June 04, 2026 |
Share on

മഹാരാഷ്ട്ര മുൻ തീവ്രവാദ വിരുദ്ധ സേനാ തലവൻ ഹിമാൻഷു റോയ് തലയിൽ നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

ഇന്നുച്ചതിരിഞ്ഞ് 1.40ഓടെ ആത്മഹത്യ നടന്നെന്നാണ് പൊലീസ് പറയുന്നത്.

മഹാരാഷ്ട്ര മുൻ എസ്ഐടി തലവന്‍ ഹിമാൻഷു റോയ് തലയിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. സർവ്വീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണറിയുന്നത്. ക്യാൻസർ ബാധിതനായിരുന്നു ഹിമാൻഷു. ആത്മഹത്യയുടെ കാരണം ഔദ്യോഗികമായി അറിയാനായിട്ടില്ല.

സർവ്വീസിൽ ഹിമാൻഷുവിന് ഇനിയും ഏഴ് വർഷം ബാക്കിയുണ്ടായിരുന്നു.

മുംബൈ ഭീകരാക്രമണം, ഐപിഎല്‍ വാതുവെപ്പ്, മാധ്യമപ്രവർത്തകൻ ജെ ഡേ വധം, ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ഡ്രൈവര്‍ ആരിഫ് ബെയ്‌ലിന്റെ കൊല, തുടങ്ങിയ നിരവധി നിർണായ കേസുകൾ അന്വേഷിച്ചിരുന്നത് ഹിമാൻഷുവാണ്. 1988ബാച്ച് ഐപിഎസ് ഓഫീസറാണ് ഹിമാന്‍ഷു റോയ്.

ഇന്നുച്ചതിരിഞ്ഞ് 1.40ഓടെ ആത്മഹത്യ നടന്നെന്നാണ് പൊലീസ് പറയുന്നത്. ബോംബെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അന്വേഷകനെന്ന നിലയിൽ സിനിമയെ വെല്ലുന്ന ജീവിതമാണ് ഹിമാൻഷു റോയ് നയിച്ചിരുന്നത്. വൻ കേസുകളാണ് ഇദ്ദേഹത്തെ സർക്കാർ ഏൽപ്പിച്ചിരുന്നത്. 2010 മുതൽ 2014 വരെ സംസ്ഥാന പൊലീസിന്റെ ക്രൈം വിഭാഗത്തിന്റെ ജോയിന്റ് കമ്മീഷണറായിരുന്നു ഹിമാൻഷു. അക്കാലത്ത് ഐപിഎൽ വാതുവെപ്പ് അടക്കമുള്ള അതിപ്രധാനമായ കേസുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടു. ഇതിനു ശേഷം സംസ്ഥാന ആന്റി ടെററിസം സ്ക്വാഡിനെ നയിക്കാൻ നിയമിതനായി.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം നടന്ന കലാപങ്ങൾ സംബന്ധിച്ച അന്വേഷണവും ഇദ്ദേഹത്തിന്റെ ചുമതലയിൽ വരികയുണ്ടായി.

ബോഡി ബിൽഡിങ്ങിൽ വലിയ താൽപര്യം കാണിച്ചിരുന്നു ഹിമാൻഷു.

Leave a Reply

Your email address will not be published. Required fields are marked *

×