മൊജ്തബ ഖമേനി ഇനി ഇറാന്റെ പരമാധികാരി

വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ അധികാരമേല്‍ക്കുന്ന പുതിയ നേതാവ് അധികകാലം വാഴില്ലെന്ന് ട്രംപ്

Mojtaba Khamenei

ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി നിയമിതനായി.
കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ. ഇറാന്റെ പരമാധികാരിയെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട പുരോഹിത സമിതിയാണ് ഞായറാഴ്ച ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ജനങ്ങള്‍ മൊജ്തബ ഖമേനിക്ക് പിന്നില്‍ അണിനിരക്കണമെന്നും ദേശീയ ഐക്യം കാത്തുസൂക്ഷിക്കണമെന്നും സമിതി ആഹ്വാനം ചെയ്തു. ‘നിര്‍ണായകമായ വോട്ടെടുപ്പിലൂടെയാണ്’ ഖമേനിയെ തിരഞ്ഞെടുത്തതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ സമിതി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരോടും, പ്രത്യേകിച്ച് സര്‍വ്വകലാശാലകളിലെയും സെമിനാരികളിലെയും ബുദ്ധിജീവികളോടും പുതിയ നേതൃത്വത്തോട് കൂറ് പുലര്‍ത്താന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

യമനിലെ ഹൂത്തി വിമതര്‍ ഈ നിയമനത്തെ സ്വാഗതം ചെയ്തു. സുപ്രധാനമായ ഈ ഘട്ടത്തില്‍ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തത് ഇസ്ലാമിക വിപ്ലവത്തിന്റെ വിജയമാണെന്നും ശത്രുക്കള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്നും ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഹൂത്തികള്‍ പറഞ്ഞു. എന്നാല്‍, ഈ നീക്കം യുദ്ധം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊജ്തബ ഖമേനി പിന്‍ഗാമിയാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. 1979-ലെ വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇറാന്റെ പരമോന്നത നേതൃത്വം പിതാവില്‍ നിന്ന് മകനിലേക്ക് കൈമാറുന്നത്. രാജഭരണത്തെ അട്ടിമറിച്ച് സ്ഥാപിതമായ ഒരു റിപ്പബ്ലിക്കില്‍ വംശീയമായ ഭരണതുടര്‍ച്ച ഉണ്ടാകുന്നത് രാജ്യത്തിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറ്റിയേക്കാം.

ഫെബ്രുവരി 28-ന് ഇറാനെതിരേ ആരംഭിച്ച യുഎസ്-ഇസ്രയേല്‍ ആക്രമണത്തിലാണ് 37 വര്‍ഷം ഇറാന്‍ ഭരിച്ച ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ നിയമനത്തെ ഇറാന്റെ സൈനിക നേതൃത്വവും പാര്‍ലമെന്റ് സ്പീക്കറും സ്വാഗതം ചെയ്തു. സുരക്ഷാ സേനയും റെവല്യൂഷണറി ഗാര്‍ഡ്സും പുതിയ നേതാവിനോട് കൂറ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ അധികാരമേല്‍ക്കുന്ന പുതിയ നേതാവ് അധികകാലം വാഴില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ഭാവി രാഷ്ട്രീയ ദിശയില്‍ അമേരിക്കയ്ക്ക് പങ്കുണ്ടാകണമെന്നും അദ്ദേഹം വാദിച്ചു. അലി ഖമേനിയുടെ പിന്‍ഗാമികളെയും അവരെ നിയമിക്കുന്നവരെയും വേട്ടയാടുമെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.

56-കാരനായ മൊജ്തബ ഖമേനി ഇതുവരെ ഔദ്യോഗിക പദവികളോ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളോ വഹിച്ചിട്ടില്ലെങ്കിലും തന്റെ പിതാവിന്റെ ഓഫീസില്‍ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു. 1969-ല്‍ മഷാദില്‍ ജനിച്ച അദ്ദേഹം ഖോമിലെ സെമിനാരികളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കുകയും ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. യാഥാസ്ഥിതിക പുരോഹിതന്മാരുമായും റെവല്യൂഷണറി ഗാര്‍ഡ്സുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. 2009-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഇദ്ദേഹം പങ്കുവഹിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

നിലവില്‍ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമാണ്. ഇസ്രയേല്‍ ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ എണ്ണക്കമ്പനികള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എണ്ണവില ബാരലിന് 200 ഡോളറിന് മുകളില്‍ പോകുന്നത് സഹിക്കാന്‍ കഴിയുമെങ്കില്‍ ഈ കളി തുടരാമെന്ന് റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ അല്‍-ഖര്‍ജില്‍ മിസൈല്‍ വീണ് രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Summary: Mojtaba Khamenei, second son of Ayatollah Ali Khamenei selected as Iran’s new supreme leader.

This post was last modified on March 9, 2026 9:42 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment