ലിവര്‍പൂളിന്റെ ഇതിഹാസ താരം മുഹമ്മദ് സലാ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഫീല്‍ഡിലെ ചരിത്രപ്രസിദ്ധമായ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. കരാറില്‍ 12 മാസത്തെ കാലാവധി കൂടി ബാക്കിയുണ്ടെങ്കിലും, ക്ലബ്ബുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഈ വേനല്‍ക്കാലത്ത് ‘ഫ്രീ ട്രാന്‍സ്ഫറിലൂടെ’ താരം ടീം വിടും.
പ്രകടനം മെച്ചപ്പെടുത്തുന്നതിനനുസരിച്ചുള്ള ബോണസുകള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ 5 ലക്ഷം പൗണ്ടാണ് സലായുടെ പ്രതിഫലം. അതിനാല്‍ സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ ഫ്രീ ട്രാന്‍സ്ഫര്‍ എല്ലാ കക്ഷികള്‍ക്കും അനുയോജ്യമായ ഒന്നാണ്. സൗദി പ്രോ ലീഗിലേക്കാണ് താരം ചേക്കേറുന്നതെന്ന് നേരത്തെ മുതല്‍ അഭ്യൂഹങ്ങളുണ്ടെങ്കിലും, ലോകോത്തര സൂപ്പര്‍ താരമായ സലായെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ സലാ അടുത്ത സീസണില്‍ എവിടെ കളിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് റാമി അബ്ബാസ് ഇസ്സ വ്യക്തമാക്കി.
ലിവര്‍പൂളിനായി ഇതുവരെ 435 മത്സരങ്ങളില്‍ നിന്ന് 255 ഗോളുകള്‍ സലാ നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ഇയാന്‍ റഷ്, റോജര്‍ ഹണ്ട് എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമതായാണ് സലായുടെ സ്ഥാനം. ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് വൈകാരികമായ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് സലാ ആരാധകരെ അറിയിച്ചത്. ‘ദൗര്‍ഭാഗ്യവശാല്‍ ആ ദിവസം വന്നെത്തിയിരിക്കുന്നു. ഇത് എന്റെ വിടവാങ്ങലിന്റെ ആദ്യ ഭാഗമാണ്. ഈ നഗരവും ഈ ക്ലബ്ബും എന്റെ ജീവിതത്തിന്റെ ഇത്രയധികം ഭാഗമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ലിവര്‍പൂള്‍ എനിക്ക് വെറുമൊരു ക്ലബ്ബല്ല, അതൊരു വികാരമാണ്,’ സലാ പറഞ്ഞു. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, താന്‍ എന്നും ലിവര്‍പൂളുകാരില്‍ ഒരാളായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ സലായുടെ മോശം പ്രകടനവും ഹെഡ് കോച്ച് ആര്‍നെ സ്ലോട്ടും സലായുമായുള്ള ബന്ധത്തിലെ വിള്ളലുകളും നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഡിസംബറില്‍ ടീമിനുണ്ടായ പരാജയങ്ങളുടെ പേരില്‍ ക്ലബ്ബ് തന്നെ ബലിയാടാക്കിയെന്ന് സലാ ആരോപിച്ചിരുന്നു. എങ്കിലും, കഴിഞ്ഞ ആഴ്ച ഗലാറ്റസറെയ്ക്കെതിരായ മത്സരത്തില്‍ ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ച സലാ, ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ തികയ്ക്കുന്ന ആദ്യ ആഫ്രിക്കന്‍ താരമായി മാറി.
2017-ല്‍ റോമയില്‍ നിന്ന് 3.4 കോടി പൗണ്ടിന് ലിവര്‍പൂളിലെത്തിയ സലാ, രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് വേള്‍ഡ് കപ്പ്, എഫ്.എ കപ്പ് തുടങ്ങി നിരവധി കിരീടങ്ങള്‍ ക്ലബ്ബിന് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് നാല് തവണയും പി.എഫ്.എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മൂന്ന് തവണയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 2023-ല്‍ അല്‍-ഇത്തിഹാദ് നല്‍കിയ 150 മില്യണ്‍ പൗണ്ടിന്റെ ഓഫര്‍ ലിവര്‍പൂള്‍ നിരസിച്ചിരുന്നു. സലായുടെ അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന ഡിയോഗോ ജോട്ടയുടെ അപ്രതീക്ഷിത മരണം സലായെ മാനസികമായി തളര്‍ത്തിയിരുന്നു.
സലായുടെ വിടവാങ്ങല്‍ പ്രഖ്യാപനത്തിന് പിന്നാലെ സഹതാരം ആന്‍ഡി റോബര്‍ട്ട്സണ്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ അദ്ദേഹത്തിന് നന്ദി അറിയിച്ചു. സലായുടെ മഹത്തായ സംഭാവനകളെ സീസണ്‍ അവസാനിക്കുമ്പോള്‍ അര്‍ഹമായ രീതിയില്‍ ആഘോഷിക്കുമെന്ന് ക്ലബ്ബും വ്യക്തമാക്കി. നിലവില്‍ പേശീസംബന്ധമായ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണെങ്കിലും ഏപ്രില്‍ 4-ന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ സലാ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Summary: Mohamed Salah to leave Liverpool on free transfer at end of season.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.