ആകാശവാണിയുടെ സുവര്‍ണ കാലത്ത്, വാര്‍ത്തയടക്കമുള്ള റേഡിയോ പരിപാടികള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന കാലത്ത് ശ്രോതാക്കളുടെ മനം കവര്‍ന്ന പരിചിതമായ ശബ്ദമായിരുന്നു വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്റെത്. ആകാശവാണിയില്‍ വാര്‍ത്താ വായനക്കാര്‍ നിരവധിയുണ്ടായിരുന്നെങ്കിലും മൂന്ന് വ്യക്തികളാണ് റേഡിയോവിലെ മലയാള വാര്‍ത്താ വായനയെ പ്രശസ്തമാക്കിയത്. ഡല്‍ഹിയില്‍ നിന്ന് ആദ്യമായി മലയാളത്തില്‍ വാര്‍ത്ത വായിച്ച കെ. പത്മനാഭന്‍ നായര്‍, മലയാള വാര്‍ത്താവായനക്ക് അനായാസ ശൈലിയുണ്ടാക്കിയ പ്രതാപന്‍, പിന്നെ എം. രാമചന്ദ്രന്‍. ഈ മൂന്ന് പേരും വാര്‍ത്ത വായിച്ച് തുടങ്ങിയത് ഡല്‍ഹിയില്‍ നിന്ന് തന്നെ. റേഡിയോ ഓണ്‍ ചെയ്തു കേട്ടാലുടന്‍ ഈ മൂന്ന് പേരുടെ ശബ്ദം ശ്രോതാക്കള്‍ തിരിച്ചറിയുമായിരുന്നു.
പ്രതാപന്‍, കെ പത്മനാഭന്‍
ആദ്യത്തെ രണ്ട് പേരില്‍ നിന്ന് രാമചന്ദ്രനെ വ്യത്യസ്തനാക്കിയത് ആകാശവാണിയുടെ ഏറ്റവും ജനപ്രീതി നേടിയ പരിപാടിയായ ‘കൗതുക വാര്‍ത്തകള്‍’ വായിച്ചതായിരുന്നു. കൗതുക വാര്‍ത്തകളുടെ പ്രത്യേകത ആകര്‍ഷകമായ ശബ്ദ മാധുര്യവും മികച്ച ഉച്ചാരണശുദ്ധിയും രസകരമായ അവതരണ രീതിയുമായിരുന്നു.
1949 ജനുവരി 1 നാണ് ഡല്‍ഹിയില്‍ നിന്ന് മലയാള വാര്‍ത്ത പ്രക്ഷേപണമാരംഭിക്കുന്നത്. ഓള്‍ ഇന്ത്യാ റേഡിയോ ‘വാര്‍ത്തകള്‍ വായിക്കുന്നത് പത്മനാഭന്‍’ എന്ന വാചകത്തോടെ മലയാള വാര്‍ത്ത ഡല്‍ഹി നിലയത്തില്‍ നിന്ന് ആദ്യമായി റേഡിയോവിലൂടെ മലയാള ഭാഷയില്‍ വാര്‍ത്ത കേട്ട് കേരളീയര്‍ പുളകമണിഞ്ഞു. കേരളത്തില്‍ അന്ന് കേന്ദ്രങ്ങള്‍ നിലവില്‍ വരാത്തതിനാല്‍ ഡല്‍ഹി നിലയത്തില്‍ നിന്ന് മദ്രാസ് വഴി വാര്‍ത്തകള്‍ റിലേ ചെയ്യുകയായിരുന്നു. അന്നത്തെ മറ്റു വാര്‍ത്താ വായനക്കാരായിരുന്നു ശങ്കരനാരായണന്‍, ബാലരാമന്‍, ശാന്താകുമാരന്‍ നായര്‍, ഗോപന്‍ തുടങ്ങിയവര്‍.
കരുനാഗപള്ളി സ്വദേശിയായ രാമചന്ദ്രന്‍ കെ.എസ്.ഇ.ബിയില്‍ ക്ലര്‍ക്കായിരുന്നു. വൈദ്യുതി ബില്ല് തയ്യാറാക്കാനോ, വൈദ്യുത കണഷന്‍ കൊടുക്കുന്ന കടലാസുകള്‍ ഒരുക്കാനോ ആയിരുന്നില്ല രാമചന്ദ്രന്റെ നിയോഗം. പകരം റേഡിയോവിലൂടെ തന്റെ ശബ്ദവീചികളിലൂടെ ശ്രോതാക്കളെ ആകര്‍ഷിക്കാനായിരുന്നു.
1965 ല്‍ ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ അനൗണ്‍സര്‍മാരെ എടുക്കുന്നു. റേഡിയോ മേഖല അന്ന് ഒരു ഗ്ലാമര്‍ ജോലിയാണ്. അതില്‍ വളരെ താല്‍പ്പര്യം ഉണ്ടായിരുന്ന രാമചന്ദ്രന്‍ അപേക്ഷിച്ചു. രാമചന്ദ്രനടക്കം 20 പേര്‍ അഭിമുഖത്തിന് വിളിക്കപ്പെട്ടു. അഭിമുഖം നടത്തുന്നത് ഒരു സംഘം ആളുകള്‍, അവരുടെ തലവന്‍ ജി.പി.എസ് നായരാണ്.
