June 25, 2026 |
Share on

ലോകത്തിന് മുന്നില്‍ പാകിസ്താന്‍ നേടിയ വിജയം

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് പാകിസ്താന്റെ നയതന്ത്ര വിജയം കൂടിയാണ്

രണ്ടാഴ്ചയിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവില്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍, അത് പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര വിജയങ്ങളിലൊന്നായി മാറി. ഒരു ഘട്ടത്തില്‍ സമാധാനത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നും യുദ്ധം ഭയാനകമായ രീതിയില്‍ പടരുമെന്നും ഭയപ്പെട്ട സാഹചര്യത്തില്‍ നിന്നാണ് പാകിസ്താന്‍ ഈ നേട്ടം കൈവരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം വരെ പാകിസ്താന്‍ ഭരണകൂടം വലിയ ആശങ്കയിലായിരുന്നു. ഇറാനിലെ ഗ്യാസ് പ്ലാന്റിന് നേരെ ഇസ്രയേലും, സൗദി അറേബ്യയിലെ പെട്രോകെമിക്കല്‍ സമുച്ചയത്തിന് നേരെ ഇറാനും നടത്തിയ ആക്രമണങ്ങള്‍ യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീതിയുണ്ടാക്കി. സമാധാന ശ്രമങ്ങളെ ഇറാന്‍ തുരങ്കം വെക്കുകയാണെന്ന് പാക് സൈന്യം പരസ്യമായി കുറ്റപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. വാഷിംഗ്ടണിലാകട്ടെ, നിശ്ചിത സമയത്തിനുള്ളില്‍ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ ഇറാന്റെ നാഗരികതയെ തന്നെ തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി.

പാകിസ്താനെ സംബന്ധിച്ച് ഈ യുദ്ധം അവസാനിപ്പിക്കുക എന്നത് കേവലം അന്തസ്സിന്റെ പ്രശ്‌നമായിരുന്നില്ല, മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ കൂടി ആവശ്യമായിരുന്നു. സൗദി അറേബ്യയുമായുള്ള പുതിയ പ്രതിരോധ കരാര്‍ പ്രകാരം, റിയാദ് യുദ്ധത്തില്‍ പങ്കാളിയായാല്‍ പാകിസ്താനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുമായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പാക് സൈനിക മേധാവി ജനറല്‍ ആസിം മുനീറും ഐഎസ്‌ഐ മേധാവി ആസിം മാലിക്കും അതിവേഗ നീക്കങ്ങള്‍ നടത്തിയത്. ട്രംപുമായും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സുമായും ആസിം മുനീറിനുള്ള വ്യക്തിപരമായ ബന്ധം ചര്‍ച്ചകളില്‍ നിര്‍ണ്ണായകമായി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന്‍ വെടിനിര്‍ത്തലിനായി ‘അപേക്ഷിച്ചു’ എന്ന് അവകാശപ്പെട്ടെങ്കിലും, പാക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം മറ്റൊന്നാണ്. മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് കരുതിയ യുദ്ധത്തില്‍ ട്രംപ് കുടുങ്ങിപ്പോയെന്നും, വെടിനിര്‍ത്തലിനായി പ്രധാനമായും സമ്മര്‍ദ്ദം ചെലുത്തിയത് ട്രംപ് തന്നെയായിരുന്നു എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടത്തെ വിശ്വാസമില്ലാതിരുന്ന ഇറാന്‍ ആദ്യം വിമുഖത കാട്ടി. ഈ ഘട്ടത്തിലാണ് ചൈനയുടെ ഇടപെടല്‍ നിര്‍ണ്ണായകമായത്.

യുദ്ധം സ്വന്തം സമ്പദ്വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയതോടെ ചൈന സജീവമായി ഇടപെടാന്‍ തീരുമാനിച്ചു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ബീജിംഗിലെത്തി നടത്തിയ ചര്‍ച്ചകള്‍ ചൈനയെ ചര്‍ച്ചകളുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെടുമെന്നും അമേരിക്ക കരാറില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും ചൈന ഇറാനു ഉറപ്പുനല്‍കി. ചര്‍ച്ചകള്‍ക്കായി വിദേശയാത്ര നടത്തുന്ന ഇറാന്‍ നേതാക്കളെ വധിക്കില്ലെന്ന ഗ്യാരണ്ടിയും ചൈന നല്‍കി. ചൈനയുടെ ഈ ‘ഗ്യാരന്റര്‍’ പദവിയാണ് ഇറാനെ കരാറിലേക്ക് നയിച്ചത്. ചൈനയുടെ ഈ പങ്കാളിത്തത്തെ ട്രംപും പിന്നീട് ശരിവെച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അസാധ്യമെന്ന് കരുതിയ ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായത്. പാകിസ്താന്റെ ചരിത്രത്തിലെ ‘തിളക്കമാര്‍ന്ന നിമിഷം’ എന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതിനെ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച ഇസ്ലാമാബാദിലെ സെറീന ഹോട്ടലില്‍ വെച്ച് ഇറാന്‍-അമേരിക്ക പ്രതിനിധികള്‍ പങ്കെടുക്കുന്ന ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും. ഇസ്രയേലും യുഎഇയും ഈ സമാധാന നീക്കങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്ക പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്, പ്രത്യേകിച്ച് ലബനനെ ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍. എങ്കിലും, ഒരു വലിയ ദുരന്തം ഒഴിവാക്കാന്‍ പാകിസ്താന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് സാധിച്ചു എന്നത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

Content Summary: When the Iran-US ceasefire turns into a diplomatic win for Pakistan.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×