July 16, 2026 |
Share on

ബിഹാറിലെ മദ്യനിരോധനവും കോവിന്ദിനുള്ള ജെഡിയു പിന്തുണയും തമ്മിലെന്ത്?

തല്‍ക്കാലത്തേയ്ക്കുള്ള ധാരണ മാത്രമാണെന്നും ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്മാറാന്‍ ജെഡിയു ഉദ്ദേശിക്കുന്നില്ലെന്നും നിതീഷ് പ്രതിപക്ഷ നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്.

ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ മദ്യനിരോധനവും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് നല്‍കുന്ന പിന്തുണയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ലെങ്കിലും ഉണ്ട് എന്നതാണ് വസ്തുത. മദ്യനിരോധനം മൂലം സംസ്ഥാനത്തിനുണ്ടായത് വലിയ വരുമാന നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമാണ്. ഈ സാമ്പത്തിക പ്രതിസന്ധി ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും സമവായത്തിന്റെ പാതയില്‍ പോകാന്‍ നിതീഷ് കുമാറിനെ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ്. കേന്ദ്രത്തിന്റെ ധനസഹായം ബിഹാറിന് കാര്യമായി ആവശ്യമുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട.

എന്നാല്‍ ഇത് തല്‍ക്കാലത്തേയ്ക്കുള്ള ധാരണ മാത്രമാണെന്നും ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്മാറാന്‍ ജെഡിയു ഉദ്ദേശിക്കുന്നില്ലെന്നും നിതീഷ് പ്രതിപക്ഷ നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്. ശരദ് യാദവ് അടക്കമുള്ള ജെഡിയു നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. ഇവരോടും നിതീഷ് കുമാര്‍ ഇതാണ് പറഞ്ഞിരിക്കുന്നത്. ആര്‍എസ്എസുമായി നേരിട്ട് ബന്ധപ്പെടുന്ന ആളല്ല കോവിന്ദ് എന്നതുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കാമെന്നാണ് നിതീഷിന്റെ ഒരു ന്യായം. പ്രതിപക്ഷത്തെ ചില മുതിര്‍ന്ന നേതാക്കളും നിതീഷിന്റെ ഈ ന്യായീകരണം അംഗീകരിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *

×