള്ള മറ്റ് വഴികള്‍ തേടുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട്, പ്രതിഭാഗം മുന്നോട്ട് വെച്ച സെറ്റില്‍മെന്റ് നിര്‍ദ്ദേശത്തിലെ ഒരു വശം തള്ളിക്കളയുന്നതായിരുന്നു ആ ഇമെയില്‍.

പ്രത്യേകിച്ച്, കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന പ്രതിഭാഗത്തിന്റെ സംയുക്ത നിര്‍ദ്ദേശം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ‘നിരുപാധികം തള്ളിക്കളഞ്ഞതായി’ നൊസെല്ല അതില്‍ എഴുതിയിരുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായോ (എസ്ഇസി) ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോളുമായോ ഉണ്ടാകുന്ന ഏതൊരു ഒത്തുതീര്‍പ്പും ഈ ക്രിമിനല്‍ കേസില്‍ നിന്ന് സ്വതന്ത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മെയ് 18-ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുന്നതിന് ഒരാഴ്ച മുമ്പ് വരെ (മെയ് 11) കേസ് പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ നൊസെല്ല സജീവമായി ഇടപെട്ടിരുന്നുവെന്നാണ് ഈ ഇമെയില്‍ സൂചിപ്പിക്കുന്നതെന്ന് ജൂലൈ 15-ലെ ഉത്തരവില്‍ ജഡ്ജി ഗരാഫിസ് നിരീക്ഷിച്ചിരുന്നു. ഇത് താന്‍ മാത്രമാണ് തീരുമാനമെടുത്തതെന്ന മക്കോട്ടറുടെ വാദത്തിന് വിരുദ്ധമാണെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ വിശദീകരണം പൂര്‍ണ്ണമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജഡ്ജി പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിച്ച മക്കോട്ടറുടെ കാരണങ്ങളോട് യോജിക്കുന്നുണ്ടോ എന്നും ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും സത്യവാങ്മൂലം നല്‍കാന്‍ നൊസെല്ലയോട് ജഡ്ജി ആവശ്യപ്പെട്ടത്.

അദാനിക്കെതിരായ ക്രിമിനല്‍ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങളെ ജഡ്ജി ഗരാഫിസ് നിരന്തരം ചോദ്യം ചെയ്തുവരികയാണ്. കുറ്റവിമുക്തനാക്കിക്കൊണ്ട് കേസ് പൂര്‍ണ്ണമായി ഒഴിവാക്കാനാണ് മെയ് മാസത്തില്‍ വകുപ്പ് അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി ഇത് ഉടനടി അംഗീകരിക്കാതെ കൃത്യമായ വിശദീകരണം തേടുകയായിരുന്നു. കേസ് പിന്‍വലിക്കുന്നതിന് പകരമായി സര്‍ക്കാരുമായി എന്തെങ്കിലും കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് സത്യപ്രതിജ്ഞ ചെയ്ത് വ്യക്തമാക്കാന്‍ അദാനിയോടും ജഡ്ജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അങ്ങനെയൊരു കരാറുമില്ലെന്ന് കാണിച്ച് അദാനി സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റോ എസ്.ഇ.സിയോ ആവശ്യപ്പെടുകയാണെങ്കില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 10 ബില്യണ്‍ ഡോളറിന്റെ യുഎസ് നിക്ഷേപ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് തന്റെ അഭിഭാഷകര്‍ സൂചിപ്പിച്ചിരുന്നതായി അദാനി സമ്മതിച്ചിട്ടുണ്ട്.

2024 നവംബറിലെ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് അദാനിക്കെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ കരാറുകള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറോളം കൈക്കൂലി നല്‍കിയെന്നും യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ച് ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് അമേരിക്കയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ഭരണകൂടവുമായുള്ള അവിശുദ്ധ ബന്ധം, സംശയാസ്പദമായ വിദേശ ഇടപാടുകള്‍ തുടങ്ങി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും അന്വേഷണങ്ങളും സമഗ്രമായി വായിക്കാന്‍ അഴിമുഖം സന്ദര്‍ശിക്കുക. ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആധികാരികതയുടെ ഉറപ്പുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക;  https://azhimukham.com/category/adani/

Content Summary; US Attorney Joseph Nocella Jr. files a sworn declaration clarifying he was not the decision maker in dropping the criminal bribery case against billionaire Gautam Adani

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×