June 04, 2026 |
Share on

Explainer: ഇന്ത്യയിൽ ട്വിറ്റർ ‘ഇടതുപക്ഷ’ത്തെന്ന് ബിജെപി; ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിസന്ധിയിലകപ്പെട്ട് സോഷ്യൽ മീഡിയ കമ്പനി

തങ്ങൾ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ പൂർണമായും തള്ളുകയാണ് ട്വിറ്റർ.

ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച ഒരു പാർലമെന്ററി കമ്മറ്റി മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ട്വിറ്റർ ഇന്ത്യക്ക് നൽകിയ വിവരം പുറത്തു വന്നത് 2019 ഫെബ്രുവരി 1നാണ്. ‘സോഷ്യൽ മീഡിയ, ഓൺലൈൻ മീഡിയ, വാർത്താ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കുക’ എന്ന വിഷയത്തിൽ ട്വിറ്റർ ഇന്ത്യ അധികാരികൾ ഹാജരായി ആവശ്യമായ മറുപടികള്‍ നൽകണമെന്ന് 31 അംഗ പാർലമെന്ററി കമ്മറ്റിയുടെ തലവനായ അനുരാഗ് താക്കൂർ എംപി ആവശ്യപ്പെടുകയായിരുന്നു. പാർലമെന്റ് ഹൗസിലെ കമ്മറ്റി റൂം ‘ഇ’യിൽ ഫെബ്രുവരി 11ന് ഹാജരാകാനായിരുന്നു നിർദ്ദേശം.

എന്തായിരുന്നു ട്വിറ്ററിന്റെ പ്രതികരണം?

ട്വിറ്റർ ഇന്ത്യ ഈ നോട്ടീസിനോട് സമയത്തിന് പ്രതികരിച്ചു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ സിഇഒ ജാക്ക് ജോർസിക്ക് ഹാജരാകാനാകില്ലെന്ന് അവർ പാർലമെന്ററി കമ്മറ്റിയെ അറിയിച്ചതായി ഫെബ്രുവരി 9ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിന്റെ ഏറ്റവും ഉന്നതരായവർ തന്നെ എത്തണമെന്നായിരുന്നു പാർലമെന്ററി കമ്മറ്റിയുടെ ആവശ്യം. കൂടെ കമ്പനിയുടെ പ്രതിനിധികളെയും കൂട്ടാനും അനുമതിയുണ്ടായിരുന്നു. ഇതോടൊപ്പം വിവരവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിളിപ്പിച്ചിരുന്നു.

ഫെബ്രുവരി 11ന് ട്വിറ്റർ ഇന്ത്യ തങ്ങളുടെ സിഇഒ ജാക്ക് ജോർസിക്കു പകരം കമ്പനികളുടെ പ്രതിനിധികളെയാണ് പാർലമെന്ററി കമ്മറ്റിക്കു മുമ്പാകെ അയച്ചത്. ഇത് അംഗീകരിക്കാൻ കമ്മറ്റി തയ്യാറായില്ല. ഇപ്പോൾ വന്നിട്ടുള്ള പ്രതിനിധികൾക്ക് ട്വിറ്ററിൽ ‍എന്തെങ്കിലും നിർണായക ചുമതലകളില്ലെന്നതായിരുന്നു കാരണം.

എന്തായിരുന്നു പാർലമെന്ററി കമ്മറ്റിയുടെ പ്രതികരണം?

ട്വിറ്റർ സിഇഒ പാർലമെന്ററി കമ്മറ്റിക്കു മുമ്പാകെ ഹാജരാകാത്തത് അവകാശ ലംഘനമാണെന്ന് പാർലമെന്ററി കമ്മറ്റി പ്രഖ്യാപിച്ചു. ജാക്ക് ഡോർസിക്ക് യാത്ര ചെയ്യാൻ പത്തു ദിവസത്തെ സമയമാണ് തങ്ങൾ നൽകിയതെന്ന് പാർലമെന്ററി കമ്മറ്റിയുടെ തലവനായ അനുരാഗ് താക്കൂർ എംപി ചൂണ്ടിക്കാട്ടി. ട്വിറ്റർ രാജ്യത്തിന്റെ പാർലമെന്റിലെ എംപിമാരുടെ കമ്മറ്റിക്ക് അർഹമായ ബഹുമാനം നൽകാതിരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.

