ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റു. മൗനി അമവാസി സംഗത്തിനിടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.Mahakumbh Mela stampede
അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ നിർമിച്ചിരുന്ന ബാരിക്കേഡ് തകർന്നതാണ് അപകടത്തിന് കാരണം.
അതേസമയം, നിരവധി പേർ മരിച്ചിട്ടും കുംഭമേളയിലെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, ഇന്ന് മാത്രം കുംഭമേളയിൽ പുണ്യസ്നാനത്തിനായി എത്തിയവരുടെ എണ്ണം 17.5 ദശലക്ഷമാണ്.
ചൊവ്വാഴ്ച മാത്രം, 4.8 കോടിയിലധികം ഭക്തർ സ്നാനത്തിനെത്തിയിട്ടുണ്ട്. മൗനി അമാവാസിയിലെ അമൃത സ്നാൻ മഹാ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന ഒരു അപൂർവ ആകാശ വിന്യാസം കാരണം ഈ വർഷം ആത്മീയ പ്രാധാന്യമുണ്ട്.
സ്ത്രീകളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും . പരിക്കേറ്റവരെ മേള ഗ്രൗണ്ടിനുള്ളിലെ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലും സ്വരൂപ് റാണി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിൽ 30 മുതൽ 40 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്.
സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തർക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന അമൃത് സ്നാൻ അഖാരകൾ നിർത്തിവെച്ചതായി അഖാര പരിഷത്ത് (കൗൺസിൽ) അറിയിച്ചു. പരിക്കേറ്റവരെ കുംഭ മേളയിലെ സെക്ടർ രണ്ടിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി.
അടിയന്തര സഹായ നടപടികൾ ഉടനടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്ഥിതിഗതികൾ സംസാരിക്കുകയും സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Mahakumbh Mela stampede
Content Summary: Mahakumbh Mela; 15 dead, many injured in stampede
Mahakumbh Mela Utharpradesh stampede