July 11, 2026 |
Share on

വിശ്വാസത്തിന്റെ പേരില്‍ മലപ്പുറത്ത് ഗൃഹനാഥന്റെ മൃതദേഹം വീട്ടുകാര്‍ സൂക്ഷിച്ചത് മൂന്ന് മാസം

അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെയാണ് വീട്ടുകാരുടെ പെരുമാറ്റമെന്ന് പോലീസ്

മൂന്ന് മാസം മുമ്പ് മരിച്ച ഗൃഹനാഥന്‍ പ്രാര്‍ത്ഥനകളിലൂടെ തിരിച്ചുവരുമെന്ന് വിശ്വസിച്ച് വീട്ടുകാര്‍ മൃതദേഹം സൂക്ഷിച്ചുവച്ചു. മലപ്പുറം കൊളത്തൂരില്‍ നടന്ന സംഭവത്തില്‍ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. അസാധാരണമായി ഒന്നും സംഭവിക്കാത്തതുപോലെയാണ് വീട്ടുകാരുടെ പെരുമാറ്റമെന്ന് പോലീസ് അറിയിച്ചു.

മരിച്ച സെയ്ദിന്റെ ഭാര്യ റാബിയ ഭര്‍ത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെന്നാണ് പോലീസിന് മൊഴി നല്‍കിയത്. സെയ്ദ് തിരിച്ചുവരുമെന്ന് റാബിയയോട് ദൈവം അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സൂക്ഷിച്ചതെന്ന് മക്കളും പോലീസിനെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഈ കുടുംബം അജ്മീറിലേക്ക് തീര്‍ത്ഥ യാത്ര പോയിരുന്നു. അതിന് ശേഷം നാട്ടുകാരില്‍ നിന്നും അകന്നായിരുന്നു ഇവരുടെ ജീവിതമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുവരെയും നാട്ടുകാരുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ പിന്നീട് വീട്ടില്‍ നിന്നും പുറത്തിറങ്ങാറുണ്ടായിരുന്നില്ല. സയ്ദും മൂത്തമകന്‍ ഉവൈസും മാത്രമാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നക്. രണ്ട് പെണ്‍കുട്ടികളുടെയും പഠനം ഉപേക്ഷിച്ച് വീട്ടിലിരുത്തുകയായിരുന്നു. പൊന്നാനിയിലെ മദ്രസയിലാണ് സയ്ദ് ജോലി ചെയ്തിരുന്നത്.

സയ്ദ് രോഗാവസ്ഥയിലായതോടെ ആശുപത്രിയില്‍ കൊണ്ടുപോകാതെ കുടുംബം പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. വെള്ളത്തുണികൊണ്ട് മൂടിയ മൃതദേഹം മുറിയില്‍ തന്നെ സൂക്ഷിച്ചു. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ചു.

അതേസമയം എന്നാണ് മരണം നടന്നതെന്ന് ഇവര്‍ കൃത്യമായി മറുപടി നല്‍കിയിട്ടില്ല. പോലീസ് വീട് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. ഫോറന്‍സിക്, പോസ്റ്റുമോര്‍ട്ടം പരിശോധനകളുടെ ഫലം പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×