പാർലമെന്ററി കമ്മറ്റി ട്വിറ്ററിന്റെ ഈ അവഗണനയെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്ന് അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ പാർലമെന്റുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കാതെ ട്വിറ്റർ സിഇഒ ഒഴിഞ്ഞു മാറുന്നത് പുതിയൊരു കാര്യമല്ലെന്നും യുഎസ് കോൺഗ്രസ്സ് വിളിപ്പിച്ചപ്പോഴും ഇദ്ദേഹം ഇങ്ങനെ പെരുമാറിയിരുന്നെന്നും പാര്ഡലമെന്ററി കമ്മറ്റിയിൽ നിന്നും പ്രതികരണമുണ്ടായി.

എന്താണ് ട്വിറ്ററുമായുള്ള കേന്ദ്ര സർക്കാരിന്റെ കൊമ്പു കോർക്കലിനു പിന്നിൽ?

പാർലമെന്ററി കമ്മറ്റി ട്വിറ്ററ്‍ സിഇഒയെ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ നോക്കിയാൽ, ഇത് ‘രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെ സംരക്ഷിക്കൽ’ സംബന്ധിച്ചുള്ള ഒരു പ്രശ്നമാണെന്നേ തോന്നൂ. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖം ചെയ്ത വാർത്താ ഏജൻസി എഎൻ‌ഐ തങ്ങളുടെ വാർത്തയിൽ പറയുന്നത് ശ്രദ്ധിക്കുക: “സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇലക്ഷനുകളിൽ ഇടപെടുന്നത് സംബന്ധിച്ചും പൗരന്മാരുടെ വിവര സ്വകാര്യത സംരക്ഷിക്കുന്നതിനെക്കുറിച്ചും ആശങ്കകൾ വളരുന്നതിനിടയിലാണ് പാർലമെന്ററി കമ്മറ്റിയുടെ ഇടപെടൽ വരുന്നത്.” പാർലമെന്ററി കമ്മറ്റി പരിശോധിക്കുന്ന വിഷയം ഈ പറഞ്ഞതു തന്നെയാണെന്നത് ശരി. എന്നാൽ ചില പിന്നാമ്പുറ കാര്യങ്ങളെക്കുറിച്ച് പറയാതെ ഇത് പൂർത്തിയാകുന്നില്ല.

ബിജെപിയുടെ വ്യാജ അക്കൗണ്ടുകൾ

2014 പൊതുതെരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിനു പിന്നിൽ നടന്നതെന്തെല്ലാമെന്ന ചോദ്യത്തിന് ഇന്ന് വ്യക്തതയുള്ള ഉത്തരമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചുള്ള പ്രചാരണം ആ വിജയത്തിന്റെ കാരണങ്ങളിലൊന്നായിരുന്നു. ഇതിനായി നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ബിജെപിക്ക് കഴിഞ്ഞതായും ആരോപണങ്ങളുണ്ട്. വ്യാജ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് ട്വിറ്ററിനെതിരെ ബിജെപി തിരിഞ്ഞത്.

തങ്ങളെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകൾ ട്വിറ്ററ്‍ ബാൻ ചെയ്യുകയാണെന്ന് ബിജെപി അനുകൂലികൾ ആരോപിച്ചു. ട്വിറ്ററിൽ #ProtestAgainstTwitter എന്ന ഹാഷ്ടാഗ് സൃഷ്ടിച്ച് പ്രചാരണം തുടങ്ങി. ഫെബ്രുവരി മൂന്നിന് ട്വിറ്റർ ഇന്ത്യയുടെ ഡൽഹി ഓഫീസിനു മുമ്പിൽ ബിജെപി അനുകൂലികളുടെ പ്രകടനമുണ്ടായി. ‘യൂത്ത് ഫോർ സോഷ്യൽ മീഡിയ ഡെമോക്രസി’ എന്ന ഗ്രൂപ്പാണ് പ്രകടനം നടത്തിയത്. ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റാനുള്ള പ്രചാരണവും ഇതിനിടയിൽ നടന്നു. ഹിറ്റ്ലറെ ഓർമിപ്പിക്കുന്ന തരത്തിൽ ട്വിറ്റർ ലോഗോയെ കാരിക്കേച്ചർവൽക്കരിച്ച ഒരു ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്നായിരുന്നു ആഹ്വാനം.

