February 19, 2025 |

നെയ്യാറ്റിന്‍കര ഗോപന്റെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, അസുഖങ്ങള്‍ മരണ കാരണമായോ എന്ന് വ്യക്തമല്ല

ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു

നെയ്യാറ്റിൻകരയിൽ സമാധി വിവാദത്തെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്നാണ് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ​ഗോപൻ്റെ മരണം വിവാദമായതിനെ തുടർന്ന് കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം തന്നെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 17-ാം തിയതിയായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്ത് പരിശോധനകൾ നടത്തിയത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‍മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. തങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നുമായിരുന്നു ‌സനന്ദന്റെ പ്രതികരണം.

ആന്തരിക അവയവ പരിശോധന ഫലങ്ങൾ കൂടി പുറത്ത് വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് വ്യക്തമാകുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

content summary; Neyyattinkara gopan’s Postmortem report is out

×