June 13, 2026 |
Share on

അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം നൂറു ബില്യണ്‍ ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് സമ്മതിച്ച് ഇന്ത്യ

ഇത് കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയുടെ ഇരട്ടിയിലധികമാണ്

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങള്‍, സാങ്കേതിക വിദ്യകള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍, എണ്ണ, ആണവ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

ഇത് കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയുടെ ഇരട്ടിയിലധികമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 45.62 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. അതേസമയം അമേരിക്കയിലേക്കുള്ള കയറ്റുമതി 86.51 ബില്യണ്‍ ഡോളറായിരുന്നു.

തിങ്കളാഴ്ച പ്രഖ്യാപിച്ച വ്യാപാര കരാര്‍ പ്രകാരം, ഇന്ത്യയ്ക്ക് മേല്‍ 2005 ഓഗസ്റ്റ് മുതല്‍ ചുമത്തിയിരുന്ന 50 ശതമാനം നികുതി വാഷിംഗ്ടണ്‍ 18 ശതമാനമായി കുറച്ചു. അമേരിക്കയുടെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി എന്നിവയുള്‍പ്പെടെ 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്.

കാര്‍ഷിക മേഖലയിലെ പല ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ വിപണി തുറന്നുകൊടുത്തെങ്കിലും, ജനിതക മാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍, സോയ മീല്‍, പോള്‍ട്രി, ചോളം, ധാന്യങ്ങള്‍ എന്നിവയിലുള്ള സംരക്ഷണം ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. പരുത്തി, പയറുവര്‍ഗ്ഗങ്ങള്‍, ഉള്ളി തുടങ്ങിയവയ്ക്ക് നിശ്ചിത അളവില്‍ അനുമതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിപണി സൗകര്യം അമേരിക്കയ്ക്കും നല്‍കും. ന്യൂസിലാന്റിന് ആപ്പിളിനും യൂറോപ്യന്‍ യൂണിയന് കിവി, പിയര്‍ തുടങ്ങിയവയ്ക്കും ഇന്ത്യ നേരത്തെ ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു. വൈന്‍, സ്പിരിറ്റ് തുടങ്ങിയവയും ഈ കരാറിലെ പ്രധാന ഘടകങ്ങളാണ്.

ഇന്ത്യയിലെ കര്‍ഷകരുടെയും ക്ഷീരമേഖലയിലുള്ളവരുടെയും താല്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടാണ് ഈ കരാറെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയുടെ എതിരാളികള്‍ക്ക് അമേരിക്കയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ മികച്ച വ്യവസ്ഥകളാണ് ഈ കരാറിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് എത്തുന്നതോടെ യുഎസിലെ ഗ്രാമീണ മേഖലയിലേക്ക് പണമൊഴുകുമെന്നും കാര്‍ഷിക വ്യാപാര കമ്മി കുറയുമെന്നും യുഎസ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പറഞ്ഞു.

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ദോഷകരമായ ഒരു നയത്തോടും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് നികുതി 50 ശതമാനമായി വര്‍ദ്ധിപ്പിച്ചപ്പോള്‍, വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വന്നാലും കര്‍ഷകരുടെ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മോദി പറഞ്ഞിരുന്നു.

അതേസമയം, കാര്‍ഷിക മേഖലയെ ഈ കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഫാര്‍മേഴ്സ് മൂവ്മെന്റ്സ് (ഐസിസിഎഫ്എം) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചൈനയും മെക്‌സിക്കോയുമായുള്ള വ്യാപാര യുദ്ധം കാരണം അമേരിക്കയുടെ കാര്‍ഷിക കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും, അവിടുത്തെ അധിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് തള്ളാന്‍ സാധ്യതയുണ്ടെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉദാഹരണത്തിന്, അമേരിക്കയുടെ സോയാബീന്‍, ചോളം കയറ്റുമതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വലിയ കുറവുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

Content Summary; India committed to purchasing $100 billion worth of US products annually for five years, This is over twice last year’s imports

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×