ജി പി എസ് നായര്‍
പിന്നീട് മലയാള പ്രക്ഷേപണത്തിന്റെ കുലപതി എന്നറിയപ്പെട്ട ജി.പി.എസ് നായരാണ് കേരളത്തില്‍ ‘പ്രക്ഷേപണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രക്ഷേപണ വകുപ്പിന് നല്‍കിയത്. അത്രക്ക് പ്രാധാന്യമുള്ള വ്യക്തിയാണ്.
അഭിമുഖം തുടങ്ങി. ജി.പി.എസ് ചോദിച്ചു. ആരാണ് ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി?
രാമചന്ദ്രന്‍: സര്‍ദാര്‍ സ്വരണ്‍ സിങ്ങ്
ജി.പി.എസ്: ഇന്ന് വെള്ളിയാഴ്ച. ഇപ്പോള്‍ ഉച്ചനേരം 12 മണി. ഇപ്പോള്‍ ഈ സമയത്ത് നമ്മുടെ വിദേശകാര്യമന്ത്രി എന്ത് ചെയ്യുകയാണെന്ന് പറയാമോ?
രാമചന്ദ്രന്‍ ഞെട്ടിപ്പോയി. ഇതെന്ത് ചോദ്യം? ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇപ്പോള്‍ എന്ത് ചെയ്യുമെന്ന് തിരുവനന്തപുരത്തിരിക്കുന്ന സാദാ പൗരനായ താന്‍ എങ്ങനെ അറിയാനാണ്?
രാമചന്ദ്രന്‍ ദയനീയമായി ജി.പി.എസിനെ നോക്കി. അദ്ദേഹം ഉത്തരവും കാത്ത് ചെറു ചിരിയോടെ രാമചന്ദ്രന്റെ മുഖത്ത് നോക്കിയിരിപ്പാണ്.
പെട്ടെന്ന് രാമചന്ദ്രന്റെ മനസില്‍ ബള്‍ബ് കത്തി. അന്ന് രാവിലെ പത്രത്തില്‍ വായിച്ച പ്രധാന വാര്‍ത്ത ഓര്‍മ്മയില്‍ കേറി വന്നു. ‘ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അന്തരിച്ചു’.
ഉടനെ രാമചന്ദ്രന്‍ പറഞ്ഞു; ‘സര്‍, സ്വരണ്‍ സിങ്ങ് ഇപ്പോള്‍ ലണ്ടനിലാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയാണ്.’
ജി.പി.എസ് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു ‘ഗുഡ് ‘.
അതോടെ രാമചന്ദ്രന്‍ പാസ്ഡ്. സെലക്ഷനും, ജോലിയും കിട്ടി.
പൊതുവിജ്ഞാനമാണ് ഒരു പ്രക്ഷേപകന് വേണ്ട അനുപേക്ഷിയമായ ഘടകം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ ഏറ്റവും പുതിയ പ്രവണതകളും സംഭവവികാസങ്ങളും പ്രക്ഷേപകരും പ്രക്ഷേപണത്തിന്റെ ചുമതല വഹിക്കുന്നവരും അറിഞ്ഞിരിക്കണം. അത് രാമചന്ദ്രന് വേണ്ടുവോളം ഉണ്ടായിരുന്നു.
1965 ല്‍ രാമചന്ദ്രന്‍ ഡല്‍ഹിയില്‍ മലയാള വാര്‍ത്താ വിഭാഗത്തില്‍ ചേരുന്നു. ഒരു ദിവസം ഡല്‍ഹി ആകാശവാണി നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്ത മലയാള വാര്‍ത്ത ഒരു പുതിയ ശബ്ദത്തിലൂടെ ശ്രോതാക്കള്‍ കേട്ടു.
‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍’. മലയാളികള്‍ക്കത് നസീറിന്റെയോ മധുവിന്റെയോ പോലെ ചിരപരിചിതമായ ശബ്ദമായി പിന്നെ മാറി. പിന്നീട് കാല്‍ നൂറ്റാണ്ട് കാലത്തിലധികം റേഡിയോ കേള്‍ക്കുന്ന മലയാളി മനസില്‍ പതിഞ്ഞ ശബ്ദമായി വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്റെത്.
എം. രാമചന്ദ്രന്‍
മിമിക്രിക്കാരുടെ റേഡിയോ വാര്‍ത്ത കേട്ടിട്ടില്ലേ. റേഡിയോ വാര്‍ത്ത മിമിക്രി എവിടെ, ആരവതരിപ്പിച്ചാലും അത് രാമചന്ദ്രന്റെ വാര്‍ത്താ വായനാനുകരണമായിരിക്കും. കാരണം റേഡിയോവിലൂടെ ഇത്രമാത്രം മലയാളി കാതുകള്‍ ശ്രവിച്ച് പതിഞ്ഞ ശബ്ദം വേറെയില്ല.
