സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം മുൻ വർഷങ്ങളേക്കാൾ കൂടുതൽ മഴ ലഭിച്ചുവെന്നും വടക്കൻ കേരളത്തിലാണ് മഴ ശക്തമാവുകയെന്നും കാലാവസ്ഥ വിദഗ്ധൻ അഴിമുഖത്തോട് പ്രതികരിച്ചു.
കാലവർഷത്തിന്റെ ഭാഗമായുണ്ടാകുന്ന മഴ തന്നയാണ് നിലവിൽ കേരളത്തിൽ ലഭിക്കുന്നത്. മൺസൂണിൽ ജൂലൈയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകുക. കേരളം മുഴുവൻ പരക്കെ മഴയുണ്ടാകുമെങ്കിലും തീവ്രത കൂടുതൽ വടക്കൻ ജില്ലകളിലായിരിക്കും.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ മൺസൂൺ അനുഭവപ്പെടുന്നത്. അതിൽ ജൂലൈയിലാണ് നന്നായി ലഭിക്കുന്നത്. ഇത്തവണയും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനിച്ചാൽ മാത്രമാണ് കൃത്യമായി പറയാൻ സാധിക്കുക. ഇതുവരെയുളള മഴയുടെ ലഭ്യത നോക്കുമ്പോൾ ഈ മൺസൂൺ കേരളത്തിൽ നന്നായി മഴ ലഭിച്ചു. തീവ്രതയിൽ മാത്രമാണ് മാറ്റം വരുക. ഇത് വരെ ഒരിടത്തും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Content Summary: kerala rain alert; Rains to intensify in North Kerala
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.