പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ച്ചയെന്ന് ചൂണ്ടിക്കാണിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വെട്ടിലാക്കുന്ന പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും എത്തിയത്. പഹല്‍ഗാമിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലെയെന്ന് രാജീവ് ചന്ദ്രശേഖരന്‍ ചോദിച്ചു.criticism for security lapses in Pahalgam
മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം. പാകിസ്ഥാനി ഭീകരവാദികള്‍ വന്ന് മതം ചോദിച്ച് നിരപരാധികളായ സഞ്ചാരികളെ കൊന്നത് നമ്മള്‍ കണ്ടു. ഇത് എങ്ങനെ നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് കാരണമായ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയത്തെക്കുറിച്ചും സുരക്ഷാ വീഴ്ച്ചയെക്കുറിച്ചും പൂര്‍ണമായ അവലോകനം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി. ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനാകാമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ബന്ധുക്കളുമെല്ലാം ചോദിക്കുന്നത് പ്രദേശത്ത് എന്തുകൊണ്ട് വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണെന്നും സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇത്രയും വലിയ സുരക്ഷാ വീഴ്ച്ചകള്‍ സംഭവിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തെ സിഡബ്ല്യുസി കുറ്റപ്പെടുത്തി. ത്രിതല സുരക്ഷാ ക്രമീകരണങ്ങള്‍ എപ്പോഴും നിലവിലുണ്ടായിരുന്ന നാട്ടിലാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ പോലും ആക്രമണം ഉണ്ടാകുന്നതെന്ന് സിഡബ്ല്യുസി പ്രമേയത്തില്‍ പറഞ്ഞു.
ഐക്യം ഏറ്റവും ആവശ്യമുള്ള ഈ സമയത്ത് ബിജെപി ഇതില്‍ ഭിന്നതയും ധ്രുവീകരണവും തിരുകി കയറ്റരുതെന്ന് സിഡബ്ല്യുസി പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് ഇന്റലിജന്‍സിന്റെ പരാജയത്തെക്കുറിച്ച് മാധ്യമങ്ങളോട് മറുപടി പറയേണ്ടി വന്നേനെ എന്നാണ് മഹുവ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
അതേസമയം കോവിഡിന് ശേഷമുള്ള ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ചുള്ള നിര്‍ണായക തെളിവുകളോട് കൂടി മുന്‍ മേജര്‍ ജനറലും പ്രതിരോധ വിദഗ്ധനുമായ ജെ.ഡി ബക്ഷി സുരക്ഷാ വീഴ്ച്ചയ്‌ക്കെതിരെ രംഗത്തെത്തി. ”1,80,000ത്തോളം സൈനികരുടെ കുറവ് ഇപ്പോഴും സേനയിലുണ്ട്. പണം ലാഭിച്ച് പൗരന്മാരെ കൊലയ്ക്ക് കൊടുക്കുകയാണോ നിങ്ങള്‍.” ബക്ഷി ചോദിച്ചു.
മുന്നു വര്‍ഷം കശ്മീരില്‍ പോരാടിയ ആളാണ് താനെന്നും ആ പ്രദേശം മുഴുവന്‍ നമ്മുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അവിടുത്തെ സ്ഥിതിയെന്താണ്. സൈനികരെ രണ്ട് സെക്ടറുകളിലായി വിഭജിച്ചിരിക്കുകയാണ്. അവിടുത്തെ സൈനിക ശക്തി അത്രയൊന്നും വേണ്ടെന്ന് ആര്‍ക്കൊക്കെയോ തോന്നിയതിന്റെ ഫലമാണിത്. ആരുടെ ബുദ്ധിയാണിതെന്നും അദ്ദേഹം ചോദിച്ചു.
നിലവിലെ പഹല്‍ഗാമിലെയും സമീപ പ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ വിലയിരുത്തുമ്പോള്‍ ജെ ഡി ബക്ഷിയുടെ പരാമർശം പ്രധാനപ്പെട്ടതാണ്.
ഇത്രയധികം വിനോദസഞ്ചാരികള്‍ ദിവസേന വന്ന് പോകുന്ന സ്ഥലമായിട്ടും പഹല്‍ഗാം-ബൈസരന്‍ പാതയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് ശേഷം സ്ഥലം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കിയത് പ്രകാരം 5.5 കിലോമീറ്റര്‍ പാതയില്‍ യാതൊരു സുരക്ഷ മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നില്ല എന്നാണ്.criticism for security lapses in Pahalgam
Content summary; Modi government criticized for security lapses in Pahalgam