May 20, 2025 |
Share on

ഇറാന്‍ തുറമുഖത്ത് വന്‍ സ്‌ഫോടനം: 500 ലധികം പേര്‍ക്ക് പരുക്ക്

പങ്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം

ദക്ഷിണ ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത് വന്‍ സ്‌ഫോടനം. 500 ലധികം പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം ഉണ്ടാകുകയായിരുന്നു. എന്നാല്‍ സ്‌ഫോടന കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഒമാനില്‍ ഇറാനും അമേരിക്കയും തമ്മില്‍ ആണവ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനം. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നാവിക താവളത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരുക്കേറ്റവരെ ഷാഹിദ് രാജീ തുറമുഖം സ്ഥിതി ചെയ്യുന്ന തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ ആശുപത്രികളിലേക്ക് മാറ്റി.

അതേസമയം, ഇറാനും ഇസ്രയേലും തമ്മില്‍ കാലങ്ങളായി തുടരുന്ന ശത്രുതയ്ക്കിടെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. എന്നാല്‍ സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) വ്യക്തമാക്കി.

സ്‌ഫോടന സമയത്ത് തുറമുഖത്ത് ജോലിക്കാരുടെ എണ്ണവും കൂടുതലായിരുന്നു. ഇത് ദുരന്തബാധിതരുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചത് സ്‌ഫോടനത്തിന്റെ ആഘാതം ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

ഇസ്ലാമിക് റിപ്പബ്ലിക്കിലേക്ക് പ്രതിവര്‍ഷം ഏകദേശം 80 ദശലക്ഷം ടണ്‍ സാധനങ്ങള്‍ കയറ്റിറക്കുമതി ചെയ്യുന്ന തുറമുഖമാണ് ഷാഹിദ് രാജീ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 1,000 കിലോമീറ്റര്‍ തെക്കായാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് ഈ തുറമുഖം. തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

തുറമുഖത്തിലെ സ്‌ഫോടനത്തിലും തീപിടുത്തത്തിലും റിഫൈനറികള്‍ക്കോ, ഇന്ധന ടാങ്കുകള്‍ക്കോ, വിതരണ സമുച്ചയങ്ങള്‍ക്കോ, എണ്ണ പൈപ്പ് ലൈനുകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് എന്‍ഐപിആര്‍ഡിസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, സ്‌ഫോടനത്തിന്റെ തീവ്രതയാല്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീടുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2002 ല്‍ ഷാഹിദ് രാജീ തുറമുഖത്തിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇത് മേഖലയിലെ ജലപാതകളില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കി. ഇറാന്റെ മുഖ്യശത്രുവായ ഇസ്രയേലായിരുന്നു സൈബര്‍ ആക്രമണത്തിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.massive explosion in iran port containers 

Content Summary: massive explosion in iran port containers

Leave a Reply

Your email address will not be published. Required fields are marked *

×