May 20, 2025 |
Share on

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്: ആധിപത്യം നിലനിര്‍ത്തി AISA; ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിക്ക്

1,702 വോട്ടുകള്‍ നേടി ഐസയുടെ നിതീഷ് കുമാര്‍ പ്രസിഡന്റായി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഇടത് യൂണിയനുകള്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തിമഫലം പുറത്തുവന്നത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും (ഐസ) ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഫ്രണ്ടിന്റെയും (ഡിഎസ്എഫ്) ഇടതുപക്ഷ സഖ്യം നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ മൂന്നെണ്ണം നേടി.

ഇടതുസഖ്യം ഇത്തവണ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. 1,702 വോട്ടുകള്‍ നേടിയാണ് ഐസയുടെ നിതീഷ് കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി മുന്‍തേഹ ഫാത്തിമ, ജോയിന്‍ സെക്രട്ടറി വൈഭവ് മീണ എന്നിവരാണ് വിജയിച്ചത്. 42 കൗണ്‍സിലര്‍ പോസ്റ്റുകളില്‍ 23 എണ്ണം എബിവിപി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകള്‍ നേടി. ചടഡകഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.

ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിക്കാണ്. എബിവിപിയുടെ വൈഭവ് മീണ 1,518 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്. ഐസയുടെ നരേഷ് കുമാറിനെയും (1,433 വോട്ടുകള്‍) പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (പിഎസ്എ) സ്ഥാനാര്‍ഥി നിഗം കുമാരിയെയും (1,256 വോട്ടുകള്‍) പരാജയപ്പെടുത്തിയാണ് ജയം. 2015-16 ല്‍ സൗരവ് ശര്‍മയ്ക്ക് ശേഷം ആദ്യമായാണ് സെന്‍ട്രല്‍ പാനലില്‍ എബിവിപി വിജയിക്കുന്നത്. 2000-01 ലായിരുന്നു എബിവിപി അവസാനമായി പ്രസിഡന്റ് സ്ഥാനം നേടിയത്. സന്ദീപ് മഹാപത്രയായിരുന്നു അന്നത്തെ എബിവിപിയുടെ യൂണിയന്‍ പ്രസിഡന്റ്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ജെഎന്‍യുവിലേക്ക് കൂടുതല്‍ ധനസഹായത്തിനായി ആവശ്യമുന്നയിക്കും എന്നായിരുന്നു ഫലം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ധാരാളം ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ അടിസ്ഥാന വികസനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും. പ്രവേശനത്തിനുള്ള ജെഎന്‍യു ഇഇ പരീക്ഷ തിരികെ കൊണ്ടുവരുമെന്നും’ നിതീഷ് പറഞ്ഞു.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഐസ, ഡിഎസ്എഫ് എന്നിവ യുണൈറ്റഡ് ലെഫ്റ്റ് പാനലില്‍ മത്സരിച്ചപ്പോള്‍, ഏറെക്കാലം ജെഎന്‍യു യൂണിയന്‍ ഭരിച്ച എസ്എഫ്‌ഐ സ്വന്തം നിലക്കു മറ്റൊരു സഖ്യമായും മത്സരിച്ചു. ആകെ 7,906 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു വോട്ടവകാശം. 57% ആണ്‍കുട്ടികളും 43% പെണ്‍കുട്ടികളുമായിരുന്നു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എസ്എഫ്‌ഐ ചരിത്രപരമായി ഒരു ശക്തികേന്ദ്രം നിലനിര്‍ത്തിയിരുന്നുവെങ്കിലും, സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് പുനരാരംഭിച്ച 2012 ന് ശേഷം ജെഎന്‍യുഎസ്യു സര്‍വകലാശാലയുടെ തിരഞ്ഞെടുപ്പ് ചിത്രം മാറുകയായിരുന്നു. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍, ഐസ കാമ്പസിലെ ശക്തമായ ഇടതുപക്ഷ ശക്തിയായി ഉയര്‍ന്നുവന്നു. jnu student union election left panel winner

Content Summary: jnu student union election left panel winner

Leave a Reply

Your email address will not be published. Required fields are marked *

×