May 15, 2025 |

ആര്‍ക്കും പിടികൊടുക്കാതെ രഹസ്യ ജീവിതം; തട്ടിപ്പിന് സഹായമായത് ഐ ടി ചുമതല

ആരാണ് യഥാർത്ഥത്തിൽ ധന്യ മോഹൻ

മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽനിന്ന് അസി. ജനറൽ മാനേജർ ധന്യ മോഹൻ 19.94 കോടി രൂപ തട്ടിയെടുത്തെന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ധന്യ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.

‘ധന്യ മോഹനെ കുറിച്ച് കൂടുതൽ അറിയാൻ അഴിമുഖം ധന്യയുടെ സഹപ്രവർത്തകരെ മുതൽ സ്വദേശമായ കൊല്ലം കോർപറേഷൻ കൗൺസിലറെ വരെ ബന്ധപ്പെട്ടെങ്കിലും ധന്യയെ കുറിച്ച് ആർക്കും കൃത്യമായ ചിത്രം നൽകാൻ സാധിച്ചിട്ടില്ലെന്നാണ് യാഥാർത്ഥ്യം.

‘ വിഷയത്തിൽ എനിക്ക് കൂടുതൽ ഒന്നും അറിയില്ല. ഇതുവരെ ധന്യയുടെ വീട്ടിൽ പോയി അന്വേഷിക്കാനും സാധിച്ചിട്ടില്ല. മാതൃഭൂമി അടക്കമുള്ള ചാനലുകളിൽ നിന്ന് ഇവരുടെ ചിത്രം അയച്ചു തന്നിരുന്നെങ്കിലും എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല’, കൊല്ലം കോർപറേഷൻ മുളങ്കാടകം വാർഡ് മെമ്പർ സേതുലക്ഷ്മി പറയുന്നു.

ആരോടും സമ്പർക്കമില്ലാതെ ഒട്ടും സംസാരിക്കാത്ത പ്രകൃതമാണ് ധന്യയുടേത്. ഐ ടി വിഭാഗം മേൽനോട്ടം വഹിച്ചിരുന്നത് ധന്യയാണ്, അതുകൊണ്ടാണ് ഇത്രയും നാൾ വിഷയത്തെ കുറിച്ച് ആരും ഒന്നും അറിയാതിരുന്നതും എന്നാണ്, ധന്യയുടെ സഹപ്രവത്തകരിൽ ഒരാൾ വ്യക്തമാക്കിയത്. ഡിജിറ്റലായി വായ്പ അനുവദിക്കുന്ന വിഭാഗത്തിൽ ആയിരുന്നു ധന്യക്ക് ജോലി, വ്യാജ വിലാസത്തിൽ അക്കൗണ്ടുകൾ എടുത്ത് വായ്പ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

ഓൺലൈനിൽ രണ്ട് കോടി രൂപയിലധികം റമ്മി കളിച്ച് നഷ്ടപ്പെട്ടതിനെ തുടർന്ന് ആദായ നികുതി വകുപ്പിൽ നിന്ന് ധന്യക്ക് നോട്ടീസ് നൽകിയിരുന്നു. ഒപ്പം മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിനും ആദായ നികുതി വകുപ്പിൽ നിന്ന് പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധന്യയുടെ തട്ടിപ്പ് സ്ഥാപനം കണ്ടെത്തിയത്, എന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി വ്യക്തമാക്കി.

കൂടാതെ, സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് നടത്തിയ അന്വേഷണത്തിൽ തന്നെ ധന്യ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കുകയും. വിശദീകരണത്തിനായി വിളിപ്പിച്ചപ്പോൾ വയറിനു സുഖമില്ലാത്തതിനാൽ പുറത്തു പോയി വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ധന്യ കൊല്ലം സ്റ്റേഷനലിൽ കീഴടങ്ങി എന്ന വാർത്തയാണ് അറിഞ്ഞത്. ധന്യയുടെ മാതാപിതാക്കൾ, ഭർത്താവ് മറ്റ് ബന്ധുക്കൾ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കും ധന്യ പണം മാറ്റിയതായും വിവരം ലഭിക്കുന്നുണ്ട്.

വലപ്പാട് ധന്യ താമസിച്ചരുന്ന 19-ാം വാർഡിലെ മെമ്പർ എം എ ഷിഹാബ് പറയുന്നത്, ‘ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ അയൽക്കാരോട് അന്വേഷിച്ചപ്പോൾ. ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച് അറിയില്ലെന്നാണ്. ആരോടും അധികം സമ്പർക്കം പുലർത്തുന്ന സ്വഭാവക്കാരിയായിരുന്നില്ല ധന്യ. ധന്യ അവിടെ താമസിക്കുന്നതായി അറിയാം, ജോലിയ്ക്ക് പോകുന്നുണ്ട് എന്നല്ലാതെ മറ്റൊന്നും തങ്ങൾക്കറിയില്ല എന്നുമാണ് അവർ വ്യക്തമാക്കിയത്. കൂടാതെ മിക്കവാറും സമയങ്ങളിൽ കുടുംബം വീട്ടിലുണ്ടാകാറില്ലെന്നും അടഞ്ഞ് കിടക്കുകയായിരിക്കുമെന്നും ഷിഹാബ് പറയുന്നു.

ധന്യയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് കാർ, സ്‌കൂട്ടർ, ലാപ്‌ടോപ്, എ ടി എം കാർഡുകൾ തുടങ്ങിയവ പിടിച്ചെടുക്കുകയും തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങി എന്ന് കരുതുന്ന വീട് അടക്കമുള്ള വസ്തുവകകൾ കണ്ടുകെട്ടാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ ധന്യയുടെ ഭർത്താവിന്റെ പേരിൽ ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

ആദ്യം നടന്ന പരിശോധനയിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്, പിന്നീട് നടന്ന വിശദ പരിശോധനയിലാണ് 20 കോടി രൂപയിലധികം തട്ടിയിട്ടുണ്ടെന്ന് വ്യക്തമായത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നിരുന്നാലും 20 കോടിയിൽ കൂടുതൽ സ്ഥാപനത്തിൽ നിന്ന് ധന്യ തട്ടിയെടുത്തയായും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

അഴിമുഖം മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.

content summary;  manappuram finance fraud case police arrested assistant general manager dhanya

Leave a Reply

Your email address will not be published. Required fields are marked *

×