June 18, 2026 |
Share on

യുഎസ് പ്രകോപനത്തിനിടയിലും സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറാതെ ഇറാന്‍

നിലവില്‍ സമാധാന ചര്‍ച്ചകളുടെ പ്രധാന തര്‍ക്കവിഷയം ഇറാന്റെ മരവിപ്പിക്കപ്പെട്ട ഫണ്ടുകള്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ്

ഇറാനില്‍ കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തിനു ശേഷവും ഇറാന്‍-യുഎസ് സമാധാന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ക്കാനും പുതിയ മൈനുകള്‍ സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടായിരുന്നു യുഎസ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.

എന്നാല്‍, അമേരിക്കയുടെ ഈ നീക്കത്തെ ‘വഞ്ചനാപരമായ നടപടി’ എന്നും ‘വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനം’ എന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഈ ആക്രമണത്തിന് തക്കതായ മറുപടി നല്‍കാതിരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയെങ്കിലും, നിലവില്‍ പാകിസ്താന്റെയും ഖത്തറിന്റെയും സംയുക്ത മധ്യസ്ഥതയില്‍ ദോഹയില്‍ പുരോഗമിക്കുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായിട്ടില്ല. ആക്രമണത്തില്‍ നാല് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടും ഉടനടി തിരിച്ചടി നല്‍കാന്‍ ഇറാന്‍ സൈന്യം മുതിരാത്തത് ചര്‍ച്ചകളെ ബാധിക്കാതിരിക്കാനാണെന്നാണ് വിലയിരുത്തല്‍. ഈ സമാധാന കരാറിനെ തങ്ങളുടെ പ്രതിരോധ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലായി ചിത്രീകരിക്കാനാണ് ഇറാന്‍ ഭരണകൂടം ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ദിവസം മേരിലാന്‍ഡിലെ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റായ ക്യാമ്പ് ഡേവിഡില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപൂര്‍വ്വമായ ഒരു കാബിനറ്റ് യോഗം വിളിച്ചിരുന്നെങ്കിലും പിന്നീട് മോശം കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ താന്‍ മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ ഈ സമാധാന കരാറിലൂടെ എങ്ങനെ കൈവരിക്കാനാകുമെന്ന ചോദ്യങ്ങള്‍ ട്രംപ് ഇപ്പോള്‍ നേരിടുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ആഴ്ച താന്‍ പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഇറാന്‍ പൂര്‍ണ്ണമായി കീഴടങ്ങുകയും അവരുടെ നാവിക-വ്യോമസേനകള്‍ തകരുകയും ചെയ്താലും, ഡെമോക്രാറ്റുകളും മാധ്യമങ്ങളും അത് ഇറാന്റെ വിജയമായി മാത്രമേ ചിത്രീകരിക്കൂ എന്നായിരുന്നു ട്രംപിന്റെ പരിഹാസം.

നിലവില്‍ സമാധാന ചര്‍ച്ചകളുടെ പ്രധാന തര്‍ക്കവിഷയം ഇറാന്റെ മരവിപ്പിക്കപ്പെട്ട ഫണ്ടുകള്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ്. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് കഴിഞ്ഞ രണ്ടു ദിവസമായി ദോഹയില്‍ തുടരുകയാണ്. വിവിധ വിദേശ ബാങ്കുകളിലായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന 12 ബില്യണ്‍ ഡോളറിലധികം (ഏകദേശം 9 ബില്യണ്‍ പൗണ്ട്) വരുന്ന ഇറാനിയന്‍ ആസ്തികള്‍ ലഭ്യമാക്കാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ ഇറാന്റെ ആണവ പദ്ധതിക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മാറ്റിവെച്ചിരിക്കുന്ന 60 ദിവസത്തെ കാലയളവില്‍ ഇറാന്റെ എണ്ണ, പെട്രോകെമിക്കല്‍ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്.

കരാര്‍ പ്രകാരം മറ്റൊരു 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത് യുഎസ് ഏര്‍പ്പെടുത്തിയ എണ്ണ തുറമുഖ ഉപരോധം പിന്‍വലിക്കാനാണ്. ഇതിന് പകരമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാനും അനുമതി നല്‍കും. ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് യുദ്ധം ആരംഭിക്കുന്നതിന് മുന്‍പുള്ള അവസ്ഥയിലേക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ഹ്രസ്വകാല കരാര്‍ യുദ്ധം അവസാനിപ്പിക്കുമെങ്കിലും പൂര്‍ണ്ണമായ സമാധാനം ഉറപ്പുനല്‍കുന്നില്ല. അതിനാല്‍ തന്നെ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇരുവിഭാഗവും നേരിടുന്നത്.

