June 03, 2026 |
Share on

‘അവര്‍ പണിയുന്നത് പലസ്തീനികള്‍ക്കുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്’ ; മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍ പ്രതിരോധ മന്ത്രിയാണ് പലസ്തീനികള്‍ക്കായി ഒരു ‘ മാനുഷിക നഗരം’ പണിയാന്‍ പദ്ധതിയൊരുക്കിയിരിക്കുന്നത്‌

പലസ്തീനികള്‍ക്കായി റാഫയിലെ യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍ പണിയാന്‍ ഉദ്ദേശിക്കുന്നത്, ഹ്യുമാനിറ്റേറിയന്‍ സിറ്റിയായിരിക്കില്ല, അതൊരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ആയിരിക്കുമെന്ന് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട്.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണ്, ഗാസയില്‍ നിന്നും പലസ്തീനികളെ പൂര്‍ണമായി ഒഴിപ്പിച്ച് മുമ്പിന്റെ തെക്കെ അറ്റത്തായി, റാഫയില്‍ ഒരു ക്യാമ്പ് പണിത് അങ്ങോട്ടേക്ക് പൂര്‍ണമായി മാറ്റുന്ന പദ്ധതി മുന്നോട്ടു വച്ചത്. അതിനെയാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായി അവരുടെ തന്നെ മുതിര്‍ന്ന രാഷ്ട്രീയനേതാവ് കുറ്റപ്പെടുത്തുന്നത്. പലസ്തീനികളെ വംശീയ ഉന്മൂലനം നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു ക്യാമ്പ് നിര്‍മിക്കുന്നതെന്നാണ് ഓള്‍മെര്‍ട്ടിന്റെ മുന്നറിയിപ്പ്. ദി ഗാര്‍ഡിയനോട് സംസാരിക്കുകയായിരുന്നു മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി.

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇതിനകം തന്നെ യുദ്ധകുറ്റങ്ങളില്‍ ഇസ്രയേല്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, ഇനി റാഫയില്‍ ക്യാമ്പ് കൂടി നിര്‍മിച്ചാല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും എന്നാണ് ഓള്‍മെര്‍ട്ട് പറയുന്നത്.

ഒരിക്കല്‍ അകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ പലസ്തീനികള്‍ക്ക് അവിടെ നിന്നും പുറത്തേക്കു പോകാനാകുന്നത് പലസ്തീന്‍ ഉപേക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്തേക്ക് മാത്രമായിരിക്കും’ എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്.

യുദ്ധത്തില്‍ തകര്‍ന്ന റാഫയിലാണ് ഇസ്രയേല്‍, പലസ്തീനികള്‍ക്കായി ഒരു ‘ മാനുഷിക നഗരം’ പണിയാന്‍ ആലോചിക്കുന്നത്. ഇതിനായി പ്രതിരോധ സേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 60,000 പലസ്തീനികളെ മാറ്റും, പിന്നാലെ മുഴുവന്‍ ആളുകളെയും; ഇതാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ പദ്ധതി. ഗാസ കുടിയൊഴിപ്പിക്കല്‍; മനുഷ്യരാശിക്കെതിരായ ക്രൂരതയുടെ രൂപരേഖയുമായി ഇസ്രയേല്‍

‘അവരെ (പലസ്തീനികളെ) പുതിയതായി പണി കഴിപ്പിക്കുന്ന ‘മാനുഷിക നഗര’ത്തിലേക്ക് നാടുകടത്തിയാല്‍,അതൊരു വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണെന്ന് പറയേണ്ടി വരും. ലക്ഷക്കണക്കിന് ആളുകള്‍ക്കായി ഒരു ക്യാമ്പ് പണിയാനുള്ള ഏതൊരു ശ്രമത്തിന്റെയും ‘അനിവാര്യമായ വ്യാഖ്യാനം’ അതായിരിക്കും എന്നാണ് ഓള്‍മെര്‍ട്ട് ചോദ്യത്തിന് മറുപടിയായി ഗാര്‍ഡിയനോട് പറയുന്നത്.

കാറ്റ്‌സിന്റെ പദ്ധതിക്ക് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയുണ്ട്. റാഫയില്‍ അവര്‍ ക്യാമ്പ് പണിയാന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ നിന്നും സൈന്യം പിന്മാറാത്തത്, ഇപ്പോള്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള് മന്ദഗതിയിലാകുന്നതിന് കാരണമായിട്ടുണ്ട്.

ഗാസയില്‍ നിന്നും പലസ്തീനികളെ ഒഴിപ്പിച്ച് അവിടം ശുദ്ധീകരിക്കണമെന്നും, ഇസ്രയേലി കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും ആഹ്വാനം ചെയ്യണമെന്ന് മന്ത്രി ഉള്‍പ്പെടെ പറഞ്ഞു കൊണ്ടിരിക്കേ, പലസ്തീനികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാനുഷിക നഗരം എന്ന സര്‍ക്കാരിന്റെ അവകാശവാദം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി പറയുന്നത്.

ഗാസ ‘വൃത്തിയാക്കാന്‍’ ആയി അവര്‍ ഒരു ക്യാമ്പ് നിര്‍മ്മിക്കുമ്പോള്‍, അത് പലസ്തീനികളെ രക്ഷിക്കാനല്ല, അതിലെ തന്ത്രം അവരെ നാടുകടത്താനാണ്. പലസ്തീനികളെ ഗാസയില്‍ നിന്നും വലിച്ചെറിയാനാണ് അതെന്നാണ് ഞാന്‍ കരുതുന്നത്’ എഹൂദ് ഓള്‍മെര്‍ട്ട് പറയുന്നു.  Israel former PM Ehud Olmert slams, ‘Humanitarian city’ would be concentration camp for Palestinians

Content Summary; Israel former PM Ehud Olmert slams, ‘Humanitarian city’ would be concentration camp for Palestinians

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×