June 23, 2026 |
Share on

ഭോപാൽ രാജകുടുംബത്തിന്റെ സ്വത്തിൽ സെയ്ഫ് അലിഖാന് അർഹതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേസ് സംബന്ധിച്ച് പുതിയ വിചാരണ നടത്താനും ഉത്തരവ്

ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന വസ്തുവഹകളുടെ നിയമപരമായ അനന്തരാവകാശം ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും ഇല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് 25 വർഷം മുമ്പുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തെറ്റ് എന്ന് പിന്നീട് തീരുമാനിച്ച ഒരു മുൻകാലവിധിയുടെ ചുവട് പിടിച്ചുള്ളതായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. യഥാർത്ഥ അവകാശികൾക്ക് എത്രയെത്ര ഭാഗം ലഭിക്കുമെന്നുള്ളത് പുനപരിശോധിക്കേണ്ടതാണ് എന്നും ജസ്റ്റിസ് സഞ്ജയ് ദ്വിവേദി ചൂണ്ടിക്കാണിച്ചു.

ഭോപാൽ റിയാസാത്തിന്റെ അവസാന നാവാബ് ആയിരുന്ന ഹമീദുള്ളാ ഖാന്റെ കുടുംബസ്വത്താണിത്. 1960-ൽ അന്തരിച്ച ഹമീദുള്ളാ ഖാന്റെ രണ്ടാമത്തെ മകൾ സാജിദസുൽത്താനാണ് അദ്ദേഹത്തിന്റെ സ്വത്ത് വഹകൾ ലഭിച്ചത്. മൂത്ത മകൾ ആബിദ സുൽത്താൻ 1950-ൽ പാകിസ്താനിലേയ്ക്ക് കുടിയേറാൻ തീരുമാനിച്ചതിനെ തുടർന്നാണിത്. സാജിദ സുൽത്താന്റെ കൊച്ചുമകനാണ് സെയ്ഫ് അലിഖാൻ. 1962-ൽ സാജിദ സുൽത്താനെ നവാബ് ഹമീദുള്ളാ ഖാന്റെ സ്വകാര്യ എസ്റ്റേറ്റിന്റെ യഥാർത്ഥ അവകാശിയായി കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. തുടർന്ന് സെയ്ഫ് അലിഖാൻ, ഷർമിള ടാഗൂർ, സോഹ അലി ഖാൻ, സബ അലി ഖാൻ എന്നിവരൊക്കെ ഈ എസ്റ്റേറ്റിന്റെ അവകാശികളായി മാറി.

അതേ സമയം ഹമീദുള്ളാ ഖാന്റെ സഹോദരൻ ഒബൈദുള്ളാ ഖാനും മകൾ റാബിയ സുൽത്താനും മുസ്ലീം വ്യക്തിനിയമം അനുസരിച്ചാണ് പിന്തുടർച്ചാവകാശം നിശ്ചയിക്കേണ്ടത് എന്നും രാജഭരണത്തിന്റെ പിന്തുടർച്ചാ രീതിയല്ല ഇവിടെ നോക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ച് സ്വത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ ഭോപാൽ റിയാസത്തും ഇന്ത്യൻ സർക്കാരും തമ്മിലുള്ള കരാറായിരുന്നു പിന്തുടർച്ച നിശ്ചയിക്കാനുള്ള മാനദണ്ഡമെന്നായിരുന്നു സെയ്ഫ് അലിഖാന്റെ അഭിഭാഷകൻ വാദിച്ചത്. സാജിദ സുൽത്താനയാണ് ഹമീദുള്ളാഖാന്റെ പിന്തുടർച്ചാവകാശി എന്നതായിരുന്നു സർക്കാർ നിശ്ചയിച്ചത്. എന്നാൽ നവാബ് ഹമീദുള്ള ഖാന്റെ എല്ലാ അവകാശികൾക്കും തുല്യമായി ഈ സ്വത്ത് വാദിക്കണം എന്നായിരുന്നു വാദികളുടെ താത്പര്യം.

വിചാരണക്കോടതിയുടെ വിധിക്ക് ആധാരമായത് രാംപൂർ രാജകുടുംബത്തിന്റെ സ്വത്ത് സംബന്ധിച്ച 1996-ലെ അലഹബാദ് ഹൈക്കോടതി വിധിയായിരുന്നു. എന്നാൽ ഈ കോടതി വിധി 2019-ൽ സുപ്രീം കോടതി തള്ളി. അതുകൊണ്ട് തന്നെ അലഹബാദ് കോടതി വിധിയെ ആധാരമാക്കി ഭോപാൽ രാജകുടുംബത്തിന്റെ സ്വത്തിന്റെ അവകാശം നിശ്ചയിക്കുന്നത് നിലനിൽക്കില്ല എന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ഇതോടെ സെയ്ഫ് അലിഖാനും കുടംബത്തിനും പൂർണമായി ഈ സ്വത്തിൽ അവകാശമുണ്ടോ അതോ മുസ്ലീം വ്യക്തിനിയമപ്രകാരമുള്ള എല്ലാ അവകാശികൾക്കും സ്വത്ത് വീതം വയ്‌ക്കേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കാൻ വിചാരണക്കോടതിയിലേയ്ക്ക് കേസ് തിരികെ പോകും.

content summary: MP Court Nullifies Saif Ali Khan’s Inheritance, Orders New Trial in Bhopal Royal Estate Dispute

Leave a Reply

Your email address will not be published. Required fields are marked *

×