വിശന്ന് വലഞ്ഞ് അക്രമാസക്തരായ എണ്ണിയാലൊതുങ്ങാത്ത ധ്രുവക്കരടികളാണ് വഴി നിറയെ. അക്ഷരാർത്ഥത്തിൽ അവ മനുഷ്യരെ വേട്ടയാടുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ, ഇത്രയധികം ധ്രുവക്കരടികളെ ഒരുമിച്ച് എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് റഷ്യയിലെ ഒരു ഒറ്റപ്പെട്ട ദ്വീപ്.
കഷ്ടിച്ച് 3000 പേര് മാത്രം താമസിക്കുന്ന റഷ്യയിലെ അതിശൈത്യമേഖലയായ നൊവായ സെംലയിലാണ് ധ്രുവക്കരടികൾ കൂട്ടത്തോടെ ഇറങ്ങിയതിനാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുന്നത്. ധ്രുവക്കരടികളെ പേടിച്ച് കുട്ടികൾക്ക് സ്കൂളിൽ പോകാനോ, ആളുകൾക്ക് ഇഷ്ടാനുസരണം പുറത്തിറങ്ങി നടക്കാനോ കഴിയാത്ത അവസ്ഥയാണ്. എപ്പോഴാണ് വിശന്നുവലഞ്ഞ വലിയ ധ്രുവക്കരടികൾ കൂട്ടമായി വന്ന് വഴിമുടക്കുകയെന്ന് പറയാനാവില്ല.
ഈ ഗ്രാമത്തിൽ നിന്ന് ധ്രുവക്കരടികളെ ഓടിക്കാൻ അടിയന്തിരമായി ഒരു വിദഗ്ധ സംഘത്തെ വിന്യസിപ്പിക്കാനിരിക്കുകയാണ് റഷ്യൻ സർക്കാർ. വംശനാശം നേരിടുന്ന ജീവിവർഗമായതിനാൽ ധ്രുവ കരടികളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. അവയുടെ ശ്രദ്ധ തിരിച്ച് പേടിപ്പിച്ച് ഓടിക്കാനുള്ള മിക്ക ശ്രമങ്ങളും ഇതിനോടകം പരാജയപ്പെട്ടു. കാറിന്റെ ഹോൺ മുഴക്കിയും ശബ്ദങ്ങൾ കേൾപ്പിച്ചസും വെളിച്ചം കാണിച്ചും ഇവയെ ഓടിക്കാൻ നോക്കിയിട്ട് ഇവ കൂട്ടമായി തന്നെ ഉറച്ച് നിൽക്കുകയാണ്.
ഇതിനു മുൻപ് ഈ ഗ്രാമത്തിൽ ഇത്രയും എണ്ണം ധ്രുവക്കരടികൾ ഇറങ്ങിയിട്ടേ ഇല്ല എന്നാണ് ഗ്രാമത്തിന്റെ പ്രാദേശിക നേതാവ് സിഗ്ൻഷ മുസിൻ പറയുന്നത്. കുഞ്ഞുങ്ങളെ പുറത്ത് വിടാനാകാതെ പേടിച്ച് മുറിയ്ക്കുള്ളിൽ തന്നെ അടച്ചിട്ട് അവർക്ക് കാവലിരിക്കുകയാണ് ഗ്രാമത്തിലെ അമ്മമാർ.