March 24, 2025 |
Share on

ശ്രീശാന്തിന്റെ വിലക്ക് മാറ്റില്ലെന്നു ബിസിസിഐ

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതിയില്ല

മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും വിലക്കിക്കൊണ്ട് മുന്‍ ഭരണസമതിയെടുത്ത തീരുമാനം മാറ്റാനുള്ള ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നാണ് ബിസിസിഐ കേരള ഹൈക്കോടതിയെ അറിയിച്ചത്. സ്‌കോട്‌ലന്‍ഡില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ശ്രീശാന്ത് നല്‍കി റിവ്യു ഹര്‍ജിയില്‍ മറുപടി പറയവെയാണു വിലക്കു നീക്കില്ലെന്നു ബിസിസിഐ സി ഇ ഒ രാഹുല്‍ ജോഹ്രി കോടതിയെ അറിയിച്ചത്.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ശ്രീശാന്ത് മുന്‍ ബിസിസിഐ ഭരണസമിതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് ശ്രീശാന്തിന് അനുമതി നിഷേധിക്കുകയായിരുന്നു. സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണസമിതിയും വിലക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

2013 ല്‍ ഇന്ത്യ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്നപ്പോഴാണു ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ പെടുന്നത്. തെളിവുകള്‍ ശ്രീശാന്തിന് എതിരാണെന്നു കണ്ടെത്തി ബിസിസിഐ ആ വര്‍ഷം തന്നെ അദ്ദേഹത്തെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബോര്‍ഡ് തയ്യാറായില്ല.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീശാന്ത് ഇന്ത്യക്കായയി 27 ടെസ്റ്റും 53 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന/ട്വന്റി-20 ലോകകപ്പു നേടിയ ടീമിുകളിലും ശ്രീശാന്ത് അംഗമായിരുന്നു.

×