വാര്‍ത്താ പ്രക്ഷേപണം ലൈവ് പരിപാടിയാണ്. പരമാവധി മനസാന്നിധ്യവും ശ്രദ്ധയും വേണ്ട പരിപാടിയാണ്. സാധാരണ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് രണ്ട് മാസത്തെ പരിശീലനം കഴിഞ്ഞാണ് ആദ്യമായി വാര്‍ത്ത വായിക്കാന്‍ സാധിക്കുക. എന്നാല്‍ രാമചന്ദ്രന്‍ ജോലിയില്‍ പ്രവേശിച്ച് പത്താം ദിവസം തന്നെ വാര്‍ത്ത വായിച്ചു. അങ്ങനെ തുടക്കത്തിലേ ആകാശവാണി അംഗീകരിച്ച പ്രക്ഷേപകനായിരുന്നു രാമചന്ദ്രന്‍.
ഡല്‍ഹിയില്‍ നിന്ന് മലയാളികള്‍ക്ക് സുപരിചിതനായി വാര്‍ത്താവായന സുഗമമായി തുടരുമ്പോളാണ് ഒരു ‘രാമചന്ദ്ര നാമ പ്രശ്‌നം’ ഉത്ഭവിക്കുന്നത്.
മലയാളി യൂണിറ്റില്‍ പുതിയൊരു വാര്‍ത്താ വായനക്കാരനെത്തി. പേര് രാമചന്ദ്രന്‍ എന്ന് തന്നെ. ആ രാമചന്ദ്രനും ഈ രാമചന്ദ്രനും രണ്ട് പ്രക്ഷേപകരും പേര് പറഞ്ഞ് മലയാള വാര്‍ത്ത വായിക്കുന്നവര്‍. ശ്രോതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ലേ?
രണ്ടാമതെത്തിയ ഈ രാമചന്ദ്രന്‍ അധികാരി സമക്ഷം പരാതി ബോധിപ്പിച്ചു. റേഡിയോവല്ലെ, ആളെ തിരിച്ചറിയാന്‍ ഫോട്ടോ പറ്റില്ലല്ലോ. അതിനാല്‍ പേരിന്റെ വാലായി സ്ഥലപ്പേര് വെയ്ക്കാന്‍ അനുമതി തരിക.
ആകാശവാണിയുടെ നിയമങ്ങള്‍ അന്നും ഇന്നും കടുകട്ടിയാണ്. പ്രക്ഷേപകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ അവരുടെ പേരിന് പുറകില്‍ ജാതി-മത-പ്രാദേശിക ബന്ധമോ ചേര്‍ക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പ്രക്ഷേപകന്റെ ജാതിമതദേശങ്ങള്‍ പറഞ്ഞാല്‍ വാര്‍ത്തയുടെ നിക്ഷ്പക്ഷതയെ ബാധിക്കുമെന്നായിരുന്നു ഔദ്യോഗിക നിലപാട്. അതിനാലാണ് കെ. പത്മനാഭന്‍ നായര്‍ വാല്മുറിച്ച് പത്മനാഭനായത്, പ്രതാപ വര്‍മ്മ പ്രതാപനായത്. പക്ഷേ, രാമചന്ദ്രന്റെ ന്യായവാദങ്ങള്‍ ബോധിച്ചതിനാലും, അപരന്‍ രാമചന്ദ്രന് എതിര്‍പ്പില്ലാതിനാലും ഒടുവില്‍ ശ്രമം ഫലവത്തായി.
മലയാള വാര്‍ത്താ പ്രക്ഷേപണത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സ്ഥലനാമത്തോടു കൂടി ഒരു വാര്‍ത്താ വായനക്കാരന്‍ അന്ന് റേഡിയോവില്‍ അവതരിച്ചു. ‘മാവേലിക്കര രാമചന്ദ്രന്‍’. മാവേലിക്കരക്ക് ലഭിച്ച അപൂര്‍വ ബഹുമതിയായി എന്ന് മാത്രമല്ല, മാവേലിക്കര ദേശം മാത്രമല്ല രാമചന്ദനും ഒറ്റയടിക്ക് സര്‍വ്വകാല പ്രസിദ്ധനായി.
മാവേലിക്കര രാമചന്ദ്രന്‍
മാവേലിക്കര ദേശപ്പെരുമയുടെ മധുരം നുകര്‍ന്ന് രാമചന്ദ്രന്‍ രണ്ടാമന്‍ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്ത വായന അഭംഗുരം തുടര്‍ന്നപ്പോള്‍ വാര്‍ത്തകള്‍ ആദ്യം വായിച്ച രാമചന്ദ്രന്‍ ചിലപ്പോഴൊക്കെ ചെറിയ കയ്പ്പ് നുണയാന്‍ തുടങ്ങി. പ്രശ്‌നം പേര് തന്നെ. ടിയാന്‍ ഞാന്‍ രാമചന്ദ്രന്‍ ആകാശവാണിയിലാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാല്‍ ഉടനെ ആളുകള്‍ ചോദിക്കും ഓ.. മാവേലിക്കര അല്ലേ? എവിടെ രാമചന്ദ്രന്‍ ആകാശവാണിയെന്ന് പറഞ്ഞാലും മാവേലിക്കരയായി മാറുന്ന പ്രതിഭാസം. എന്ത് ചെയ്യും?
