ഈയടുത്തകാലം വരെ, കോബാൾട്ട് എന്നാൽ എനിക്ക് ഒരു വർണത്തിന്റെ പേര് മാത്രമായിരുന്നു. കടലിനും ആകാശത്തിനും നിറം പകരുമ്പോൾ ചിത്രമെഴുത്തുകാർ ഉപയോഗിക്കുന്ന അടിസ്ഥാന വർണം. ഫ്രഞ്ച് ഇംപ്രഷണലിസ്റ്റ് ചിത്രമെഴുത്തുകാരും, ചൈനയിലെ മിങ് ഡൈനാസ്റ്റിയിലെ ചിത്രമെഴുത്തുകാരും ഈ നിറത്തിന്റെ ആരാധകരായിരുന്നു. എന്നാൽ നമുക്ക് താരതമ്യേന പരിചിതമല്ലാത്ത മറ്റൊരു കോബാൾട്ട് ഉണ്ട്. അതിനെ ചിത്രമെഴുത്തുകാരുടെ പാലറ്റില്‍ കാണാനാകില്ല. പക്ഷ, അത് ആധുനികമനുഷ്യരുടെ ജീവിതവുമായി അങ്ങേയറ്റം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.
സ്മാർട്ഫോണുകളിലും, ടാബ്‌ലറ്റുകളിലും, ഇലക്ട്രിക് വാഹനങ്ങളിലുമെല്ലാമുള്ള ലീതിയം അയേൺ റീചാർജബിൾ ബാറ്ററിയിൽ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ് കോബാൾട്ട്. ജെറ്റ് എൻജിനുകളുടെ സൂപ്പർഅലോയ്കളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഈ കോബാൾട്ടിന്റെ സഹായമില്ലാതെ നമുക്കൊരു ഇമെയിൽ അയയ്ക്കാനോ, വാട്സാപ്പിൽ കയറാനോ, ഒരു ഇലക്ട്രിക് കാർ ഓടിക്കാനോ സാധിക്കില്ല. ഈയിടെ ഞാൻ കോംഗോയിലേക്ക് നടത്തിയ ഒരു ഗവേഷണയാത്രയിൽ നിന്ന് എനിക്ക് മനസ്സിലായത് ഈ കോബാൾട്ടിൽ ആഴമേറിയ നീലനിറത്തിന്റെ സാന്നിധ്യം മാത്രമല്ല ഉള്ളത്. ഇതിൽ ദാരിദ്ര്യത്തിന്റെയും ചോരയുടെയും സാന്നിധ്യമുണ്ട്.
എലോഡിക്ക് 15 വയസ്സാണ്. അവള്‍ തന്റെ രണ്ട് മാസം പ്രായമുള്ള മകനെ ഒരു കീറിമുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് ശരീരത്തോട് ചേർത്ത് കെട്ടിയിരിക്കുകയാണ്. ഓരോ തവണ ശ്വാസമെടുക്കുമ്പോഴും അങ്ങേയറ്റം മാരകമായ ധാതുക്കളിൽ നിന്നും വരുന്ന പൊടിപടലങ്ങളെ അവൾ വലിച്ചെടുക്കുന്നുണ്ട്. ഓരോ നിമിഷവും അവർ വിഷപദാർത്ഥങ്ങളാൽ ആക്രമിക്കപ്പെടുന്നു. വ്യാവസായിക മാലിന്യങ്ങളാൽ ജലവും വായുവും ഭൂമിയുമെല്ലാം മലിനീകരിക്കപ്പെട്ടിരിക്കുന്നു. അവൾ സ്വയം സന്നദ്ധയായി എത്തുന്നതാണിവിടെ. കോബാൾട്ട് മൈനിങ് തന്നെയാണ് അവളുടെ മാതാപിതാക്കളുടെ ജീവനെടുത്തത്. ദിവസം മുഴുവൻ കുനിഞ്ഞു നിന്ന് ഒരു ചെറിയ മൺകോരി കൊണ്ട് കോബാള്‍ട്ട് അടങ്ങിയ ഹെറ്റെറോജിനൈറ്റ് കല്ലുകൾ കോരുന്നു. ശേഷം അടുത്തുള്ള മാലോ തടാകത്തിൽ കഴുകിയെടുക്കുന്നു. ഒരു ദിവസം മുഴുവനെടുക്കുന്ന പ്രക്രിയകൾ. ഇതിന് ചൈനീസ് കമ്പനി അവൾക്ക് കൊടുക്കുന്നത് ഏതാണ്ട് 0.65 ഡോളറാണ്. ഏതാണ്ട് 48 രൂപ! ഒന്നിനും തികയില്ലെങ്കിലും അവൾക്കും അവളുടെ കുഞ്ഞിനും അതിജീവിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല.