May 20, 2025 |
Share on

പരാജയപ്പെടുന്ന ജെന്‍ഡര്‍ അഫമേഷന്‍ സര്‍ജറികള്‍

ദുരിതം പേറുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പരാതിപ്പെടേണ്ടത് ഏത് നിയമത്തില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആഘോഷിക്കുന്നതിനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ നേരിടുന്ന അവബോധം വളര്‍ത്തുന്നതിനുമുള്ള ഒരു വാര്‍ഷിക പരിപാടിയായി എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്‍ഡര്‍ ദൃശ്യതാ ദിനം ആഘോഷിക്കുന്നു. ജെന്‍ഡര്‍ അഫമേഷന്‍ സര്‍ജറിക്കായി ലക്ഷങ്ങള്‍ മുടക്കി, തങ്ങളുടെ സ്വത്വത്തെ അടിത്തറപ്പിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന വ്യവസ്ഥ നിലവിലില്ല. ഇത്തരത്തില്‍ ശസ്ത്രക്രിയയിലെ പിഴവ് മൂലം വേദന തിന്നും ശാരീരികമായി ബുദ്ധിമുട്ടിയും ജീവിതം മടുത്ത് സ്വന്തം ജീവനെടുത്തവരെയും, ആ ദുരിതങ്ങള്‍ പേറി ഇപ്പോഴും ജീവിക്കുന്നവരെയും ഓര്‍ക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ ദൃശ്യതാ ദിനം കടന്ന് പോകുന്നതെങ്ങനെ?there is no clear protocol for gender affirmation surgery

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ആളുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെങ്കിലും അത് പരിഹരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളുണ്ടാകുന്നില്ലെന്ന് ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ വ്യക്തികള്‍ പറയുന്നു. ട്രാന്‍സ് വ്യക്തികള്‍ക്കായുള്ള പോളിസിക്ക് രൂപം നല്‍കിയ ആദ്യ സംസ്ഥാനമാണ് കേരളം. എന്നിട്ടും ജെന്‍ഡര്‍ അഫമേഷന്‍ സര്‍ജറിക്കായി ഇവിടെ കൃത്യവും പൂര്‍ണവുമായ സര്‍ക്കാര്‍ സംവിധാനങ്ങളില്ല. ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തുന്നവര്‍ക്കും പറയാനുണ്ട് ജീവന്റെ വിലയുള്ള കഥകള്‍.

”എന്റെ പ്രൈവറ്റ് പാര്‍ട്ട് വെട്ടിക്കുത്തി വെച്ച് വെട്ടിക്കീറി ഛിന്നമാക്കിയ അവസ്ഥയിലാണ്. അതിനെ ഒരിക്കലും വജൈന എന്ന് വിളിക്കാന്‍ കഴിയില്ല… ഒരു ദിവസം എട്ട് മുതല്‍ 12 സാനിറ്ററി പാഡ് വരെയാണ് ഞാന്‍ മാറി ഉപയോഗിക്കുന്നത്. ചില സമയത്ത് പാഡ് വാങ്ങാനുള്ള പൈസ പോലും എന്റെ കയ്യില്‍ ഉണ്ടാകാറില്ല. മൂത്രമൊഴിക്കുമ്പോള്‍ കൃത്യം പൊസിഷനിലല്ല യൂറിന്‍ പോകുന്നത്. എന്റെ വജൈനല്‍ പാര്‍ട്ടില്‍ സഹിക്കാനാവാത്ത വേദനയുണ്ട്, ആ വേദന മറ്റൊരാള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ പറ്റില്ല. ചില സമയത്ത് ഞാന്‍ മാനസിക വിഭ്രാന്തിയിലെത്തും, മരിച്ചാല്‍ മതിയെന്ന് തോന്നിപ്പോകും.” ആത്മഹത്യ ചെയ്യുന്നതിന് കൃത്യം അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ‘ദി ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ കുമാരി അലക്‌സ് എന്ന ട്രാന്‍സ് വുമണ്‍ പറഞ്ഞ വാക്കുകളാണിത്.