രാമു കാര്യാട്ടിന്റെ ചെമ്മീന്‍ പടം റിലീസ് ചെയ്യുന്നതിന് മുന്‍പ് ആദ്യമായി ഡല്‍ഹിയില്‍ പ്രിവ്യു നടത്തി. അത് കണ്ട ആവേശത്തില്‍ ഒരു നല്ല ആസ്വാദനം എഴുതി രാമചന്ദ്രന്‍ കേരള കൗമുദി പത്രത്തിന് അയച്ചു. വള്ളി പുള്ളി മാറ്റമില്ലാതെ ഭംഗിയായി ലേഖനം അച്ചടിച്ചു വന്നു. പക്ഷേ, ലേഖകന്റെ പേര് അടിച്ച് വന്നത് മാവേലിക്കര രാമചന്ദ്രന്‍!
ലേഖനത്തില്‍ വെച്ചിരുന്ന പേരിന്റെ കൂടെ എം. എന്ന ഇനീഷ്യല്‍ കണ്ടപ്പോള്‍ പത്രത്തിന്റെ എഡിറ്റര്‍ കരുതി എം. എന്നാല്‍ മാവേലിക്കര തന്നെ. മാവേലിക്കര എന്നാല്‍ രാമചന്ദ്രന്‍ തന്നെ, പോരെ ?
ഒരിക്കല്‍ ലീഡര്‍ കരുണാകരന്റെ പത്രസമ്മേളനത്തില്‍ റേഡിയോവില്‍ കേട്ടല്ലോ എന്ന് ആരോ പറഞ്ഞു. ലീഡര്‍ ഉടനെ പറഞ്ഞു ‘അത് നമ്മുടെ മാവേലിക്കര പറഞ്ഞല്ലോ’ എന്ന്. തിരുവനന്തപുരത്ത് നിന്നുള്ള റേഡിയോ വാര്‍ത്തയിലാണ് ഇത് വന്നതെന്നും മാവേലിക്കര രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്ത വായിച്ചിട്ടില്ലെന്നും ലീഡറോട് ആര് പറയും.?
അങ്ങനെ രാമചന്ദ്രന്‍ എന്നാല്‍ മാവലിക്കര എന്നും മാവേലിക്കര എന്നാല്‍ രാമചന്ദ്രന്‍ എന്നും റേഡിയോ വാര്‍ത്ത രംഗത്ത് സ്ഥിരമായി പ്രസരണം നടന്നുകൊണ്ടിരിക്കെ ചില ഔദ്യോഗിക പ്രശ്‌നങ്ങള്‍ പൊങ്ങി വന്നു. തല്‍ഫലമായി മാവേലിക്കര രാമചന്ദ്രന് വാര്‍ത്താ വായന അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ വാര്‍ത്തകള്‍ വായിക്കുന്ന ഒരേയൊരു രാമചന്ദ്രന്‍ എന്ന പേര് തിരികെ കിട്ടി. വാര്‍ത്താ വായന നിര്‍ത്തിയെങ്കിലും മാവേലിക്കര പ്രശസ്തനായി തുടര്‍ന്നു. അദ്ദേഹം കൂടുതല്‍ പ്രശസ്തനായത് നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ തിരോധാനത്തിലൂടെയാണെന്ന് മാത്രം. മാവേലിക്കര രാമചന്ദ്രനെ ഒരു നാള്‍ കാണാതെയായി. ആര്‍ക്കും അറിയാത്ത ദുരൂഹതയായി തുടരുകയാണ് ഇപ്പോഴും ആ തിരോധാനം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ ഈ പ്രശ്‌നം അന്വേഷിക്കാന്‍ മുന്‍കൈയെടുത്തു വേണ്ട നടപടികള്‍ സ്വീകരിച്ചു. പിറ്റേന്ന് അത് ഒരു മലയാള ദിനപത്രത്തില്‍ വാര്‍ത്തയായി. ‘മാവേലിക്കര രാമചന്ദ്രനെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം’. പത്രം വാര്‍ത്ത പ്രാധാന്യത്തോടെ കൊടുത്തു. പക്ഷെ കൂടെ കൊടുത്ത പടം വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്റെത്. കൗതുക വാര്‍ത്തകള്‍ മനോഹരമായി വായിക്കുന്ന രാമചന്ദ്രന് ഒട്ടും കൗതുകകരമല്ലാത്ത ഒരു വാര്‍ത്തയായിരുന്നു അത്. പിന്നീട് തെറ്റായി പടം കൊടുത്തതില്‍ പത്രം ഖേദിച്ച് തിരുത്ത് കൊടുത്തു.
1966 ലാണ് ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിച്ചത്. ഡല്‍ഹിയില്‍ നിന്ന് വന്ന രാമചന്ദ്രനായിരുന്നു കോഴിക്കോടെ ആദ്യത്തെ വാര്‍ത്താ പ്രക്ഷേപകന്‍. മൂന്നു വര്‍ഷം അവിടെ ജോലി ചെയ്തു.
