May 20, 2025 |
Share on

ബെയ്‌റൂട്ടില്‍ ഉഗ്രസ്‌ഫോടനങ്ങള്‍, വ്യോമാക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍

നസ്‌റുള്ളയുടെ പിന്‍ഗാമികളെയും ലക്ഷ്യമിടുന്നു

ബെയ്‌റൂട്ടില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഉഗ്ര സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഹസന്‍ നസ്‌റുള്ളയെ വകവരുത്തിയതിനു പിന്നാലെ ഹിസ്ബുള്ളയുടെ അടുത്ത നേതൃത്വനിരയെ കൂടി ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നാണ് വിവരം. മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഹഷേം സഫീദിന്‍ ആണ് ഇപ്പോഴത്തെ ഇസ്രയേല്‍ ലക്ഷ്യം എന്നാണ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നസ്‌റുള്ളയുടെ പിന്‍ഗാമിയായ കരുതപ്പെടുന്നയാളാണ് ഹഷേം സഫിദിന്‍.

വ്യാഴാഴ്ച്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലെ ലക്ഷ്യസ്ഥാനം ഏതായിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദാഹിയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഈ പ്രദേശത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് വിമാനത്താവളം നില്‍ക്കുന്നത്.

രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അവകശപ്പെട്ടിട്ടുണ്ട്. അതേസമയം ലെബനീസ് സൈന്യത്തിന്റെ പ്രതികരണത്തില്‍ ഇസ്രയേല്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ അതിര്‍ത്തി ഭാഗത്ത് തങ്ങള്‍ ഹിസ്ബുള്ള അംഗങ്ങളെ വധിച്ചിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഹിസ്ബുള്ള പറയുന്നത്, അതിര്‍ത്തി മേഖലയില്‍ തങ്ങള്‍ രണ്ട് ഭാഗത്ത് നിന്നായി ഇസ്രയേലിനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ്.

തെക്കന്‍ ലെബനോനിലെ 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ലെബനീസ് സൈന്യം പറയുന്നു. തെക്കന്‍ മേഖലയില്‍ ഹിസ്ബുള്ളയ്‌ക്കെതിരേ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രാദേശിക തലസ്ഥാനമായ നബാത്തിഹ് ഉള്‍പ്പെടെ തെക്കന്‍ ഭാഗത്തുള്ള രണ്ട് ഡസന്‍ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങളോട് സ്വയരക്ഷയെക്കരുതി ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ വരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 1,900 ജനങ്ങള്‍ ലെബനോനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.9,000-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയിലാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. സാധാരണക്കാരാണ് കൂടുതലായും കൊല്ലപ്പെടുന്നത്. സുരക്ഷിതമേഖലയായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിലേക്ക് ജനങ്ങള്‍ സുരക്ഷയെ കരുതി ഒഴിഞ്ഞു പോകണമെന്ന ഇസ്രയലിന്റെ മുന്നറിയിപ്പിന്റെ പിന്നില്‍ വിപുലമായൊരു കരയുദ്ധം അവര്‍ ഹിസ്ബുള്ളയ്‌ക്കെതിരേ നടത്താന്‍ ഒരുങ്ങുന്നുണ്ടെന്ന അനുമാനമാണുള്ളത്.

തലസ്ഥാന നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലെബനോണ്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ശക്തമായിരുന്ന പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ വ്യോമാക്രമണം നടത്തുന്നതെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ ഗസയിലും വെസ്റ്റ്ബാങ്കിലുമെന്നപോലെ, യാതൊരു മുന്നറിയിപ്പും ജനങ്ങള്‍ക്ക് കൊടുക്കാതെയാണ് അവര്‍ വ്യോമാക്രമണം നടത്തുന്നത്. ഇതുമൂലം സാധാരണ ജനങ്ങളാണ് രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നത്.  massive blasts in beirut israel air strikes targeted targeting hezbollah

 

Content Summary; massive blasts in beirut israel air strikes targeted targeting hezbollah

Leave a Reply

Your email address will not be published. Required fields are marked *

×