കര്‍ണാടകയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം ഹിന്ദുത്വ സംഘടനകള്‍ നിയോഗിച്ചത് 60 പേരെയെന്ന് ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കല്ലെറിയല്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള ജോലികള്‍ക്കും വര്‍ഗീയ പ്രചാരണം നടത്തുന്നതിനുമായാണ് ഈ 60 പേരെ റിക്രൂട്ട് ചെയ്തിരുന്നത്. സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന, ശ്രീരാം സേന തുടങ്ങിയവയുടെ പ്രവര്‍ത്തകരെ എസ് ഐ ടി കഴിഞ്ഞ നാല് മാസത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പൂനെ സ്വദേശി അമോല്‍ കാലെ, ഗോവ സ്വദേശി അമിത് ദെഗ്വേകര്‍, ഉഡുപ്പിക്കാരന്‍ സുജീത് കുമാര്‍, വിജയാപുര സ്വദേശി മനോഹര്‍ ഇഡാവെ, മഡ്ഡൂര്‍ സ്വദേശി കെടി നവീന്‍ കുമാര്‍ എന്നിവര്‍ ഈ റിക്രൂട്ട്‌മെന്റില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. നവീന്‍ കുമാറിനാണ് ഇതില്‍ ഏറ്റവും വലിയ പങ്കുണ്ടായിരുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലയാളിയായ പരശുറാം വാഗ്മരെയെ കണ്ടെത്തുന്നത് സുജീത് കുമാറാണ്. തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തനിക്ക് ബല്‍ഗാമില്‍ വച്ച് പരിശീലനം നല്‍കിയിരുന്നതായി പരശുറാം വാഗ്മരെ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. റിക്രൂട്ടുകളെ സുജീത് കുമാര്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. മഹാരാഷ്ട്ര, യുപി, ഗുജറാത്ത് എന്നിവിടങ്ങളിലെ അക്രമ പ്രവര്‍ത്തനങ്ങളിലും ഈ ഗ്രൂപ്പ് സജീവമായിരുന്നു. 2009ല്‍ മഡ്ഗാവ് സ്‌ഫോടനത്തിന് ശേഷം പിരിച്ചുവിട്ട ധര്‍മ്മശക്തി സേന എന്ന സംഘടനയാണ് പുതിയ ഗ്രൂപ്പായി പുനസംഘടിപ്പിക്കപ്പെട്ടത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.