July 14, 2026 |
Share on

‘ഇവിടെ ഒന്നും സാധാരണമല്ല”; ഇറാനില്‍ നിന്ന് അസാധാരണമായൊരു ഡയറിക്കുറിപ്പ്

ശക്തമായ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഇറാനിലെ ഒരു ഭരണകൂട അനുകൂലിയുടെ പ്രതീക്ഷകളും ഭയവുമാണ് പുറത്തു വരുന്നത്

യുദ്ധത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു ഡയറിക്കുറിപ്പാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്വന്തം മുത്തശ്ശിയുടെ ഉള്‍പ്പെടെ അവസ്ഥയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന ആ ഡയറിക്കുറിപ്പ് അസാധാരണമായി മാറുന്നത് അതെഴുതിയ ആള്‍ ആരാണെന്ന് അറിയുമ്പോഴാണ്. ആ ഡയറി എഴുതിയത് ഇറാന്‍ പ്രസിഡന്റിന്റെ മകന്‍ യൂസഫ് പെസെഷ്‌കിയാന്‍ ആണ്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ മകനും ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസറുമായ 45-കാരന്‍ യൂസഫ് പെസെഷ്‌കിയാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ദിനചര്യകള്‍, യുദ്ധം സാധാരണ ഇറാനികളെ എങ്ങനെ ബാധിക്കുന്നുവെന്നും പോരാട്ടം എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ്. ഹൃദയശസ്ത്രക്രിയ വിദഗ്ധനായിരുന്ന തന്റെ പിതാവ് 2024-ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ താന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് യൂസഫ് പറയുന്നുണ്ടെങ്കിലും പിതാവിനോട് ശക്തമായ കൂറ് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ ഔദ്യോഗിക രഹസ്യങ്ങളൊന്നും തനിക്ക് അറിയില്ലെന്ന് വെളിപ്പെടുത്തുന്ന യൂസഫ്, ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് വിവരങ്ങള്‍ അറിയുന്നത്. ശക്തമായ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഇറാനിലെ ഒരു സര്‍ക്കാര്‍ അനുകൂലിയുടെ പ്രതീക്ഷകളും ഭയവുമാണ് അദ്ദേഹത്തിന്റെ വരികളില്‍ നിഴലിക്കുന്നത്. ഒരു കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ‘ഉച്ചസമയം, മിസൈലുകളുടെ ശബ്ദം കേട്ടു, ഒപ്പം മഴയും പെയ്യുന്നുണ്ടായിരുന്നു. ടെഹ്റാനിലെ കാലാവസ്ഥ വസന്തകാലം പോലെ മനോഹരമായിരിക്കുന്നു. നഗരത്തിന്റെ ഈ ഭംഗി പകര്‍ത്താന്‍ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. യുദ്ധമില്ലായിരുന്നെങ്കില്‍ എനിക്ക് എന്റെ ഭാര്യയെയും മക്കളെയും കൂട്ടി ഈ തെരുവുകളിലൂടെ നടക്കാമായിരുന്നു.’

ഇറാനിലെ ഇന്റര്‍നെറ്റ് നിരോധനത്തോടും വാര്‍ത്താ സെന്‍സര്‍ഷിപ്പിനോടും അദ്ദേഹം അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ, ഇറാന്‍ മിസൈലുകള്‍ പതിച്ച ഗള്‍ഫ് രാജ്യങ്ങളോട് തന്റെ പിതാവ് ക്ഷമാപണം നടത്തിയതിനെയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ശൂന്യമായ ഒരു പാര്‍ക്കില്‍ വെച്ച് തന്റെ സുഹൃത്ത് പങ്കുവെച്ച ഒരു അനുഭവം യൂസഫ് വിവരിക്കുന്നുണ്ട്: ‘കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ വീടിന് സമീപം മിസൈല്‍ വീഴുന്നതായി സുഹൃത്ത് സ്വപ്നം കണ്ടു. പിറ്റേന്ന് തന്നെ അയാള്‍ വീട്ടിലെ അത്യാവശ്യ സാധനങ്ങളുമായി കുട്ടികളെ അവരുടെ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റി. ഇന്നലെ അയാളുടെ സ്വപ്നം സത്യമായി, ആ വീട് തകര്‍ക്കപ്പെട്ടു.’ ഈ കഥ പറയുമ്പോള്‍ സുഹൃത്തിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും, എങ്കിലും ‘നാളെ നിന്റെ സ്വപ്നത്തോട് ചോദിക്കൂ, യുദ്ധത്തിന്റെ വിധി എന്തായിരിക്കുമെന്ന്’ എന്ന് തമാശ പറഞ്ഞ് തങ്ങള്‍ ചിരിച്ചുവെന്നും അദ്ദേഹം കുറിച്ചു.

യുദ്ധം എത്രകാലം തുടരണം എന്നതിനെക്കുറിച്ചുള്ള ഇറാനിലെ ആഭ്യന്തര ചര്‍ച്ചകളെയും അദ്ദേഹം അഭിസംബോധന ചെയ്യുന്നു. ‘നമ്മുടെ മിസൈല്‍ ശേഖരം എത്ര മാസത്തേക്ക് തികയും? ശത്രു എത്രമാത്രം തയ്യാറെടുത്തിട്ടുണ്ട്? നമ്മുടെ സഹനശക്തിയാണോ ശത്രുവിന്റേതാണോ വലുത്?’ തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നു. ജനുവരിയില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിനെക്കുറിച്ചുള്ള (ഏകദേശം 40,000 പേര്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു) വാര്‍ത്തകള്‍ പരാമര്‍ശിച്ചുകൊണ്ട്, ശത്രുപക്ഷം എപ്പോഴും കള്ളം പറയുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘നമുക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം, പക്ഷേ അമേരിക്കയെയും ഇസ്രയേലിനെയും ന്യായീകരിക്കാന്‍ തക്ക തെറ്റുകളല്ല അവ. ദൈവം അമേരിക്കയുടെ ഭാഗത്തല്ലെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം വ്യക്തമാക്കുന്നു.

ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ താന്‍ അസ്വസ്ഥനാകാറുണ്ടെന്നും യൂസഫ് സമ്മതിക്കുന്നു. അലി ലാരിജാനിയും മകനും കൊല്ലപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ അത് വിശ്വസിക്കാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും, സയണിസ്റ്റുകളുടെ ഈ വധശിക്ഷാ യന്ത്രത്തെ തടയാനായില്ലെങ്കില്‍ രാജ്യം പരാജയപ്പെടുമെന്നും അദ്ദേഹം ഭയപ്പെടുന്നു. മാര്‍ച്ച് 7-ന് തന്റെ പിതാവ് ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് പറഞ്ഞതിനെ അദ്ദേഹം ന്യായീകരിക്കുന്നുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തന്റെ പിതാവ് എത്രമാത്രം ശ്രമിച്ചുവെന്ന് തനിക്കറിയാമെന്നും, എന്നാല്‍ സുഹൃദ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കേണ്ടി വരുന്നത് എത്ര കയ്‌പ്പേറിയ അനുഭവമാണെന്നും അദ്ദേഹം എഴുതുന്നു.

ദേശീയ ഐക്യമാണ് ഇറാന്റെ രക്ഷയെന്ന് വിശ്വസിക്കുന്ന യൂസഫ്, രാജ്യം തകര്‍ച്ചയുടെ വക്കിലല്ലെന്നും മാസങ്ങളോളം പോരാടാനുള്ള കരുത്ത് ഇറാനുണ്ടെന്നും അവകാശപ്പെടുന്നു. എന്നിരുന്നാലും, യുദ്ധത്തിന്റെ 19-ാം ദിവസം താന്‍ പൊട്ടിക്കരഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. തന്റെ മുത്തശ്ശിയെ കാണാന്‍ പോയ അനുഭവമാണ് അദ്ദേഹത്തെ തളര്‍ത്തിയത്. മുത്തശ്ശിക്ക് യുദ്ധത്തെക്കുറിച്ചോ നേതാവിന്റെ മരണത്തെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. താന്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് എല്ലാം സാധാരണമാണെന്നും യുദ്ധത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാല്‍ മുത്തശ്ശിയുടെ വീടിന്റെ പടിയിറങ്ങിയ ഉടന്‍ താന്‍ തകര്‍ന്നുപോയെന്നും ‘ഒന്നും സാധാരണ നിലയിലല്ല’ എന്നും അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചു.

Content Summary: Iranian president’s son Yousef Pezeshkian’s dairy about the war. and hopes and fears of ordinary citizens.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×