2016 ൽ പാരീസ് ഫാഷൻ വീക്കിനിടെ അഭിനേത്രിയും ഫാഷന്‍ ഇന്‍ഫ്യൂവെന്‍സറുമായ
കിം കർദാഷിയാനെ കെട്ടിയിട്ട ശേഷം ദശലക്ഷക്കണക്കിന് ഡോളറിന്റെ ആഭരണങ്ങൾ കൊള്ളയടിച്ച കേസിലെ പ്രതികളിലൊരാൾ ഖേദം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. 71 കാരനായ യൂനിസ് അബ്ബാസാണ് കവർച്ചയിൽ പങ്കെടുത്തതിൽ ഇപ്പോൾ ഖേദിക്കുന്നതായി മൊഴി നൽകിയിരിക്കുന്നതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിന് പാരീസിൽ വിചാരണ നേരിടുന്ന പത്ത് പേരിൽ ഒരാളാണ് അബ്ബാസ്.
ഒപ്പമുണ്ടായിരുന്നവർ കർദാഷിയന്റെ മുറിയിൽ കയറി കെട്ടിയിട്ട ശേഷം 85 കോടി (10 മില്യൺ ഡോളർ )വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചപ്പോൾ താൻ ഒരു കാവൽക്കാരനായി ഹോട്ടൽ ലോബിയിൽ നിൽക്കുകയായിരുന്നു എന്നാണ് അബ്ബാസ് പറഞ്ഞത്.
2016ൽ താനും കൂട്ടരും നടത്തിയ കവർച്ചയെക്കുറിച്ച് യൂനിസ് അബ്ബാസ്, 2021ൽ ‘ഐ കിഡ്നാപ്പ്ഡ് കിം കർദാഷിയാൻ’ എന്ന പുസ്തകം എഴുതിയിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് എന്തിനാണ് വീമ്പിളക്കുന്നതെന്ന് യൂനിസിന്റെ പുസ്തകത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കോടതിയിൽ ജഡ്ജി ചോദിച്ചു. അതിന് മറുപടിയായാണ് തന്റെ പ്രവൃത്തികളിൽ അഗാധമായി ഖേദിക്കുന്നുവെന്ന് അബ്ബാസ് പറഞ്ഞത്.
ഹോട്ടലിൽ സൈക്കിളിൽ എത്തിയ താൻ വന്ന വഴിയിലൂടെ തന്നെയാണ് മോഷ്ടിച്ച ആഭരണങ്ങളുമായി പോയതെന്നും രക്ഷപ്പെടുന്നതിനിടെ മോഷ്ടിച്ച സാധനങ്ങൾ അടങ്ങിയ ഒരു ബാഗ് താഴെ വീഴുകയും അതിൽ നിന്നും ഒരു വജ്രമാല നഷ്ടപ്പെടുകയും ചെയ്തിരുന്നതായി പ്രതി കുറ്റസമ്മതം നടത്തി. പോലീസിന് തെളിവായി ലഭിച്ചതും ഇതേ മാലയാണ്. കിം കർദാഷിയാനെ കൊള്ളയടിച്ചത് തെറ്റായിരുന്നുവെന്നും തന്റെ കുറ്റകൃത്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നുവെന്നും അബ്ബാസ് അറിയിച്ചു. പാർക്കിൻസൺസ് രോഗബാധിതനാണ് യൂനിസ് അബ്ബാസ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് അബ്ബാസെന്ന് കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുക, കാറുകളിൽ മയക്കുമരുന്ന് കടത്തുക, സായുധ കൊള്ള നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതി ഉൾപ്പെട്ടിരുന്നതായും കോടതിയിൽ ജഡ്ജി പറഞ്ഞു.
കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന താൻ പണം ആവശ്യമായി വന്നപ്പോഴാണ് കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയതെന്നും അതിന് എളുപ്പമുള്ള വഴി മോഷണമാണെന്ന് മനസിലാക്കുകയും ചെയ്തുവെന്ന് അബ്ബാസ് പറഞ്ഞു. എന്നാൽ ആ തീരുമാനം തന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയെന്നും പ്രതി കൂട്ടിച്ചേർത്തു. വിചാരണയിലുള്ള മറ്റ് ഒമ്പത് പേരെയും പോലെ അബ്ബാസിനെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കേസിൽ കിം കർദാഷിയാൻ മെയ് 13 ന് മൊഴി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിചാരണ നേരിടുന്ന സംഘത്തിൽ ഒമ്പത് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉൾപ്പെടുന്നത്. അവർ 60, 70 വയസ് പ്രായമുള്ളവരും മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കിം കർദാഷിയാനെ കൊള്ളയടിച്ച കേസിൽ ഹോട്ടലിലെ അന്നത്തെ നൈറ്റ് റിസപ്ഷണിസ്റ്റും ഇരയാണ്. പ്രതികളുടെ ശിക്ഷ നിർണയിക്കുന്നതിൽ അവരുടെ പ്രായം കണക്കിലെടുത്ത് ഇളവ് അനുവദിക്കരുതെന്ന് നൈറ്റ് റിസപ്ഷനിസ്റ്റിന്റെ അഭിഭാഷകനായ ഹെൻറി ഡി ബ്യൂറെഗാർഡ് കോടതിയിൽ അറിയിച്ചു.
Content Summary: kim kardashian jwellery heist; man accused expresses regret