സവർണ ജാതിക്കാരുടെ പ്രതിഷേധം

“smash Brahminical patriarchy” എന്ന ഒരു ബാനർ പിടിച്ച് ട്വിറ്റർ സിഇഒ ഡോര്‍സി നിൽക്കുന്ന ഒരു ചിത്രം പ്രചരിച്ചത് ട്വിറ്ററിനെതിരെ രാജ്യത്തെ ഉയർന്ന ജാതിക്കാരുടെ രോഷമുയരാൻ കാരണമായിരുന്നു. ഇപ്പോൾ ബിജെപി ഉയർത്തുന്ന പ്രശ്നങ്ങൾക്കു പിന്നിൽ ഈ പ്രശ്നവും ഉണ്ട്.

പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും ആരാധകനഷ്ടം

ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തു വിട്ട കണക്കുകൾ പ്രകാരം ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് ഫെബ്രുവരി 13 വരെ ട്വിറ്ററിൽ പൂട്ടിയത്. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഇതുവഴി നഷ്ടമുണ്ടായിട്ടുണ്ട്. മോദിക്ക് വർഷത്തിൽ 1 ലക്ഷം എന്ന കണക്കിലാണ് ആരാധകനഷ്ടമുണ്ടായത്. വ്യാജ അക്കൗണ്ടുകൾ പൂട്ടിയപ്പോൾ ഏറ്റവുമധികം നഷ്ടമുണ്ടായതും മോദിക്കു തന്നെയാണ്. അർവിന്ദ് കെജ്രിവാളിന് 40,000 ഫോളോവേഴ്സാണ് കുറഞ്ഞത്. രാഹുൽ ഗാന്ധിച്ച് 9000 ഫോളോവർമാരുടെ കുറവാണ് ഉണ്ടായത്. ട്വിറ്ററിനെ വിളിപ്പിച്ച് വാദം കേൾക്കാൻ രൂപീകരിച്ച പാർലമെന്ററി കമ്മറ്റിയുടെ ചെയർമാൻ അനുരാഗ് താക്കൂറിനും ആരാധകനഷ്ടം സംഭവിച്ചു. ഈ നഷ്ടം അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ ദോഷകരമായി ബാധിക്കുമെന്ന് വിമർശകർ പറയുന്നു. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ കാര്യക്ഷമമായി ഉപയോഗിച്ചു വരുന്ന സംഘടനയാണ് ബിജെപിയെന്നും തികച്ചും വ്യവസ്ഥാപിതമായ രീതിയിൽ ഇത് ചെയ്യാൻ അവർക്ക് മിടുക്കുണ്ടെന്നുമാണ് വിമർശനം. വ്യാജ അക്കൗണ്ടുകൾ പൂട്ടിയതോടെ വലിയ തിരിച്ചടിയാണ് പാർ‌ട്ടിക്ക് കിട്ടിയിരിക്കുന്നത്. വൻതോതിൽ ഫോളോവേഴ്സുള്ള അക്കൗണ്ടുകളാണ് പൂട്ടിപ്പോയവയിൽ പലതും. തങ്ങളുടെ ആശയങ്ങൾ അതിവേഗത്തിൽ ആളുകളിലേക്ക് എത്തിക്കാനും ട്വിറ്ററിൽ‌ ട്രെൻഡ് ചെയ്യിക്കാനും ഈ അക്കൗണ്ടുകള്‍ സഹായമായിരിക്കും എന്നത് നിശ്ചയമായിരിക്കും.