വാഷിംഗ്ടണ്‍, ടെഹ്റാന്‍, ജറുസലേം എന്നിവിടങ്ങളിലെ തീവ്രവാദ നിലപാടുള്ള നേതാക്കള്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യരുതെന്ന് തങ്ങളുടെ പ്രതിനിധികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു കാരണവശാലും ഇറാന്‍ വിട്ടുകൊടുക്കരുതെന്ന് ഇറാന്റെ പാര്‍ലമെന്ററി ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷന്‍ അംഗം മഹ്‌മൂദ് നബാവിയന്‍ വാദിച്ചു. എങ്കിലും, ഈ ആഴ്ച പാര്‍ലമെന്റ് സ്പീപ്പറായി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഘാലിബാഫിന് തല്‍ക്കാലം ഈ എതിര്‍പ്പുകളെ അവഗണിക്കാന്‍ സാധിക്കും. പണം കൈമാറുന്നതിനുള്ള കൃത്യമായ ഉറപ്പില്ലാതെ ആണവ പദ്ധതിയെക്കുറിച്ചോ കടലിടുക്കിനെക്കുറിച്ചോ കൂടുതല്‍ ചര്‍ച്ചകള്‍ സാധ്യമല്ലെന്നാണ് ഘാലിബാഫിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

ഖത്തറിലെ ചര്‍ച്ചകളില്‍ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് പുരോഗതിയുണ്ടായെങ്കിലും, അവസാന നിമിഷം അമേരിക്ക ഇത് തടസ്സപ്പെടുത്തിയതായി ഇറാന്‍ എംപി അഹ്‌മദ് ബക്ഷായേഷ് അര്‍ദസ്താനി ആരോപിച്ചു. ഖത്തറില്‍ നിന്ന് ഈ 12 ബില്യണ്‍ ഡോളര്‍ ആദ്യം ഒരു റഷ്യന്‍ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് യുഎസ് തകര്‍ത്തത്. യുദ്ധം വീണ്ടും ആരംഭിക്കുകയാണെങ്കില്‍ ട്രംപിന്റെ മുഖ്യ ചര്‍ച്ചക്കാരായ ജാരെഡ് കുഷ്നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ ദോഹയിലും ദുബായിലും താമസിക്കുന്ന ഹോട്ടലുകള്‍ തങ്ങള്‍ക്കറിയാമെന്നും അടുത്ത തവണ അവ ആക്രമിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആസ്തികളുടെ പ്രശ്‌നത്തിന് പുറമെ, ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും ഇറാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ളയുടെ മിസൈലുകളെ തകര്‍ക്കാന്‍ മഞ്ഞരേഖയ്ക്ക് വടക്കോട്ട് സൈനിക നീക്കം നടത്തുകയാണെന്ന് ഇസ്രയേല്‍ സമ്മതിച്ചതോടെ യുദ്ധം കൂടുതല്‍ വഷളാകുകയാണ്. തെക്കന്‍ ലെബനനിലെ 19 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോവാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടുപിന്നാലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

അതേസമയം, യുദ്ധത്തിന്റെ ആദ്യദിനം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമാധികാര നേതാവിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ മകന്‍ മൊജ്താബ ഖമേനി ചരിത്രം ഇറാന് അനുകൂലമാണെന്ന് അവകാശപ്പെട്ടു. വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മുസ്ലിം രാജ്യങ്ങളുടെ ഐക്യത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് മാസത്തില്‍ അധികാരമേറ്റ ശേഷം പൊതുവേദികളിലോ ഓഡിയോ സന്ദേശങ്ങളിലോ പ്രത്യക്ഷപ്പെടാതിരുന്ന ഖമേനി, 2040-ഓടെ ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ആത്മവിശ്വാസത്തോടെ പ്രവചിച്ചു. ഈ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇനി സുരക്ഷിതത്വം ഉണ്ടാകില്ലെന്നും അമേരിക്കയുടെ സ്വാധീനം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറബ് രാജ്യങ്ങളും തുര്‍ക്കിയും ഇറാനും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന ട്രംപിന്റെ വാദങ്ങളെ തള്ളിക്കളയുന്നതായിരുന്നു ഖമേനിയുടെ ഈ പ്രസ്താവനകള്‍.

Content Summary: Despite recent US airstrikes in Iran, peace talks continue in Doha. Read more about the dispute over $12bn frozen assets, the Strait of Hormuz, and Lebanon ceasefire

Leave a Reply

Your email address will not be published. Required fields are marked *

×