July 04, 2026 |
Share on

കിഴക്കന്‍ ഏഷ്യയിലെ മിസൈല്‍ പന്തയം: ചൈനയെ നേരിടാന്‍ മൂവര്‍ സംഘം

ഓരോ മിസൈലും മേഖലയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു

കിഴക്കന്‍ ഏഷ്യയിലെ രാഷ്ട്രീയവും സൈനികവുമായ അന്തരീക്ഷം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ വലിയൊരു സംഘര്‍ഷത്തിനുള്ള സാധ്യത ഇപ്പോള്‍ കേവലം തന്ത്രപരമായ പ്രവചനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചൈനയുടെയും ഉത്തരകൊറിയയുടെയും വര്‍ദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മേഖലയിലെ ഓരോ രാജ്യത്തിന്റെയും സൈനിക ആസൂത്രണം നടക്കുന്നത്. ഇതിന് മറുപടിയായി, അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാന്‍, ദക്ഷിണ കൊറിയ, തായ് വാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ മിസൈല്‍ ശേഷികള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണ്. ആക്രമണ പരിധി വികസിപ്പിക്കുക, ആയുധങ്ങളുടെ അതിജീവനക്ഷമത മെച്ചപ്പെടുത്തുക, കരയിലും കടലിലും ഒരേപോലെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുക എന്നിവ ഈ രാജ്യങ്ങളുടെ പ്രതിരോധ തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഈ മൂന്ന് സാങ്കേതിക വ്യവസ്ഥകളും തങ്ങളുടെ വ്യാവസായിക മികവ് പ്രതിരോധ മേഖലയിലേക്ക് തിരിച്ചുവിടുന്നത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ പുനര്‍നിര്‍ണയിക്കുന്നു.

ജപ്പാന്‍

1970-കളില്‍ തന്നെ സ്വന്തം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ലോകത്തിലെ നാലാമത്തെ ബഹിരാകാശ ശക്തിയായി മാറിയ രാജ്യമാണ് ജപ്പാന്‍. ഈ സാങ്കേതിക മികവ് ഉണ്ടായിരുന്നിട്ടും, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകരിച്ച സമാധാനപരമായ ഭരണഘടനാ തത്വങ്ങള്‍ കാരണം ജപ്പാന്‍ ആക്രമണ സ്വഭാവമുള്ള ബാലിസ്റ്റിക് മിസൈലുകളുടെ വികസനത്തില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ അയല്‍രാജ്യങ്ങളായ ചൈനയുടെയും ഉത്തരകൊറിയയുടെയും സൈനിക ഭീഷണികള്‍ ജപ്പാനെ ഈ നയത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

നിലവില്‍ ജപ്പാന്റെ പ്രതിരോധ സംവിധാനം ലോകത്തെ തന്നെ ഏറ്റവും മികച്ചതാണ്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും, കടലില്‍ വിന്യസിച്ചിരിക്കുന്ന ഏജിസ് സംവിധാനവും ഇതില്‍ പ്രധാനമാണ്. ഏജിസ് കപ്പലുകളിലെ എസ്എം6 മിസൈലുകള്‍ക്ക് ആകാശത്തെയും കടലിലെയും ഭീഷണികള്‍ക്ക് പുറമെ കരയിലെ ലക്ഷ്യങ്ങളെയും തകര്‍ക്കാന്‍ ശേഷിയുണ്ട്.

സമീപകാലത്ത് ജപ്പാന്‍ തങ്ങളുടെ സ്വന്തം ടൈപ്പ് 12 സര്‍ഫസ്-ടു-ഷിപ്പ് മിസൈലുകളുടെ ദൂരപരിധി 200 കിലോമീറ്ററില്‍ നിന്ന് 1,200 കിലോമീറ്ററായി ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കൂടാതെ, 2026 ഓടെ വിന്യസിക്കാന്‍ ലക്ഷ്യമിടുന്ന ഹൈപ്പര്‍-വെലോസിറ്റി ഗ്ലൈഡിംഗ് പ്രൊജക്‌റ്റൈല്‍ എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ സംവിധാനം ജപ്പാന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും. ഭാവിയില്‍ 3,000 കിലോമീറ്റര്‍ വരെ ദൂരപരിധി ലക്ഷ്യമിടുന്ന ഈ മിസൈലുകള്‍ ജപ്പാന്റെ പ്രതിരോധ ചരിത്രത്തിലെ വലിയൊരു ചുവടുവെപ്പായിരിക്കും.

ദക്ഷിണ കൊറിയ

ജപ്പാനില്‍ നിന്ന് വ്യത്യസ്തമായി മിസൈല്‍ സാങ്കേതികവിദ്യയില്‍ കാര്യമായ രാഷ്ട്രീയ നിയന്ത്രണങ്ങളില്ലാത്ത രാജ്യമാണ് ദക്ഷിണ കൊറിയ. ഉത്തരകൊറിയയില്‍ നിന്നുള്ള നിരന്തരമായ വെല്ലുവിളികള്‍ അവരെ ഒരു മിസൈല്‍ ശക്തിയായി മാറാന്‍ പ്രേരിപ്പിച്ചു. 2000-കളില്‍ റഷ്യന്‍ സഹകരണത്തോടെ ആരംഭിച്ച പല പദ്ധതികളും ഇന്ന് ദക്ഷിണ കൊറിയയെ ലോകത്തെ മുന്‍നിര മിസൈല്‍ നിര്‍മ്മാതാക്കളാക്കി മാറ്റിയിട്ടുണ്ട്.