ജെന്‍ഡര്‍ അഫമേഷന്‍ സര്‍ജറിയില്‍ പിഴവുകള്‍ സംഭവിച്ച് നരകജീവിതം അവസാനിപ്പിച്ചവരില്‍ ഒരാള്‍ മാത്രമാണ് അനന്യ. പക്ഷെ അതിന്റെ വെളിപ്പെടുത്തലുകളില്‍ അനന്യയ്ക്ക് മുന്‍പും ശേഷവും എന്ന വ്യത്യാസമുണ്ട്. ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഇപ്പോഴും വേദനയും ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ച് ജീവിക്കുന്നവര്‍ ഒരുപാടുണ്ട്. എങ്കിലും അനന്യയുടെ മരണ ശേഷം പല ആളുകളും ഇത് തുറന്ന് പറയാന്‍ സന്നദ്ധത കാണിച്ചിരുന്നു.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി അയാളുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ ശേഷം തനിക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തന്റെ ശരീരത്തിന് മാറ്റം വരുത്തുന്നതിനെയാണ് ട്രാന്‍സിഷന്‍ എന്ന് പറയുന്നത്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രോദ്ഘാടകരില്‍ പ്രമുഖയും, കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. എ കെ ജയശ്രീ അഴിമുഖത്തോട് പറഞ്ഞു. അത് കേവലം ശരീരത്തില്‍ മാത്രം നടക്കുന്ന പരിവര്‍ത്തനമല്ല, സമൂഹത്തിലും ഉണ്ടാകേണ്ടതാണ്, കൂടാതെ ഇതോടൊപ്പം ലീഗല്‍ ഫ്രെയിം വര്‍ക്കും നടക്കണം. ഒരേ ഘട്ടത്തില്‍ ഒരുമിച്ച് നടക്കേണ്ട മൂന്ന് പ്രധാന പരിവര്‍ത്തനങ്ങളാണ് ഇവ ഡോ. ജയശ്രീ വ്യക്തമാക്കി.

”ശരീരത്തിലെ മാറ്റം എന്നത് ശസ്ത്രക്രിയ മാത്രമല്ല. ലിംഗമാറ്റത്തിന് മുന്നെ പലവിധ വിലയിരുത്തലുകള്‍ ആവിശ്യമാണ്. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും, ഈ രംഗത്തുള്ള ആളുകള്‍ക്കും കൃത്യമായ പരിശീലനം നല്‍കേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിലാണ് ശസ്ത്രക്രിയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുള്ളത്, എന്നാല്‍ അവയൊന്നും നമ്മുടെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ ചെയ്യുന്നവരെല്ലാം സ്വന്തമായി എവിടെയെങ്കിലും പോയി പഠിക്കുന്നവരാണ്. അന്താരാഷ്ട്ര തലത്തിലുള്ള മാര്‍ഗനിര്‍ദേശമനുസരിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനവാന്‍ പോകുന്ന വ്യക്തിയെ ഒരു വര്‍ഷത്തോളം വിലയിരുത്തേണ്ടതുണ്ട്. അവരുമായി നിരന്തരം സംസാരിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്ത് ശാരീരിക പരിവര്‍ത്തനത്തിന് അവര്‍ എത്രത്തോളം സജ്ജമാണെന്നൊക്കെ മനസിലാക്കേണ്ടതുണ്ട്. ചില ആളുകള്‍ക്ക് ഹോര്‍മോണ്‍ തെറാപ്പിയും, ചില ആളുകള്‍ക്ക് മാത്രമാണ് ശസ്ത്രക്രിയ ചെയ്യേണ്ടി വരിക. ഇത്തരം കാര്യങ്ങള്‍ മനസിലാക്കുന്നതിനാണ് വലിയ രീതിയിലുള്ള വിലയിരുത്തല്‍ ആവിശ്യമാണെന്ന് പറയുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും ശസ്ത്രക്രിയയോടൊപ്പം ഹോര്‍മോണ്‍ തെറാപ്പിയും വേണ്ടിവരാറുണ്ട്.” ഡോ. ജയശ്രീ പറഞ്ഞു.

ശസ്ത്രക്രിയ ചെയ്യേണ്ടത് പരിശീലനം ലഭിച്ചിട്ടുള്ള സര്‍ജന്മാര്‍ മാത്രമാണ്. പരിശീലനം ലഭിച്ചവരാണെങ്കിലും പലപ്പോഴും ശസ്ത്രക്രിയ പരാജയപ്പെടാന്‍ സാധ്യതകളുണ്ട്. ഈ സാധ്യതകളെല്ലാം ശസ്ത്രക്രിയയ്ക്ക് മുന്‍പ് തന്നെ അവരെ അറിയിച്ചിരിക്കണം. അവരെ കാര്യങ്ങള്‍ അറിയിച്ച് സമ്മതപത്രം വാങ്ങിയ ശേഷം മാത്രമെ ശസ്ത്രക്രിയ ചെയ്യാവുള്ളു. ഡോ. ജയശ്രീ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കേരളത്തില്‍ വളരെ കുറച്ച് സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് ജെന്‍ഡര്‍ അഫമേഷന്‍ സര്‍ജറിക്കുള്ള സൗകര്യമുള്ളത്. എന്നാല്‍ ഈ ആശുപത്രികളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത് എന്ന് മനസിലാക്കാനുള്ള സംവിധാനങ്ങളൊന്നും സര്‍ക്കാരിന്റെ പക്കലോ, മറ്റ് അതോറിറ്റികളുടെ കയ്യിലോ ഇല്ല. ചെല്ലുന്ന ഉടനെ തന്നെ യാതോരു വിലയിരുത്തലുകളുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിട്ടുള്ളതായി പല ആളുകളും പറയാറുണ്ടെന്നും ഡോ. ജയശ്രീ വ്യക്തമാക്കി.

