June 14, 2026 |

വിഎസ്സിന്റെ ലക്ഷ്മണ രേഖ

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-24

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിഭാഗീയത ഉണ്ടായ കാലം. വലിയ പ്രതിഷേധത്തിന് ഒടുവിലാണ് വിഎസിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് തന്നെ. ജയിച്ചു വന്ന വി എസ് മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവായിരിക്കെ പ്രശ്‌നങ്ങളുടെ കാടും പടലും താണ്ടി നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനായി അദ്ദേഹം നടത്തിയ യാത്രകളും അതുവഴി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കിട്ടിയ വരമുഹൂര്‍ത്തങ്ങളും മറക്കാവുന്നതല്ലല്ലോ. മുഖ്യമന്ത്രി കസേരയിലേക്ക് മാറിയ അദ്ദേഹം പിന്നീട് നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ സംഭവങ്ങളും തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവങ്ങളും നൂറ് കണക്കിന് മികച്ച കാര്‍ട്ടൂണുകള്‍ക്ക് ജന്‍മം നല്‍കി.

തോന്നയ്ക്കല്‍, സായി ഗ്രാമത്തില്‍ നടന്ന ഒരു കാര്‍ട്ടൂണ്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നാല്‍പതോളം കാര്‍ട്ടൂണിസ്റ്റുകള്‍. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അത്രയൊന്നും പിടികൊടുക്കുന്ന സ്വഭാവക്കാരനല്ലാത്ത പ്രതിപക്ഷ നേതാവിന്റെ റോളില്‍ നിന്ന് മുഖ്യമന്ത്രിക്കസേരയിലെത്തിയിരിക്കുന്ന വി എസിന്റെ മാറ്റം കാര്‍ട്ടൂണിസ്റ്റുകള്‍ ചര്‍ച്ചയാക്കിയിരുന്നു. തൊട്ടു മുമ്പേ ഭരിച്ച ഉമ്മന്‍ ചാണ്ടി, ആന്റണി, കരുണാകരന്‍ എന്നീ മുഖ്യമന്ത്രിമാര്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരിക്കലും വിഷയ ദാരിദ്ര്യമുണ്ടാക്കിയിരുന്നില്ല. മുഖ്യമന്ത്രിയെ കാണുവാന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആഗ്രഹം. അന്നത്തെ വിഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കാര്‍ട്ടൂണിസ്റ്റ് കൂടിയായ കെ. എന്‍ ബാലഗോപാലാണ്. അഭ്യര്‍ത്ഥിച്ചു. സമ്മതം കിട്ടി. 2006 മെയ് മാസം 18 ാം തീയതി നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മന്ത്രിമര്‍ക്ക് വകുപ്പുകള്‍ തീരുമാനിക്കാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ആരേയും കാണാതെ, ലക്ഷമണ രേഖ വരച്ചത് പോലെ ഇരുന്ന സമയം. പാര്‍ട്ടിയെ പോലും ലക്ഷമണ രേഖയ്ക്ക് പറത്താക്കി എന്ന സംസാരം ഉണ്ടായ സമയം.

കേരം തിങ്ങും കേരള നാട്ടില്‍…

രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ പ്രതിപാദിക്കുന്ന ഒരു കഥയില്‍ നിന്നാണ് ലക്ഷമണ രേഖ എന്ന വാക്കിന്റെ ഉത്ഭവം. ശ്രീരാമന്റെ വനവാസക്കാലത്ത് സീതയെ കണ്ട് അനുരക്തനായ രാവണന്‍ മാരീചനെ ഉപയോഗിച്ച് പര്‍ണാശ്രമത്തില്‍ നിന്ന് ശ്രീരാമനെ അകറ്റി. മാരീചന്‍ ശ്രീരാമന്റെ ശബ്ദത്തില്‍ കരയുകയും, ഇതു കേട്ട് പരിഭ്രാന്തയായ സീത ലക്ഷ്മണനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലക്ഷമണന്‍ പോകുന്നതിനു മുന്‍പ് ആശ്രമത്തിനു ചുറ്റും ഒരു രേഖ വരയ്ക്കുകയും സീതയോട് അതു മുറിച്ചു പുറത്തുകടക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് ലക്ഷമണ രേഖ. ഈ രേഖ മറികടക്കാന്‍ പറ്റാതിരുന്ന വേഷപ്രച്ഛന്നനായ രാവണന്‍ തന്ത്രപരമായി സീതയെ ലക്ഷ്മണരേഖക്കു പുറത്തിറക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

അന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മുമ്പില്‍ കാരിക്കേച്ചറും കാര്‍ട്ടൂണും വരയ്ക്കാന്‍ വിപ്ലവാചാര്യന്‍ പോസ് ചെയ്തു. വിവിധ ആംഗിളുകളില്‍ ഒട്ടേറെ വി.എസ് വരകള്‍ ക്ഷണനേരത്തിനുള്ളില്‍ വിരചിതമായി. അതിലെല്ലാം അദ്ദേഹം കയ്യൊപ്പിട്ടു നല്‍കി. പിന്നീട് കാര്‍ട്ടൂണിസ്റ്റുകള്‍ക്കുള്ള ചായസല്‍ക്കാരത്തിനിടയില്‍ കാര്‍ട്ടൂണിനോടുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം വെളിപ്പെടുത്തി. ‘കാര്‍ട്ടൂണുകള്‍ സോദ്ദേശപരമാണ്. ഞാന്‍ അതിനെ മാനിക്കുന്നു’. അന്ന് കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് വരച്ച കാര്‍ട്ടൂണ്‍ വലിയ ചര്‍ച്ചയായിരുന്നു. അന്നത്തെ സാഹചര്യം കാര്‍ട്ടൂണില്‍ വ്യക്തം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആരേയും കാണാതെ, മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കാതെ മൗനമായിരുന്ന സമയം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്‍ടോള്‍മെന്റ് ഹൗസ് ഗേറ്റിന് പുറത്ത് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനും, കോടിയേരി ബാലക്യഷ്ണനും നില്‍ക്കുന്നു. അകത്ത് വിഎസ്സും കാര്‍ട്ടൂണിസ്റ്റുകളും.

 

Leave a Reply

Your email address will not be published. Required fields are marked *

×