കസാഖിസ്താനിലെ അക്തൗവിൽ ബുധനാഴ്ച നടന്ന വിമാനപകടത്തിൽ, വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അപകടത്തിന് മുൻപും ശേഷവും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
റഷ്യൻ മാധ്യമമായ ആർ ടി പങ്കുവെച്ച ഒരു വീഡിയോയിൽ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരന്റെ തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നതായി കാണാം. മറ്റൊരു യാത്രികൻ വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ പരിശ്രമിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.
മറ്റൊരു വീഡിയോയിൽ യാത്രക്കാരിലൊരാൾ അപകടസമയത്ത് പരിഭ്രാന്തിയോടെ പ്രാർത്ഥിക്കുന്നതായി കാണാം. മറ്റ് യാത്രക്കാരുടെ നിലവിളികളും വിമാനത്തിന്റെ എഞ്ചിൻ തകരാറിലാകുന്ന ശബ്ദവുമെല്ലാം വീഡിയോയിൽ കേൾക്കാൻ സാധിക്കും. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിൽ തകർന്നത്. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചവെന്നാണ് കരുതുന്നത്. ഉടനെ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു. തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.
അപകടത്തിൽ 38 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിൽ അസർബൈജാനിൽ നിന്നുള്ള 37 പേരും കസാഖിസ്ഥാനിൽ നിന്നുള്ള ആറ് പേരും കിർഗിസ്ഥാനിൽ നിന്ന് മൂന്ന് പേരും റഷ്യയിൽ നിന്ന് 16 പേരും വിമാനത്തിലുണ്ടായിരുന്നുവെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു. വേദനയും നിരാശയും നിറഞ്ഞ അവരുടെ രൂപം ഞാൻ ഒരിക്കലും മറക്കില്ല, അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു കസാഖ് വനിതയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. എൻ്റെ അമ്മയെ രക്ഷിക്കൂ, എൻ്റെ അമ്മ അതിൽ കുടുങ്ങി കിടക്കുകയാണെന്ന് ഒരു പെൺകുട്ടി തന്നോട് അഭ്യർത്ഥിച്ചുവെന്നും കസാഖ് വനിത പറഞ്ഞു.
Content Summary:Many of the passengers were bleeding; Kazakhstan accident Horrible scenes outside
Kazakhstan planecrash accident death