May 15, 2025 |

മിഡില്‍ ഈസ്റ്റ് സംഘര്‍ഷ ഭീതിക്കിടയില്‍ ഇറാനെതിരേ ഇസ്രയേല്‍ പ്രതികാരം

തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നാണ് ഇസ്രയേല്‍ പറയുന്നതെങ്കിലും സാഹചര്യങ്ങള്‍ എങ്ങനെയും മാറാം

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷഭീതി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ടെഹ്റാനില്‍ നിന്ന് സമീപകാലത്ത് ഇസ്രയേലിലേക്ക് നേരിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായത്. ഇതിന് പ്രതികാരമായി ശനിയാഴ്ച രാവിലെ ഇസ്രയേല്‍ ഇറാനെതിരെ നേരിട്ട് വ്യോമാക്രമണം നടത്തി. ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങള്‍ തങ്ങള്‍ ലക്ഷ്യമിട്ടുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. എന്നാല്‍ ഇറാന്‍ ദേശീയ മാധമ്യം സ്‌ഫോടനം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ ആക്രമണത്തെ തടയാന്‍ തങ്ങളുടെ വ്യോമപ്രതിരോധത്തിന് സാധിച്ചുവെന്നാണ് അവകാശപ്പെടുന്നത്.

പുലര്‍ച്ചെ 2:30 ന് ശേഷം ആരംഭിച്ച ആക്രമണങ്ങള്‍ ടെഹ്റാന്‍, ഖുസെസ്ഥാന്‍, ഇലാം എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. അതേസമയം ഇറാനിലെ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ തങ്ങള്‍ ഉന്നം വച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചത്. തലസ്ഥാനമായ ടെഹ്‌റാനിലും സമീപ നഗരങ്ങളിലും കുറഞ്ഞത് ഏഴ് സ്‌ഫോടനങ്ങളെങ്കിലും കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണത്തോടെ തങ്ങളുടെ പ്രതികാരം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നാണ് ഇസ്രയേല്‍ അറിയിച്ചത്.

‘ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി. ഇസ്രയേലിനെതിരേയുള്ള ഭീഷണികളെ പരാജയപ്പെടുത്തി.’ എന്നാണ് ഇസ്രയേലിന്റെ ഉന്നത സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പ്രസ്താവിച്ചത്. ഇസ്രയേലിന് നേരെയുള്ള ഭീഷണികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇറാനില്‍ നിന്നുള്ള ഏത് പുതിയ നീക്കത്തിനെതിരേയും ഇസ്രയേല്‍ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച്ചത്തെ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇസ്രയേലിന് തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രയേലിന്റെ സുരക്ഷയില്‍ അമേരിക്കയുടെ പ്രതിബദ്ധത എടുത്തു പറയുന്നുണ്ട്. മിഡില്‍ ഈസ്റ്റിലുള്ള യുഎസ് സൈനികരെയും ഇസ്രയേലിനെയും പ്രതിരോധിക്കാന്‍ യുഎസ് സേന വ്യക്തമായ നിലപാടില്‍ തന്നെ നില്‍ക്കുമെന്നാണ് ഓസ്റ്റിന്‍ പറയുന്നത്. ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ഇസ്രയേല്‍ ഓപ്പറേഷനെ ‘വിപുലവും’ ഭാവിയില്‍ ഇറാനില്‍ നിന്നുണ്ടാകുന്ന ആകമണങ്ങളെ തടയാന്‍ ലക്ഷ്യമിട്ടുള്ള സ്വയം പ്രതിരോധത്തിന്റെ ആവശ്യമായ നടപടിയാണെന്നുമാണ് വിശേഷിപ്പിച്ചത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന സൈനിക പിരിമുറുക്കങ്ങളുടെ പൊട്ടിത്തെറിയാണ് നേരിട്ട് നടന്ന ആക്രമണങ്ങള്‍. ഒക്ടോബര്‍ ഒന്നിന് ഇറാനില്‍ നിന്നുള്ള വന്‍ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇപ്പോഴത്തെ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ നിന്നും ഏകദേശം 180 ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവിലേക്കും ഇസ്രായേലി സൈനിക താവളത്തിലേക്കും വിക്ഷേപിച്ചിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടി ഹിസ്ബുള്ളയെ പിന്തുണച്ചും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ജൂലൈയില്‍ വധിച്ചതിനുള്ള പ്രതികരണവുമായിരുന്നു.

മിഡില്‍ ഈസ്റ്റിലെ സംഭവങ്ങള്‍ കൂടുതല്‍ സംഘര്‍ഷമാകുമ്പോള്‍ അന്താരാഷ്ട്ര സമൂഹം അതീവ ജാഗ്രതയിലാണ്. ഒരു വലിയ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇറാന്റെ ആണവ, എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്‍ മുമ്പ് ഇസ്രയേലിനെ ഉപദേശിച്ചിരുന്നു. സാഹചര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ യുഎസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും ആഗോള എണ്ണ വിപണിയിലെ തടസ്സങ്ങള്‍ കണക്കിലെടുക്കുമ്പോള്‍.

തിരിച്ചടിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇറാന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തങ്ങളുടെ പ്രതിരോധ തന്ത്രത്തില്‍ ‘ചുവന്ന വരകളൊന്നുമില്ല’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍, ഒരു ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ പറഞ്ഞത്, ഇസ്രയേലില്‍ നിന്നുണ്ടായ ആക്രമണം വിപുലമായ തോതില്‍ അല്ലാത്തതുകൊണ്ട് തങ്ങള്‍ കൂടുതല്‍ പ്രകോപനത്തിലേക്ക് പോകുന്നില്ലെന്നാണ്. കൂടുതല്‍ സൈനിക നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഈ പ്രതികരണങ്ങള്‍ നല്‍കുന്നത്. ഇറാന്‍ ഒരുപക്ഷേ പ്രതികരിച്ചേക്കാമെങ്കിലും കൂടുതല്‍ ശത്രുതയുണ്ടാകാതിരിക്കാന്‍ സംയമനത്തോടെയായിരിക്കാം അവരത് ചെയ്യുകയെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ മേഖലയില്‍ വലിയ സംഘര്‍ഷത്തിന് കാരണമായേക്കും, പ്രത്യേകിച്ച് ഇരുപക്ഷത്തും വിവിധ പങ്കാളികള്‍ ഉള്ള സ്ഥിതിക്ക്.

ഇസ്രയേലി ആക്രമണങ്ങളും സമീപകാലത്ത് നടന്ന മിസൈല്‍ ആക്രമണങ്ങളും മിഡില്‍ ഈസ്റ്റിലെ അസ്ഥിരമായ സുരക്ഷ പ്രശ്‌നത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഇരു രാജ്യങ്ങളും സൈനിക മുന്നേറ്റങ്ങള്‍ക്ക് ഒരുങ്ങി നില്‍ക്കുന്നതുകൊണ്ട് തന്നെ മേഖലയിലെ സാഹചര്യം ഇപ്പോഴും അപകടകരമായി തന്നെ തുടരുകയാണ്.  Israel Strikes Iran in High-Stakes Retaliation Amid Escalating Tensions

Content Summary; Israel Strikes Iran in High-Stakes Retaliation Amid Escalating Tensions

Leave a Reply

Your email address will not be published. Required fields are marked *

×