1970 ആദ്യമാണ് രാമചന്ദ്രന്‍ തിരുവനന്തപുരം ആകാശവാണിയില്‍ എത്തുന്നത്. രാമചന്ദ്രന്റെ വാര്‍ത്താ ബുള്ളറ്റിനുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. അവതരണ രീതിയും ശബ്ദവിന്ന്യാസവും പ്രക്ഷേപണ ശൈലിയും വളരെ ജനപ്രീതി നേടി. മൊറാര്‍ജി ദേശായി പ്രധാന മന്ത്രിയായ ജനതാ സര്‍ക്കാരിലെ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ പുരുഷോത്തം ലാല്‍ കൗശിക്കിന്റെ കാലത്ത് 1979 ല്‍ ആകാശവാണി ആരംഭിച്ച ‘ഹ്യൂമന്‍ ഇന്‍ട്രസ്റ്റ് ബുള്ളറ്റിന്‍’ എന്ന വാര്‍ത്താ പരിപാടിയാണ് മലയാളത്തില്‍ ‘കൗതുക വാര്‍ത്തകള്‍’ എന്ന രസകരവും ഏറ്റവും ജനപ്രീതി നേടിയ ആകാശവാണിയുടെ പരിപാടിയായി സ്ഥാനം പിടിച്ചത്.
കൗതുകരമായ വസ്തുതകള്‍ വ്യക്തികളുടേതോ, സംഭവങ്ങളുടതോ ആവാം. അവ വസ്തുതാപരമായ സത്യസന്ധത നിലനിറുത്തി രസകരമായി എഴുതി സന്ദര്‍ഭോചിതമായ ശബ്ദ നിയന്ത്രണത്തോടെ വായിച്ചാല്‍ ശ്രോതാക്കള്‍ കേട്ടിരിക്കും എന്ന തത്വമാണ് കൗതുക വാര്‍ത്തകളുടെ പിന്നില്‍. ഇ.എം.ജെ വെണ്ണീയൂര്‍ തിരുവനന്തപുരം ആകാശവാണി സ്റ്റേഷന്‍ ഡയറക്ടറായിരിക്കുമ്പോഴാണ് കൗതുക വാര്‍ത്തകള്‍ ആരംഭിച്ചത്.
ഡല്‍ഹിയില്‍ നിന്ന് വരുന്ന ഇംഗ്ലീഷ് സ്റ്റോറികള്‍ മലയാളത്തിലാക്കി 8 മിനിറ്റ് വായിച്ച് തീര്‍ക്കാവുന്ന കഥകളാക്കി വായിക്കുകയായിരുന്നു ആദ്യം. ഇത് അന്ന് ആകാശവാണിയിലുണ്ടായിരുന്ന, സാഹിത്യകാരനും പിന്നീട് പ്രശസ്ത സംവിധായകനുമായ പി. പത്മരാജനും, പിന്നെ പ്രതാപനുമാണ് കൈകാര്യം ചെയ്തത്. ഈ രണ്ട് പേര്‍ക്കും അത് ഒരു സാധാരണ ജോലി മാത്രമായിരുന്നു.
മൂന്നാമത് കൗതുക വാര്‍ത്തകള്‍ വായിക്കാന്‍ ചുമതലയേറ്റത് രാമചന്ദ്രനായിരുന്നു. അതോടെ ആ പരിപാടിയുടെ സ്വഭാവം തന്നെ മാറി. വിവര്‍ത്തനമാണെന്ന് തോന്നാതെ, ലളിതമായ വെറും സംസാരശൈലിയും നാടന്‍ പ്രയോഗങ്ങളും കൊണ്ട് കൗതുക വാര്‍ത്ത വായിച്ച രാമചന്ദ്രന്റെ അവതരണം ശ്രോതാക്കള്‍ക്ക് അതീവ കൗതുകകരമായി. നാടകീയമായ അവതരണം വസ്തുനിഷ്ഠമായി, സ്വാഭാവികത നഷ്ടമാവാതെ ശ്രോതാക്കളെ വായനയിലൂടെ അറിയിച്ചപ്പോള്‍ ‘കൗതുകത്തിന്’ ജീവന്‍ വെച്ചു. സാധാരണ വാമൊഴിയില്‍ രാമചന്ദ്രന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന നാടകനടന്റെ വാസനയും പ്രേരണയും പിന്‍തുണയും കൂടിയായപ്പോള്‍ ജീവസുറ്റ പരിപാടിയായി കൗതുക വാര്‍ത്ത മാറി.
ഒരിക്കല്‍ പ്രക്ഷേപണം ചെയ്ത കൗതുക വാര്‍ത്ത ശ്രോതാക്കള്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടായത് ഈ പരിപാടി എത്ര സ്വാധീനം കേള്‍വിക്കാരിലുണ്ടായി എന്ന് തെളിക്കുന്നു. അത്തരത്തിലൊരു സംഭവമാണ് ഒരു അസാധാരണ ബസ് യാത്രക്കാരന്റെ കഥ കൗതുക വാര്‍ത്തയായത്.
തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് ആണ് രംഗം. രാവിലെ നല്ല തിരക്കുള്ള സമയം. ചോറ്റാനിക്കരയിലേക്ക് പോകുന്ന ഗോമതിയെന്ന ബസ്സില്‍ നല്ലതിരക്ക്. വിദ്യാര്‍ത്ഥികളും, ഓഫീസ് ജീവനക്കാരും വ്യാപാരികളും, തൊഴാന്‍ പോകുന്ന ഭക്തരും ബസ്സില്‍ ഇടിച്ച് കേറുകയാണ്. ഒരു യാത്രക്കാരന്‍ മാത്രം ക്ഷമയോടെ അകന്ന് കാത്തു നില്‍ക്കുന്നു. അവന് തിക്കും തിരക്കും ഇഷ്ടമല്ല. കണ്ടക്ടര്‍ ഇടയ്ക്ക് തിരിഞ്ഞു അവനോട് പറയുന്നു. ‘ബ്‌ടെ നിന്നോളാ, കേറ്റിക്കോളാം’. അവസാനം അവന്‍ ബസില്‍ കയറും. സ്ഥലം ഇല്ലെങ്കില്‍ യാത്രക്കാരുണ്ടാക്കും. കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും അവന്‍ പ്രിയങ്കരനാണ്. നല്ല തടിയും തണ്ടുമുള്ള ഒരു മുട്ടനാടാണ് കഥാപാത്രം. ഒരു കുറ്റന്‍ മുട്ടനാട്! അവന്‍ എന്നും രാവിലെ 8 മണിക്ക് ബസ്സ്റ്റാന്‍ഡില്‍ ഹാജരാകും. ഗോമതി ബസ് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ കേറും. യാത്രക്കാര്‍ ചിരിയോടെ സ്വാഗതം ചെയ്യും. അഭിവാദനങ്ങള്‍ എറ്റു വാങ്ങി അവന്‍ ബസ്സില്‍ നിലയുറപ്പിക്കും. ടിക്കറ്റ് വേണ്ടാത്ത ബസിലെ എകയാത്രക്കാരനായ അവന്‍ കൃത്യമായി ചോറ്റാനിക്കരെ ക്ഷേത്ര നടയില്‍ ഇറങ്ങും. ഭഗവതിയെ കുമ്പിട്ട ശേഷം ക്ഷേത്ര പരിസരത്ത് സൈ്വര്യവിഹാരമാരംഭിക്കും. കടകളും ചന്തകളും വീക്ഷിച്ച് നടക്കും. കൂടെ കുറച്ച് മിത്രങ്ങളും കാണും ഭക്ഷണം ഇഷ്ടം പോലെ അവിടെ കിട്ടും. ഉച്ചയ്ക്ക് മരത്തണലില്‍ വിശ്രമം. വൈകുന്നേരം ഗോമതി ബസ് 6 മണിയോടെ മടക്കയാത്ര തുടങ്ങുമ്പോള്‍ യാത്രക്കാരനായി അവനുണ്ടാകും. തൃപ്പൂണിത്തുറ സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ അവസാന യാത്രക്കാരനായി ഇറങ്ങി പോകും. അവന്‍ എവിടെ പോകുന്നു. എവിടെ വരുന്നു എന്ന് ആര്‍ക്കും അറിയില്ല.
കേരളകൗമുദി ദിനപത്രത്തില്‍ വന്ന, ഈ ടിക്കറ്റ് വേണ്ടാത്ത അസാധാരണ യാത്രക്കാരന്റെ അസാധരണ വാര്‍ത്ത പൊടിപ്പും തൊങ്ങലും അല്‍പ്പം എരിവും പുളിയും കുട്ടി തന്റെ ശൈലിയില്‍ കൗതുക വാര്‍ത്തയില്‍ രാമചന്ദ്രന്‍ വായിച്ചു. ഇത് എറ്റ് വാങ്ങിയ നൂറുകണക്കിനു ശ്രോതാക്കള്‍ മുട്ടനാടിനെയും അതിന്റെ യാത്ര കൗതുകരമാക്കിയ രാമചന്ദ്രനേയും അഭിനന്ദിച്ച് കത്തുകള്‍ അയച്ചു.
തൃപ്പൂണിത്തുറയില്‍ നിന്ന് ഒരു മാസത്തിന് ശേഷം വന്ന ഒരു കത്ത് രാമചന്ദ്രനെ അമ്പരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു അതിങ്ങനെ: ‘മുട്ടനാടിന്റെ കഥ ഞങ്ങള്‍ കേട്ടു. സംഗതി സത്യം തന്നെ. പക്ഷേ, ഇപ്പോഴവനെ കാണാനില്ല. ആരോ വകവരുത്തി. ഇറച്ചിക്ക് തന്നെ. താന്‍ ഒരിക്കലും നേരിട്ട് കാണാത്ത കൗതുക വാര്‍ത്തയിലെ നായകന്റെ ദുരന്തം രാമചന്ദ്രനെ വേദനിപ്പിച്ചു. താന്‍ വായിച്ച കൗതുക വാര്‍ത്തയാണോ അവനെ കൊലയാളികളുടെ ശ്രദ്ധയില്‍ പെടുത്തിയത്?