എന്തൊക്കെയാണ് ട്വിറ്ററിനെതിരായ ബിജെപിയുടെ ആരോപണങ്ങൾ?

‘100 ശതമാനം ഇടത് സ്വാധീനം’ ട്വിറ്ററിനുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി വക്താവായ തേജീന്ദർ പാൽ സിങ് ബഗ്ഗയാണ് ഡൽഹിയിൽ വെച്ച് ഈ പ്രസ്താവന നടത്തിയത്. (ട്വിറ്റർ ഇന്ത്യക്ക് പാർലമെന്ററി കമ്മറ്റി നോട്ടീസയച്ച കാര്യം അനുരാഗ് താക്കൂർ എംപി ട്വീറ്റ് ചെയ്തപ്പോൾ ഇദ്ദേഹം താഴെ നന്ദി അറിയിച്ച് കമന്റിട്ടിരുന്നു.) ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയുടെ പാർലമെന്റിനെ ബഹുമാനിക്കാത്തത് ഈ ‘ഇടത് മനോഭാവം’ കൊണ്ടാണെന്നും ആരോപണമുയരുന്നു. വ്യവസ്ഥാപിതമായ രീതിയിൽ തങ്ങളുടെ ട്വിറ്റർ ഹാൻഡിലുകൾ സസ്പെൻഡ് ചെയ്യുകയാണ് ട്വിറ്റർ ചെയ്യുന്നത്. തങ്ങൾ അനുകൂലിക്കാത്ത ട്വിറ്റർ ഹാൻഡിലുകളിലൂടെ ട്രെൻഡ് ചെയ്യുന്ന വാർത്തകൾ ട്രെൻഡ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നു. ഇങ്ങനെ നിരവധി ആരോപണങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്.

എന്താണ് ഈ ആരോപണങ്ങൾക്കുള്ള ട്വിറ്റർ ഇന്ത്യയുടെ പ്രതികരണം?

തങ്ങൾ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ പൂർണമായും തള്ളുകയാണ് ട്വിറ്റർ. തങ്ങളുടെ ഉൽപ്പന്നത്തിൽ അടുത്തിടെ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നെന്ന് ട്വിറ്റർ പറയുന്നു. നയങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത്തരം എഴുപതോളം മാറ്റങ്ങളാണ് അടുത്തകാലത്തായി വരുത്തിയത്. പൊതു ചര്‍ച്ചകൾ കൂടുതൽ ആരോഗ്യകരമാക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ വക്താവ് വിശദീകരിച്ചു.

തങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാനും നിരോധിക്കാനുമുള്ള നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികളെന്ന് ട്വിറ്റർ വിശദീകരിക്കുന്നു. ഇന്ത്യയിൽ ബിജെപി നടത്തുന്ന ആരോപണങ്ങളെ തെളിയിക്കുന്ന ഡാറ്റയൊന്നും നിലവിലില്ലെന്നും ട്വിറ്റർ പറയുന്നു.

വിദ്വേഷപ്രചാരണം നടത്തുന്ന നിരവധി ബിജെപി ട്വിറ്റർ ഹാൻഡിലുകളെ ആൾട്ട്ന്യൂസ് വാർത്താ പോർട്ടലിന്റെ എഡിറ്റർ പ്രതീക് സിൻഹ ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്റർ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ബിജെപിയുടെ ആരോപണമങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ അവർക്ക് ബാധ്യതയുണ്ട്. അവരത് ചെയ്യാത്തതെന്തെന്ന് പ്രതീക് സിൻഹ ചോദിക്കുന്നു. ട്വിറ്റർ ഇന്ത്യയിൽ വിദ്വേഷ പ്രചാരണത്തെ തടയുന്നതിൽ ഒരു പരാജയമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരം പല ഹാൻഡിലുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം സർക്കാരിന് അനുകൂലമായി പ്രചാരണം നടത്തുന്നവരാണെന്ന കാരണത്താലാണ് അവയെ തടയാൻ ട്വിറ്റർ ഭയക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×