May 19, 2025 |
Share on

കേരളത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമായ പ്രതിസന്ധിയില്‍: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

ധനകാര്യ സ്തംഭനാവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ധനകാര്യ സ്തംഭനാവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഉടന്‍ കൊടുത്തുതീര്‍ക്കേണ്ടതും ഹ്രസ്വകാല കടബാധ്യതകളിലെ തുകയും അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് നീട്ടിനല്‍കിയിരുന്നില്ലായിരുന്നെങ്കില്‍ അവസ്ഥ ഗുരുതരമാകുമായിരുന്നു. മൊത്ത ആഭ്യന്തരോല്‍പാദന വളര്‍ച്ചയിലെ ഇടിവും പ്രശ്‌നംസൃഷ്ടിച്ചു. ഇത് റവന്യൂ വരുമാനത്തില്‍ കുറവുണ്ടാക്കുകയും റവന്യൂ ധനകമ്മികള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

പത്താം ശമ്പള കമീഷന്റെ ബാധ്യത ഏറ്റെടെക്കേണ്ടതുണ്ട്. നിലവിലെ പ്രയാസങ്ങള്‍ക്ക് നടുവില്‍ ധനകാര്യ ഉത്തരവാദിത്ത നിയമബാധ്യത നിറവേറ്റാന്‍ പ്രയാസമുണ്ട്. ജി.എസ്.ടി നടപ്പാക്കുന്നത് ഉപഭോക്തൃസംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് നേട്ടമാകും. ധനകാര്യ കമീഷന്റെ നിര്‍ദേശപ്രകാരം 2019-2020 വരെ ലഭിക്കുന്ന നികുതിവിഹിതവും വലിയൊരളവ് ആശ്വാസം നല്‍കുന്നുണ്ട്.

ശമ്പളം, പെന്‍ഷന്‍, പലിശ എന്ന റവന്യൂ ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. റവന്യൂ ചെലവിലേറെയും പദ്ധതിയേതര ചെലവുകള്‍ക്കായി വിനിയോഗിക്കുന്നു. 2010-11 മുതല്‍ സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചു. 2015-16ല്‍ ആകെ റവന്യൂ ചെലവായ 78,989.47 കോടിയില്‍ 66,610.97 കോടിയും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയുള്‍പ്പെടുന്ന പദ്ധതിയേതര ചെലവുകള്‍ക്കായാണ് വിനിയോഗിച്ചത്. ഇതില്‍ 12,078.50 കോടി മാത്രമാണ് പദ്ധതിചെലവിനായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×