June 26, 2026 |
Share on

ഇറാന്‍ യുദ്ധം; ദുബായ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം: എണ്ണച്ചോര്‍ച്ച ഭീഷണി

ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു

യുഎസ്- ഇസ്രയേല്‍ സഖ്യം ഇറാനനെതിരേ തുടരുന്ന യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നു

കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ആക്രമണം

ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈറ്റിന്റെ കൂറ്റന്‍ എണ്ണക്കപ്പലായ ‘അല്‍ സാല്‍മി’ നേരിട്ട് ആക്രമിക്കപ്പെട്ടതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. ഇറാന്‍ നടത്തിയ ഈ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. കപ്പലില്‍ പൂര്‍ണ്ണതോതില്‍ അസംസ്‌കൃത എണ്ണ ഉണ്ടായിരുന്നതിനാല്‍ പരിസര പ്രദേശങ്ങളില്‍ എണ്ണച്ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ദുബായ് ദുരന്തനിവാരണ സേന കപ്പലിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം.

എണ്ണവില വര്‍ദ്ധനവ്

ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 2.9% വര്‍ദ്ധിച്ച് ബാരലിന് 105.91 ഡോളര്‍ ആയി. ബ്രെന്റ് ക്രൂഡ് വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 115 ഡോളര്‍ കടന്നു.

ഓസ്ട്രേലിയയുടെ ആശങ്ക

ഇറാനിലെ യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന അനിശ്ചിതത്വം വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ഇന്ധനലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക്

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ തടഞ്ഞിരിക്കുകയാണ്. എങ്കിലും, ചൈനയുടെ രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ തിങ്കളാഴ്ച ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയി. യുദ്ധം തുടങ്ങിയ ശേഷം ഇറാന്‍ ഇതര കപ്പലുകള്‍ ഈ പാത കടക്കുന്നത് ഇതാദ്യമാണ്.

ട്രംപിന്റെ സമാധാനവും ഭീഷണിയും

ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സമാധാന കരാറിന് ഇറാന്‍ തയ്യാറായില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍, എണ്ണക്കിണറുകള്‍, കുടിവെള്ള പ്ലാന്റുകള്‍ എന്നിവ തകര്‍ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

യുദ്ധം തുടരാന്‍ നെതന്യാഹു

ഇറാനെതിരെയുള്ള യുദ്ധം ലക്ഷ്യത്തിന്റെ പകുതിയിലധികം പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ യുദ്ധം എന്ന് അവസാനിക്കുമെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

പലസ്തീനികള്‍ക്ക് വധശിക്ഷ

ഇസ്രയേലികളെ കൊലപ്പെടുത്തുന്ന പലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് (നെസെറ്റ്) പാസാക്കി. ഇതിനെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി അപലപിച്ചു.

ലെബനനിലെ സാഹചര്യം

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ അധിനിവേശം വ്യാപിപ്പിക്കുകയാണ്. ആറ് ഗ്രാമങ്ങളിലെ താമസക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടു. തെക്കന്‍ ലെബനനില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് ഇന്തോനേഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഫ്രാന്‍സ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

ഇറാന്റെ പ്രതികരണം

അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാദം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. അമേരിക്കന്‍ അധിനിവേശം അവസാനിക്കാതെ യാതൊരുവിധ ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന്‍ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. എന്നാല്‍, യുദ്ധം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു.

Content Summary: Iran War Updates: Kuwaiti crude oil tanker was directly attacked, oil spill fears. Iranian attack while anchored at Dubai port

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×