ദക്ഷിണ കൊറിയയുടെ അഭിമാനമായ ഹ്യൂണ്‍മൂ മിസൈല്‍ പരമ്പര അവരുടെ പ്രതിരോധത്തിന്റെ നട്ടെല്ല് കൂടിയാണ്. 180 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്യൂണ്‍മൂ-1-ല്‍ നിന്ന് തുടങ്ങി ഇന്ന് അവര്‍ 3,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹ്യൂണ്‍മൂ-5 വരെ എത്തിനില്‍ക്കുന്നു. 8 ടണ്‍ ഭാരമുള്ള വാര്‍ഹെഡ് വഹിക്കാന്‍ ശേഷിയുള്ള ഹ്യൂണ്‍മൂ-5 മിസൈലിനെ ‘ബങ്കര്‍ ബസ്റ്റര്‍’ എന്നാണ് വിളിക്കുന്നത്. ഇത് ആണവായുധമല്ലെങ്കിലും ഒരു ആണവായുധത്തിന് തുല്യമായ ആഘാതം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ആവശ്യമെങ്കില്‍ ഇതിനെ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായി പരിവര്‍ത്തനം ചെയ്യാനും ദക്ഷിണ കൊറിയയ്ക്ക് സാധിക്കും.

കൂടാതെ, ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന ഹൈക്കോര്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വായുവില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഈ മിസൈലുകള്‍ മേഖലയിലെ സൈനിക സന്തുലിതാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

തായ് വാന്‍

ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള അധിനിവേശ ഭീഷണി നേരിടുന്ന തായ്വാന്‍, മിസൈല്‍ സാങ്കേതികവിദ്യയില്‍ അതീവ രഹസ്യസ്വഭാവമാണ് പുലര്‍ത്തുന്നത്. സ്വന്തമായി ബഹിരാകാശ വിക്ഷേപണ ശേഷി ഇതുവരെ പൂര്‍ണ്ണമായി കൈവരിച്ചിട്ടില്ലെങ്കിലും, ഉപഗ്രഹ സാങ്കേതിക വിദ്യയില്‍ അവര്‍ മുന്നിലാണ്.
ചൈനയുടെ അധിനിവേശ ഭീഷണി നേരിടാന്‍ തായ് വാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ടിയാന്‍ കുങ് കുടുംബത്തില്‍പ്പെട്ട മിസൈലുകളെയാണ്. ഏകദേശം 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈലുകള്‍ തായ് വാന്‍ ദ്വീപിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.

തായ് വാന്റെ പ്രധാന ശ്രദ്ധ കപ്പല്‍വേധ മിസൈലുകളിലാണ്. ചൈനീസ് നാവികസേന തായ് വാന്‍ തീരത്തേക്ക് അടുക്കുന്നത് തടയാന്‍ 1,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ അവര്‍ വികസിപ്പിക്കുന്നു. തായ് വാന്‍ ബാലിസ്റ്റിക് മിസൈലുകളില്‍ വലിയ തോതില്‍ നിക്ഷേപം നടത്താത്തത് അമേരിക്കയുടെയും ജപ്പാന്റെയും സുരക്ഷാ കവചത്തിലുള്ള വിശ്വാസം കൊണ്ടോ അല്ലെങ്കില്‍ പരിമിതമായ വിഭവങ്ങള്‍ കൊണ്ടോ ആകാം. എന്നിരുന്നാലും, ചൈനീസ് കപ്പലുകളുടെ വ്യോമ പ്രതിരോധം തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ ക്രൂയിസ് മിസൈലുകള്‍ അവര്‍ വികസിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ സുരക്ഷാ കവചത്തിനുള്ളില്‍ നില്‍ക്കുമ്പോഴും, സ്വന്തമായി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് തായ് വാന്റെ അതിജീവന തന്ത്രത്തിന്റെ ഭാഗവുമാണ്. കിഴക്കന്‍ ഏഷ്യയിലെ ഈ മിസൈല്‍ വിന്യാസങ്ങള്‍ കേവലം സൈനികാഭ്യാസമല്ല. മറിച്ച് മാറുന്ന ലോകക്രമത്തിന്റെ സൂചന കൂടിയാണ്.

ജപ്പാന്‍, ദക്ഷിണ കൊറിയ, തായ് വാന്‍ എന്നീ രാജ്യങ്ങളുടെ മിസൈല്‍ പദ്ധതികള്‍ ഒരൊറ്റ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൈനയുടെയും ഉത്തരകൊറിയയുടെയും വര്‍ദ്ധിച്ചുവരുന്ന സൈനിക ശക്തിയെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. ദീര്‍ഘദൂര മിസൈലുകള്‍, ഹൈപ്പര്‍സോണിക് വേഗത, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ സംയോജനം മേഖലയിലെ സൈനിക സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ സാങ്കേതിക പുരോഗതി ഒരു അപകടസാധ്യതയും ഒപ്പം കൊണ്ടുവരുന്നുണ്ട്. പ്രതിരോധവും ആക്രമണവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന ഈ കാലഘട്ടത്തില്‍ കിഴക്കന്‍ ഏഷ്യ ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവിടെ ഓരോ മിസൈലും മേഖലയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

Content Summary: How Japan, South Korea, and Taiwan are countering China

Leave a Reply

Your email address will not be published. Required fields are marked *

×