”പലപ്പോഴും ശസ്ത്രക്രിയയ്ക്ക് മുന്നേ കൃത്യമായ വിലയിരുത്തലുകളില്ലാത്തതും, ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം നല്‍കുകയോ ചെയ്യുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത്തരം സംവിധാനങ്ങളുണ്ടോ എന്നതും സംശയമാണ്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തി നിലവാരമുള്ള ഒരു പ്രോട്ടോക്കാള്‍ ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ആദ്യം ചെയ്യേണ്ടത്. അത്തരത്തില്‍ സര്‍ക്കാറിന്റെ മാതൃകയുണ്ടെങ്കില്‍ സംവിധാനങ്ങള്‍ അല്‍പം കൂടി കാര്യക്ഷമമാകാന്‍ സാധ്യതയുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഒരു സംസ്ഥാനത്ത് ജന്‍ഡര്‍ അഫമേഷന്‍ സര്‍ജറിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷനെങ്കിലും ഉണ്ടായിരിക്കണം” ഡോ. ജയശ്രീ പറയുന്നു.

ജന്‍ഡര്‍ അഫമേഷന്‍ സര്‍ജറി പരാജയപ്പെട്ട് അസഹനീയമായ വേദന സഹിച്ച് ജീവിച്ചയാളാണ് നന്ദന. ശസ്ത്രക്രിയ കഴിഞ്ഞും വര്‍ഷങ്ങളോളം നന്ദന അതിന്റെ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നുവെന്ന് നന്ദന പറയുന്നു. മൂത്രനാളം അടഞ്ഞിരുന്നതിനാല്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് കുത്തിയാണ് മൂത്രമൊഴിച്ചിരുന്നതെന്നും നന്ദന വ്യക്തമാക്കി. മരണത്തിന്റെ വക്കിലെത്തിയെന്ന് സ്വയം മനസിലാക്കുമ്പോള്‍ മാത്രമാണ് നന്ദന തന്റെ പരാജയപ്പെട്ട ശസ്ത്രക്രിയയെക്കുറിച്ച് പുറംലോകത്തോട് വെളിപ്പെടുത്തുന്നത്.

കേരളത്തില്‍ ജന്‍ഡര്‍ അഫമേഷന്‍ സര്‍ജറിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശമില്ല എന്നതിനാല്‍ ഇത്തരത്തിലൊരു പരാതി നല്‍കിയാല്‍ ചികിത്സാ പിഴവിന് കേസെടുക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായ പത്മ ലക്ഷ്മി അഴിമുഖത്തോട് പറഞ്ഞു. കൃത്യമായ മാര്‍നിര്‍ദേശമുണ്ടെങ്കില്‍ മാത്രമാണ് ചികിത്സാ പിഴവിന് കേസെടുക്കാന്‍ കഴിയുകയുള്ളു. ബാക്കി ഉണ്ടാകാവുന്ന അസുഖങ്ങള്‍ക്കെല്ലാം എത്തരത്തിലായിരിക്കണം ചികിത്സ എന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. അതുകൊണ്ട് അത്തരം വിഷയങ്ങളില്‍ കേസെടുക്കുക എളുപ്പമായിരിക്കും. ഡബ്ല്യൂ പാത്തും, ഐ പാത്തും ഫോളോ ചെയ്യുന്ന നമ്മള്‍ക്ക് കൃത്യമായ പ്രോട്ടോക്കോള്‍ ഇല്ലാത്തതിനാല്‍ ജന്‍ഡര്‍ അഫമേഷന്‍ സര്‍ജറികളിവുണ്ടാകുന്ന പിഴവുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. പത്മ ലക്ഷ്മി പറഞ്ഞു.

അനന്യ കുമാരി അലക്‌സൊക്കെ ഇതിന്റെ ഇരകളാണ്. അവര്‍ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്. ആ കുട്ടിക്ക് നീതി കിട്ടിയിട്ടില്ലെന്നേ പറയാന്‍ കഴിയു. ഇതൊക്കെ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ജന്‍ഡര്‍ അഫമേഷന്‍ സര്‍ജറിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിലവിലുള്ള നിയമം. പക്ഷെ ഈ നിയമം സാധ്യമാക്കുന്നതിനുള്ള പ്രോട്ടോക്കോളില്ലാത്തതിനാല്‍ അതും നടപ്പിലാവാത്ത കാര്യമാണ്. പത്മ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അതികഠിനമായ വേദന സഹിച്ച് സര്‍ജറിക്ക് വിധേയയായി സ്ത്രീയായി മാറിയതിന്റെ ആനന്ദത്തില്‍ ജീവിച്ചിരുന്ന ഹെയ്ദിക്ക് പറയാനുണ്ടായിരുന്നത് ശസ്ത്രക്രിയ പരാജയപ്പെട്ടതിന്റെ അനുഭവമായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെയ്ദി സാദിയ. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം അത് പരാജയമായിരുന്നു എന്ന് ഹെയ്ദി മനസിലാക്കി. നരകതുല്യമായ വേദനയായിരുന്നു താന്‍ സഹിച്ചിരുന്നതെന്നും, മൂത്രമൊഴിക്കുമ്പോള്‍ പോലും അസഹ്യമായ വേദനയായിരുന്നു അനുഭവിക്കേണ്ടി വന്നതെന്നും ഹെയ്ദി പറയുന്നു.

ബംഗളൂരുവില്‍ വളരെ അശാസ്ത്രീയമായി സര്‍ജറി നടത്തുന്നിടത്താണ് തന്റെ ശസ്ത്രക്രിയ നടന്നതെന്ന് ഹെയ്ദി പറയുന്നു. ഇപ്പോള്‍ ആ സ്ഥലം പൂട്ടിപ്പോയി, മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ പറഞ്ഞുവിട്ടെന്ന് ഹെയ്ദി പറയുന്നു.

അനന്യ തന്റെ സര്‍ജറി പരാജയപ്പെട്ടതിനെക്കുറിച്ച് പരസ്യമായി പറഞ്ഞതിന് ശേഷമാണ് കൂടുതല്‍ ആളുകള്‍ ഇതേപറ്റി സംസാരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. സഹയാത്രിക കോഡിനേറ്ററായ പെന്നു ഇമ അഴിമുഖത്തോട് പറഞ്ഞു. അതിന് മുന്നേ പലപ്പോഴും ആളുകള്‍ എങ്ങനെയെങ്കിലും ശസ്ത്രക്രിയ ചെയ്ത് കിട്ടിയല്ലോ എന്ന് ആശ്വസിച്ച് മറ്റ് പരാതികളൊന്നും നല്‍കേണ്ടെന്ന് തീരുമാനമെടുക്കാറുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള ചിലവ് തന്നെ ബുദ്ധിമുട്ടി കണ്ടെത്തുന്ന ആളുകള്‍ക്ക് അത് കൂടാതെ കേസ് നടത്താന്‍ കൂടിയുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവില്ല എന്നത് മറ്റൊരു വസ്തുതയാണ് പൊന്നു വ്യക്തമാക്കി.

ഈ അടുത്തായി കേസിന് പോയവരെ പറ്റി കേട്ടിട്ടില്ലെങ്കിലും ശസ്ത്രക്രിയയില്‍ അതൃപ്തരായ നിരവധിയാളുകള്‍ കമ്മ്യൂണിറ്റിയിലുണ്ട്. പലതരത്തിലുള്ള പ്രതീക്ഷകളുമായാണ് ഓരോരുത്തരും ശസ്ത്രക്രിയയ്ക്കായി എത്തുന്നത്. എന്നാല്‍ പലപ്പോഴും ഈ രീതിയിലുള്ള ഫലം അവര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടര്‍മാര്‍ ഈ കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാറില്ല, ഇത് ശസത്രക്രിയയുടെ പരാജയമായി തന്നെയാണ് കണക്കാക്കേണ്ടത് എന്നും പൊന്നു കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പ്രധാനമായും സ്വകാര്യ ആശുപത്രികളിലാണ് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. എന്നാല്‍ ഇതിനുള്ള പണം ആദ്യം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. പിന്നീടാണ് ശസ്ത്രക്രിയയ്ക്ക് ശേഷം പണം സര്‍ക്കാരില്‍ നിന്ന് തിരികെ ലഭിക്കുക. ക്വീര്‍ ആക്ടീവിസ്റ്റും കവിയും ?ഗവേഷകനുമായ ആദി അഴിമുഖത്തോട് പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്ന ഇവര്‍ പലപ്പോഴും എവിടെ നിന്നെങ്കിലും പണമുണ്ടാക്കി പെട്ടെന്ന് ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കും.എന്നാല്‍ ഡോക്ടര്‍മാര്‍ കൃത്യമായി ഇതിലെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും ചെയ്യും. ഇത് വളരെ അശാസ്ത്രീയമായ രീതിയാണെന്നും ആദി വ്യക്തമാക്കി.there is no clear protocol for gender affirmation surgery

content summary;  International Transgender Day of Visibility; there is no clear protocol for gender affirmation surgery, leaving many transgender individuals facing significant challenges

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×