പ്രസംഗ വേദിയില്‍ ജനലക്ഷങ്ങളെ പ്രസംഗങ്ങള്‍ കൊണ്ട് മയക്കുന്ന നേതാക്കളുടെ മായാവിദ്യയൊന്നും ആകാശവാണി സ്റ്റുഡിയോയില്‍ മൈക്കിന് മുന്നിലെത്തുമ്പോള്‍ ചിലവാവില്ലെന്നാണ് പ്രക്ഷേപകനായ രാമചന്ദ്രന്റെ നിരീക്ഷണം. ലൈവ് അല്ലാത്ത, റിക്കോഡിംഗ് പരിപാടിയില്‍ ഒച്ച കിട്ടാതെ ഗ്യാസ് പോയി വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന പല തീപ്പൊരി പ്രാസംഗികരേയും കണ്ട രാമചന്ദ്രനെ അത്ഭുതപ്പെടുത്തിയത് എതിര്‍പ്പിന്റെ സ്വരമായ കേശവദേവോ, വാക്കുകള്‍ അമ്മാനമാടി കേള്‍വിക്കാരെ അമ്പരിപ്പിച്ച വാഗ്മിയായ സുകുമാര്‍ അഴിക്കോടോ അല്ല, മറ്റൊരു നേതാവാണ്. ആ നേതാവ് ആകാശവാണിയെ അത്ഭുതപ്പെടുത്തിയ കഥ ഇങ്ങനെ;
70 കളുടെ മധ്യത്തില്‍ കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി സമരം പ്രഖ്യാപിക്കുന്നു. തൊഴിലാളി യൂണിയനുകള്‍ ഒറ്റക്കെട്ടായി പണിമുടക്കുകയാണ്. എല്ലാ ചര്‍ച്ചകളും പരാജയമടഞ്ഞു. സര്‍ക്കാര്‍ സര്‍വ്വശക്തിയുമുപയോഗിച്ച് സമരം നേരിടാന്‍ തയ്യാറായി. അര്‍ദ്ധരാത്രി 12 മണിക്ക് പണിമുടക്ക് ആരംഭിക്കും. ഉച്ചതിരിഞ്ഞ് തിരുവനന്തപുരം ആകാശവാണിയില്‍ അറിയിപ്പ് കിട്ടുന്നു. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുടെ അഭ്യര്‍ത്ഥന വൈകുന്നേരം 7 മണിക്ക് പ്രക്ഷേപണം ചെയ്യണം. ഇത്തരം പരിപാടികള്‍ ലൈവായി ചെയ്യാറില്ല. പ്രക്ഷേപണത്തിന് മുന്‍പ് നേരത്തെ റിക്കോര്‍ഡ് ചെയ്യും.
മണി ആറായിട്ടും മന്ത്രി വന്നില്ല. സംഗതി റിക്കാര്‍ഡ് ചെയ്യാന്‍ ഇനി സമയമില്ല. പരിപാടി റദ്ദാക്കിയെന്ന് അറിയിപ്പ് റേഡിയോവില്‍ കൊടുക്കേണ്ടി വരും.
പ്രക്ഷേപണത്തിന് 5 മിനിറ്റ് മുന്‍പ് ദാ വരുന്നു മന്ത്രി. അദ്ദേഹം ചിരിച്ച് കൈ കൂപ്പി പറഞ്ഞു, ‘അഭ്യര്‍ത്ഥന റിക്കാര്‍ഡ് ചെയ്യണ്ട ആവശ്യമില്ല. കാരണം അത് എഴുതിയിട്ടില്ല. മൈക്കിലൂടെ ഞാന്‍ പറഞ്ഞോളാം’. മന്ത്രി കൂളായി പറഞ്ഞു.
സ്റ്റേഷന്‍ ഡയറക്ടറുള്‍പ്പടെ അവിടെയുണ്ടായിരുന്ന ആകാശവാണി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഞെട്ടി. സ്‌ക്രിപ്റ്റ് പോലുമില്ലാതെ ലൈവോ?
മന്ത്രി കുലുക്കമിലാതെ പറഞ്ഞു. ‘സ്റ്റുഡിയോ ഓണ്‍ ചെയ്യന്നേ ഒക്കെ ശരിയാകും’. മന്ത്രിയല്ലേ, സ്റ്റേഷന്‍ ഡയറക്ടര്‍ മനസില്ലാമനസോടെ വഴങ്ങി.
എഴു മണിക്ക് അറിയിപ്പ് മുഴങ്ങി.’ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുടെ അഭ്യര്‍ത്ഥന ഇപ്പോള്‍ കേള്‍ക്കാം.
മുറിക്കുള്ളില്‍ ചുവന്ന വെളിച്ചം. ‘സ്റ്റുഡിയോ എയര്‍ ആയി’. മന്ത്രി മൈക്ക് ഓണ്‍ ചെയ്തു.
