തിരുവല്ലയില്‍ വീട്ടമ്മയേയും രണ്ട് പെണ്‍മക്കളെയും കാണാതായിട്ട് 11 ദിവസം പിന്നിട്ടു. കടപ്പുറം പഞ്ചായത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന 40 കാരി റീനയെയും മക്കളായ അക്ഷര (ഒമ്പത്), അല്‍ക്ക (ഏഴ്) എന്നിവരെയാണ് കാണാതായത്. മൂവരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് അനീഷ് മാത്യു പോലീസ് കസ്റ്റഡിയില്‍.
ഇക്കഴിഞ്ഞ ആഗസ്റ്റ് 17 നാണ് റീനയും മക്കളും വീട് വിട്ടിറങ്ങിയത്. എന്നാല്‍ ആഗസ്റ്റ് 19 നാണ് ഭര്‍ത്താവ് അനീഷ് മാത്യു റീനയുടെ നിരണത്തെ വീട്ടില്‍ അന്വേഷിച്ച് ചെന്നത്. തുടര്‍ന്ന് റീനയുടെ സഹോദരന്‍ ആഗസ്റ്റ് 21 ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ റീന വീട് വിട്ടിറങ്ങിയത് ആഗസ്റ്റ് 19 നായിരുന്നുവെന്നാണ് ഭര്‍ത്താവ് റീനയുടെ കുടുംബത്തോട് പറഞ്ഞത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസും തുമ്പില്ലാതെ കുടുങ്ങി. പരാതിയിലെ തീയതി അനുസരിച്ച് ആഗസ്റ്റ് 19 മുതലുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു പോലീസ് പരിശോധിച്ചത്. പിന്നീട് 17 നാണെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായത്.
സിസിടിവി ദൃശ്യത്തില്‍ റീനയുടെയും മക്കളുടെയും കൈവശം ബാഗുകളുണ്ട്. തിരുവല്ലയിലൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവര്‍ തിരുവല്ലയില്‍ നിന്നും ബസില്‍ കയറി പോയതായാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഴിമുഖത്തോട് വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. എസ്പി നിയോഗിച്ച പ്രത്യേക സംഘത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല.
കല്ലൂപ്പാറ സ്വദേശിയായ ഭര്‍ത്താവ് അനീഷ് മാത്യു ഓട്ടോ ഡ്രൈവറാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് റീന കുട്ടികളെയും കൂട്ടി വീട് വിട്ടതെന്നാണ് വിവരമെന്ന് വാര്‍ഡ് മെമ്പര്‍ മറീന തോമസ് അഴിമുഖത്തോട് പ്രതികരിച്ചു.
റീനയ്ക്കും മക്കള്‍ക്കും അനീഷ് ചെലവിന് പോലും കൊടുക്കില്ലായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ്. മൂന്ന് വര്‍ഷം മുമ്പ് റീന, അനീഷിനെതിരെ കുടുംബകോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പായി ഇരുവരും ഒന്നിച്ച് താമസിക്കവെയാണ് റീന കുട്ടികളുമായി വീട് വിട്ടിറങ്ങിയത്.
അതേസമയം, റീനയെയും മക്കളെയും കാണാതായി ഇത്രയും ദിവസം ആയിട്ടും ഭര്‍ത്താവ് അനീഷ് മാത്യു പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. Missing case in Thiruvalla; 11 days have passed since a mother and two girls
Content Summary: Missing case in Thiruvalla; 11 days have passed since a mother and two girls
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.