അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രശസ്തനായ പലസ്തീനിയന്‍ ഡോക്ടര്‍ മാസെന്‍ അല്‍ റന്തിസിയെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ റാമല്ലയിലെ അല്‍-തിര ഒളിസങ്കേതത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ചു കയറിയാണ് സൈന്യം 71 കാരനായ ആ വയോധികനെ കസ്റ്റഡിയിലെടുത്തത്. ദരിദ്രരായ പതിനായിരക്കണക്കിന് പലസ്തീനികള്‍ക്ക് സൗജന്യവും കുറഞ്ഞ ചെലവിലും വൈദ്യസഹായം നല്‍കി ‘പാവങ്ങളുടെ ഡോക്ടര്‍’ എന്ന് ജനങ്ങള്‍ക്കിടയില്‍ ആദരവ് പിടിച്ചുപറ്റിയ വ്യക്തിയാണ് അല്‍ റന്തിസി. അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പലസ്തീനിലും അന്താരാഷ്ട്ര തലത്തിലും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
അറസ്റ്റിന് ശേഷം ഇസ്രയേലി സെറ്റില്‍മെന്റായ മാഅലെ അദുമിമിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഡോക്ടറെ പ്രത്യേക അന്വേഷണ വിഭാഗം ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ ഏത് കുറ്റത്തിനാണ് അദ്ദേഹത്തെ തടവിലാക്കിയതെന്നോ നിലവില്‍ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നോ വ്യക്തമാക്കാന്‍ ഇസ്രയേല്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികള്‍ക്ക് തണലായി 1985-ല്‍ സ്ഥാപിതമായ ‘യൂണിയന്‍ ഓഫ് ഹെല്‍ത്ത് വര്‍ക്ക് കമ്മിറ്റീസ്’ എന്ന പലസ്തീന്‍ സന്നദ്ധ സംഘടനയുടെ ചെയര്‍മാനാണ് ഡോ. മാസെന്‍. ബ്രിട്ടീഷ് ഭരണകാലത്തെ അടിയന്തര നിയമങ്ങള്‍ ഉദ്ധരിച്ച് 2020-ല്‍ ഇസ്രയേല്‍ സൈന്യം ഈ സംഘടനയെ ‘നിയമവിരുദ്ധം’ എന്ന് പ്രഖ്യാപിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ഇതിന്റെ ആസ്ഥാനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. എങ്കിലും പലസ്തീന്‍ അതോറിറ്റിയുടെ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് തന്നെയാണ് ഈ സംഘടന പ്രവര്‍ത്തിച്ചിരുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറുടെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞതോടെ വെസ്റ്റ് ബാങ്കില്‍ വലിയ തോതിലുള്ള ജനരോഷമാണ് ഉയരുന്നത്. ദരിദ്രരായ രോഗികളില്‍ നിന്ന് ഫീസ് വാങ്ങാതെ ചികിത്സിക്കുകയോ, കയ്യില്‍ പണമില്ലാത്തവര്‍ക്ക് സ്വന്തം ചെലവില്‍ മരുന്നുകള്‍ വാങ്ങി നല്‍കുകയോ ചെയ്യുന്ന ഡോക്ടറുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്‍ രോഗികളും പ്രാദേശിക നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ കാമ്പെയ്നുകളും സജീവമായിക്കഴിഞ്ഞു.
പലസ്തീനിലെ സിവില്‍ സമൂഹത്തെ അടിച്ചമര്‍ത്താനുള്ള ഇസ്രയേലിന്റെ നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റെന്ന് ഹ്യൂമന്‍ റൈറ്റ്സ് സംഘടനയായ ‘ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇസ്രയേല്‍’ കുറ്റപ്പെടുത്തി. മാനുഷികവും അത്യാവശ്യവുമായ ആരോഗ്യ പ്രവര്‍ത്തനങ്ങളെപ്പോലും കുറ്റകൃത്യമായി ചിത്രീകരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും, നൂറുകണക്കിന് സാധാരണക്കാരുടെ ചികിത്സയാണ് ഇതിലൂടെ തടസ്സപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ അറസ്റ്റിനെക്കുറിച്ച് ഇസ്രയേല്‍ സൈന്യത്തോടും ജയില്‍ അധികൃതരോടും മാധ്യമങ്ങള്‍ വിശദീകരണം തേടിയെങ്കിലും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ് ഇരുവിഭാഗവും ചെയ്തത്.
2020 മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെയും ജൂത കുടിയേറ്റക്കാരുടെയും അക്രമങ്ങളില്‍ കുട്ടികളടക്കം 1100-ലധികം പലസ്തീന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 2026 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഒമ്പതിനായിരത്തിലധികം പലസ്തീനികള്‍ ഇസ്രയേല്‍ ജയിലുകളിലുണ്ട്. ഇതില്‍ പകുതിയോളം പേരെയും യാതൊരുവിധ കുറ്റപത്രമോ വിചാരണയോ ഇല്ലാതെയാണ് തടവിലിട്ടിരിക്കുന്നത്. ഇസ്രയേല്‍ തടവിലാക്കിയ ഗാസയില്‍ നിന്നുള്ള മറ്റ് 14 പലസ്തീന്‍ ഡോക്ടര്‍മാരും കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ്, 500-ലധികം ദിവസമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന പ്രമുഖ ഡോക്ടര്‍ ഹുസ്സാം അബു സഫിയയെ അതീവ സുരക്ഷയുള്ള ജയിലിലെ ഏകാന്ത തടവിലേക്ക് മാറ്റിയതും വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. പലസ്തീന്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ജയിലുകളില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനവും ലൈംഗിക അതിക്രമങ്ങളും നടക്കുന്നതായും മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Content Summary; Prominent 71-year-old Palestinian physician Dr. Mazen Al-Rantisi, known as the ‘doctor of the poor’, has been arrested by Israeli forces in the occupied West Bank, sparking widespread condemnation
This post was last modified on June 26, 2026 9:32 am
Leave a Comment