ശാന്തഗംഭീരമായ ശബ്ദത്തില്‍ മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചു. ‘സുഹൃത്തുക്കളേ…’ ട്രാന്‍സ്‌പോര്‍ട്ട് പണിമുടക്കിന്റെ പശ്ചാത്തലം. പണിമുടക്കിയാലുണ്ടായിരുന്ന നഷ്ടങ്ങള്‍, ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒക്കെ ലളിതമായി വിവരിക്കുന്നു പണി മുടക്ക് അന്യായമാണെന്ന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കുന്നു. എല്ലാം ചിട്ടയായി ക്രമത്തില്‍ പറയുന്നു. ഒരു വാക്കും തെറ്റിയില്ല. ഒരിക്കലും പതറിയില്ല. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുടെ നിരന്തരമായ പ്രവാഹം. വ്യക്തമായ അവതരണം. മൈക്കിലും ക്ലോക്കിലും മാറി മാറി നോക്കി വാക്കുകള്‍ മുറിയാതെ അദ്ദേഹം സംസാരിച്ചു. ഒമ്പതര മിനിറ്റ് കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന താഴ്മയായ അഭ്യര്‍ത്ഥനയോടെ സ്വാഭാവികമായ രീതിയില്‍ സംസാരം അവസാനിപ്പിച്ചു. ചുവന്ന വെളിച്ചം മറഞ്ഞു. അറിയിപ്പ് ‘ നിങ്ങള്‍ ഇതുവരെ കേട്ടത്…’
അതു വരെ കേള്‍ക്കാത്ത ഒരു പ്രക്ഷേപണമായിരുന്നു അത്ഭുതത്തോടെ അതെന്ന് അന്ന് സാക്ഷിയായിരുന്ന രാമചന്ദ്രനടക്കമുള്ള പ്രൊഫഷണല്‍ പ്രക്ഷേപകര്‍ പറയുന്നു. എഴുതാതെ ഒരു മികച്ച ലൈവ്. റേഡിയോവിലെ പ്രക്ഷേപണത്തില്‍ എങ്ങനെ വാക്കുകളിലൂടെ ഒരു അവതരിപ്പിക്കണമെന്നതിന്റെ ഉത്തമ മാതൃകയാണെന്ന് രാമചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു.
കെ.എം. ജോര്‍ജ് ആയിരുന്നു ആകാശവാണിക്കാരെപ്പോലും ഞെട്ടിച്ച ഈ ലൈവ് പ്രക്ഷേപണം നടത്തിയത്. അന്നത്തെ ഗതാഗത മന്ത്രി, രാഷ്ട്രീയത്തില്‍ പി.ടി. ചാക്കോയുടെ പിന്‍ഗാമി, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാന്‍.
കെ.എം. ജോര്‍ജ്
അടിയന്തരാവസ്ഥ കാലത്ത് സര്‍ക്കാര്‍ സ്ഥാപനമായ ആകാശവാണിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും രാമചന്ദ്രന്റെ പ്രക്ഷേപണ ജീവിതത്തില്‍ അക്കാലം ചില താളപ്പിഴകള്‍ വരുത്തി. രാമചന്ദ്രന്‍ അടിയന്തരാവസ്ഥയെ പിന്‍തുണച്ചതോ എതിര്‍ത്തതോ അല്ല പ്രശ്‌നം. സ്ഥാപനത്തിനകത്തെ ചില തല്‍പരകക്ഷികളുടെ നീക്കമായിരുന്നു അത്. രാമചന്ദ്രന്റെ വാര്‍ഷിക ഇന്‍ക്രിമെന്റ് തടഞ്ഞു. പ്രസ്സ് അക്രഡേഷന്‍ റദ്ദാക്കാക്കി. അന്നത്തെ പബ്ലിക്ക് റിലേഷന്‍ ഡയറക്ടര്‍ തോട്ടം രാജശേഖരനാണ് രാമചന്ദ്രന്റെ രക്ഷക്കെത്തിയത്. അദ്ദേഹം ആഭ്യന്തര മന്ത്രി കരുണാകരനെ നേരിട്ട് കണ്ടു കാര്യങ്ങള്‍ ബോധിപ്പിച്ചാണ് രാമചന്ദ്രനെ ഈ വ്യക്തി വിദ്വേഷ നടപടിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
1993 ല്‍ മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന് ശേഷം ആകാശവാണിയില്‍ നിന്ന് വിരമിച്ച രാമചന്ദ്രനെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ ആദരിച്ചു. വിരമിച്ച ദിവസം ‘രാമചന്ദ്രന്‍ ഇനി വായിക്കുന്നില്ല’ എന്നാണ് ഒരു പത്രം തലവാചകം കൊടുത്തത്. ‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍ അല്ല’ എന്ന് കൊടുത്ത് മറ്റൊരു പത്രവും ആദരവ് പ്രകടമാക്കി.
വിരമിച്ച ശേഷം യു എ ഇ യിലെ റാസല്‍ഖൈമ റേഡിയോവില്‍ രാമചന്ദ്രന്‍ ഒരു വര്‍ഷം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് കേരളത്തില്‍ തിരിച്ചെത്തി ഫോണിലൂടെ വാര്‍ത്തകള്‍ വായിച്ച് ഗള്‍ഫില്‍ പ്രക്ഷേപണം ചെയ്തു.
‘രാമചന്ദ്രന്റെ ശബ്ദം ഇനിയും ശ്രോതാക്കള്‍ക്ക് വേണം’ എന്നതായിരുന്നു അതിന്റെ അണിയറക്കാരുടെ ഉറച്ച തീരുമാനം.
സ്വരത്തിലൂടെ ലക്ഷക്കണക്കിന് വായനക്കാരുടെ കാതില്‍ അനശ്വരമായ ശബ്ദമായി സ്ഥാനം പിടിച്ച രാമചന്ദ്രന്‍ വിട വാങ്ങി. അതെ, ഇനി വാര്‍ത്തകള്‍ വായിക്കാന്‍ രാമചന്ദ്രനില്ല. M Ramachandran most identifiable voices in malayalam radio history
Content Summary; M Ramachandran most identifiable voices in malayalam radio history