പീഡനത്തിന്റെ 2976 ദൃശ്യങ്ങള്‍, അശ്ലീല വിഡീയോ വിവാദത്തില്‍ പുകഞ്ഞ് കന്നഡ രാഷ്ട്രീയം

സ്റ്റോര്‍റൂമിലടക്കം വച്ച് ഉപദ്രവിച്ചു, ബിജെപി നേരത്തെ അറിഞ്ഞിട്ടും പ്രജ്വല്ലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം

കന്നഡ മണ്ണില്‍ പുകഞ്ഞ് അശ്ലീല വീഡിയോ വിവാദം. ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി പ്രജ്വല്‍ രേവണ്ണ കൈവശം വച്ചിരുന്ന 2976 ദൃശ്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാനമാകെ പ്രചരിക്കുന്നതെന്നാണ് വിവരം. വിഷയത്തില്‍ ശക്തമായ പ്രതിഷേധം എത്തിയതോടെ കര്‍ണാടക വനിതാ കമ്മീഷന്‍ അടക്കം അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍. ജെഡിഎസ് എം.പിയും ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്. അതുകൊണ്ട് തന്നെ ബിജെപിയ്ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. എച്ച്.ഡി. രേവണ്ണയ്‌ക്കെതിരേയും പീഡന പരാതിയുണ്ട്.
അതേസമയം, ഈ വീഡിയോകളെ സംബന്ധിച്ച് ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇക്കാര്യം അറിഞ്ഞിരുന്നു. പ്രജ്വലിന് സീറ്റ് നല്‍കിയാല്‍ അത് ബ്രഹ്മാസ്ത്രമായി മാറാമെന്ന മുന്നറിയിപ്പ് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്ക് ബിജെപി നല്‍കിയിരുന്നു. ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥകളെയും വീട്ട് ജോലിക്കാരെയും പ്രജ്വല്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇവയെല്ലാം സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് പ്രജ്വല്‍ ചെയ്തിരുന്നത്. ഈ വീഡിയോകളും ഫോട്ടോകളും അടങ്ങിയ പെന്‍ഡ്രൈവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.2023 ഡിസംബര്‍ എട്ടാം തീയതി അയച്ച കത്താണിത്. അതേസമയം, വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് തലേദിവസം ഈ വിഡിയോ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിച്ചെന്നും പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് രേവണ്ണയുടെ വീട്ട് ജോലിക്കാരി പോലിസില്‍ പീഡന പരാതി നല്‍കിയത്. ജോലിക്കെത്തി നാലാം മാസതില്‍ എച്ച് ഡി രേവണ്ണ പീഡിപ്പിച്ചെന്നാണ് പരാതി. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇത് പതിവാണ്. ആറ് സ്ത്രീ ജീവനക്കാരെയും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇത്. സ്റ്റോര്‍റൂമിലടക്കം വച്ച് ഉപദ്രവിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

സഖ്യം തുടരുമോ?

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജെഡിഎസുമായുള്ള സഖ്യം ബിജെപി തുടരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ദേശീയ തലത്തില്‍ തന്നെ ബിജെപിയുടെ പ്രതിഛായക്ക് കോട്ടം തട്ടിക്കുന്ന കേസാണ് ഇതെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. പ്രത്യേകിച്ച് നാരി ശക്തി ക്യാപയ്ന്‍ എന്‍ഡിഎയുടെ മുഖ്യ പ്രചാരണായുധങ്ങളില്‍ ഒന്നായിരിക്കെ. അതേസമയം, ബിജെപി നേരത്തെ അറിഞ്ഞിട്ടും പ്രജ്വല്ലിനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണവും ശക്തമാണ്. വരും ദിനങ്ങളില്‍ കര്‍ണാടക രാഷ്ട്രീയം വിഷയത്തില്‍ കലങ്ങി മറിയുമെന്നത് ഉറപ്പാണ്.

 

 

Content summary; Had flagged allegations against Prajwal Revanna to state BJP chief

#Karnataka #NDA candidate # JDS #Sexual allegation # Sex video # Prajwal Revanna

This post was last modified on April 30, 2024 7:36 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment