അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് ചരക്കുകപ്പലുകള്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന മേഖലയില്‍ ഇരുരാജ്യങ്ങളും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തിയതോടെ ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നത്.
പനാമയുടെ പതാകയുള്ള ‘എംഎസ്സി ഫ്രാന്‍സെസ്‌ക’, ലൈബീരിയന്‍ പതാകയുള്ള ‘എപാമിനോണ്ടാസ്’ എന്നീ കപ്പലുകളാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കസ്റ്റഡിയിലെടുത്തത്. ഈ കപ്പലുകള്‍ രഹസ്യമായി കടലിടുക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാണ് ഇറാന്റെ ആരോപണം. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാനിയന്‍ ഗണ്‍ബോട്ട് നടത്തിയ ആക്രമണത്തില്‍ ഒരു കപ്പലിന്റെ മുന്‍ഭാഗത്തിന് (ബ്രിഡ്ജ്) ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നും സാമ്പത്തിക ഉപരോധത്തിലൂടെ ലോകത്തെ ബന്ദിയാക്കുകയാണെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് കുറ്റപ്പെടുത്തി. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ആദ്യം ഭീഷണിപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പിന്നീട് തല്‍ക്കാലം ആക്രമണത്തിനില്ലെന്നും എന്നാല്‍ ഉപരോധം തുടരുമെന്നും അറിയിച്ചു.
ഈ സംഘര്‍ഷം ആഗോളതലത്തില്‍ വന്‍ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധനത്തിനും വളത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ജര്‍മ്മനി പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പകുതിയായി കുറഞ്ഞു. നിലവില്‍ രണ്ടായിരത്തോളം കപ്പലുകളും ഇരുപതിനായിരത്തോളം നാവികരും കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ മുന്‍കൈ എടുത്തെങ്കിലും ഇറാനും അമേരിക്കയും ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
മറ്റൊരു വശത്ത്, ലെബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടവും രൂക്ഷമായി തുടരുകയാണ്. ബുധനാഴ്ച തെക്കന്‍ ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയായ അമല്‍ ഖലീല്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇരുവിഭാഗവും ആക്രമണം തുടരുന്നത് മേഖലയെ കൂടുതല്‍ അസ്ഥിരമാക്കുകയാണ്. വരും ദിവസങ്ങളില്‍ ലെബനനും ഇസ്രയേലും തമ്മില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ പുതിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.