അഴിമുഖം പ്രതിനിധി
മുതിര്‍ന്ന ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മസറത് ആലമിനെ ജയിലില്‍ നിന്നും വിട്ടയച്ചതിനെ ചൊല്ലി ജമ്മു-കാശ്മീര്‍ ഭരണമുന്നണിയില്‍ തര്‍ക്കം രൂക്ഷം. ഇന്ത്യ വിരുദ്ധന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ആലമിനെ തങ്ങള്‍ കൂടി ഉള്‍പ്പെടുന്ന മന്ത്രിസഭ വിട്ടയച്ചതില്‍ ബിജെപി കനത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ചേരുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ യോഗം നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വരികയാണെങ്കില്‍ ഒരാഴ്ച മാത്രം പ്രായമുള്ള പിഡിപി-ബിജെപി സഖ്യകക്ഷി മന്ത്രിസഭയുടെ ഭാവി അനിശ്ചിതത്വത്തിലാവും.
ആലമിനെ മോചിപ്പിച്ചതിനെതിരെ ആര്‍എസ്എസും രംഗത്തെത്തി. പിഡിപി നേതാവായ മുഫ്തി മുഹമ്മദ് സയീദ് യഥാര്‍ഥത്തില്‍ ഇന്ത്യക്കാരന്‍ തന്നെയാണോ എന്ന് ബിജെപി ഉറപ്പു വരുത്തണമെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടു. ചില കാര്യങ്ങളില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന സയീദിന്റെ നിലപാട് ശരിയല്ലെന്നും മുഖപത്രം വ്യക്തമാക്കി.
മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലയും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. 2010ലെ സമരങ്ങളുടെ മുഖ്യ സൂത്രതധാരനാണ് ആലമെന്ന് ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.
2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ രക്തച്ചൊരിച്ചിലിനും 112 പേരുടെ മരണത്തിനുമിടയാക്കിയ കല്ലേറിനു വരെ നേതൃത്വം നല്‍കിയ വിഘടനവാദി നേതാവായ അലമിനെ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇന്നലെ വൈകിട്ട് മോചിപ്പിച്ചത്. പൊതു സുരക്ഷാ നിയമപ്രകാരം നാലുവര്‍ഷമായി ബാരമുള്ള ജയിലിലായിരുന്നു ആലം.
That’s the pefrect insight in a thread like this.