നിലപാടിലെ കാര്‍ക്കശ്യവും ധൈര്യവും: ഷൗക്കത്ത് വിജയിച്ചാല്‍ കോണ്‍ഗ്രസിലിനി വി.ഡി.സതീശന്‍ യുഗം

നിലമ്പൂരില്‍ ഷൗക്കത്ത് വിജയിച്ചാല്‍ അത് വി.ഡി.സതീശന്റെ വിജയമായി മാറും

ആറു പതിറ്റാണ്ട് നീണ്ട നിലമ്പൂര്‍ മണ്ഡല ചരിത്രത്തില്‍ ഇത് മൂന്നാമത്ത ഉപതിരഞ്ഞെടുപ്പാണ്. നിലമ്പൂര്‍ എം.എല്‍.എയായിരുന്ന കരിക്കാടന്‍ കുഞ്ഞാലിയെന്ന കെ.കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു 1970-ലെ ആദ്യ ഉപതിരഞ്ഞെടുപ്പ്. 1980-ല്‍ ജയിച്ച സി.ഹരിദാസ് നായനാര്‍ മന്ത്രിസഭയില്‍ അംഗമായ ആര്യാടന്‍ മുഹമ്മദിന് മത്സരിക്കാനായി മണ്ഡലമൊഴിഞ്ഞ് കൊടുത്തിനെ തുടര്‍ന്നായിന്നു രണ്ടാം ഉപതിരഞ്ഞെടുപ്പ്. നാലര പതിറ്റാണ്ടിന് ശേഷം വീണ്ടുമിതാ ഒരു ഉപതിരഞ്ഞെടുപ്പിനെ കൂടി നിലമ്പൂര്‍ നേരിടുന്നു.

ഇത്തവണത്തെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ആവേശഭരിതമാക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. സി.പി.ഐ.എം അവരുടെ ജനപ്രിയ യുവനേതാവ് എം.സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ച് രാഷ്ട്രീയ പോരാട്ടം നടത്താന്‍ നിശ്ചയിച്ചതാണ് ഒന്നാമത്തേത്. ഒരുപക്ഷേ അതിനേക്കാള്‍ പ്രധാനമാണ് പി.വി.അന്‍വറുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന ഉറച്ച നിലപാടെടുത്ത് മുന്നോട്ട് പോകുന്ന വി.ഡി.സതീശന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പി.വി.അന്‍വര്‍ നിശ്ചയിക്കേണ്ടതില്ല എന്നത് മുതല്‍ തിരഞ്ഞെടുപ്പിന്റെ പടിവാതിലിലും യാതൊരു ഒത്തുതീര്‍പ്പുകളും അന്‍വറുമായി നടത്തില്ല എന്നത് വരെയുള്ള ഉറച്ച തീരുമാനങ്ങള്‍ വി.ഡി.സതീശന്‍ കൈക്കൊണ്ടു. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ മുതല്‍ സര്‍വ്വശക്തരായ മുസ്ലീം ലീഗ് വരെ ശ്രമിച്ചിട്ടും അന്‍വര്‍ മുട്ടുമടക്കി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാലല്ലാതെ ഒരു ചര്‍ച്ചയും നടത്തുകയില്ല എന്ന നിലപാടില്‍ സതീശന്‍ ഉറച്ചുനിന്നു.

അത് സാധാരണഗതിയില്‍ അത്ര എളുപ്പമല്ല. മലബാറില്‍ കോണ്‍ഗ്രസിന്റെ കരുത്ത് എന്ന് പറയുന്നത് മുസ്ലീം ലീഗിന്റെ അകമഴിഞ്ഞ പിന്തുണയാണ്. വയനാട്ടില്‍ സ്വന്തം പതാകപോലും അപമാനിക്കപ്പെട്ടിട്ടും ലീഗ് കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുന്നത് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് സഖ്യമല്ലാതെ മറ്റൊരു സാധ്യത അവര്‍ക്ക് മുന്നില്‍ ഇല്ല എന്നുള്ളത് കൂടി കൊണ്ടാണ്. നിലമ്പൂരിലെ ആര്യാടന്‍ കുടുംബത്തോടാകട്ടെ ലീഗിന് ഒരു കാലത്തും അടുപ്പവുമില്ല. ലീഗിന്റെ നിലപാടിനെ വെല്ലുവിളിച്ചും ആക്രമിച്ചുമാണ് ആര്യാടന്‍ മുഹമ്മദ് അറുപതുകളുടെ പകുതി മുതല്‍ അവിടെ പ്രവര്‍ത്തിക്കുന്നത്. ഈ പാരമ്പര്യം തന്നെയാണ് ഷൗക്കത്തിന്റേതും. പക്ഷേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുസ്ലീം ലീഗ് ഇടപെട്ടിട്ടില്ല എന്ന് മാത്രമല്ല, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഷൗക്കത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പിക്കാന്‍ അന്‍വറുമായി നയപരമായ ധാരണയുണ്ടാക്കണമെന്നുള്ള താത്പര്യം ലീഗിനുണ്ടായിരുന്നു. എന്നാല്‍ വി.ഡി.സതീശന്‍ തയ്യാറായില്ല.

അന്‍വറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളേയും കടന്നാക്രമണങ്ങളേയും നേരിട്ട് തന്നെ ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനാണ് വി.ഡി.സതീശന്റെ ശ്രമം. പ്രതിപക്ഷ നേതാവായ ശേഷം യു.ഡി.എഫിന്റെ മൂന്ന് സീറ്റുകളിലും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മൂന്നിടത്തും പ്രചരത്തിന് നേതൃത്വം നല്‍കിയത് വി.ഡി.സതീശന്‍ തന്നെയാണ്. നിലമ്പൂര്‍ സിറ്റിങ് സീറ്റില്ലെങ്കിലും യു.ഡി.എഫിന് നല്ല വേരോട്ടമുള്ള മണ്ണാണ്. ആദ്യ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.ഐ.എം ഇവിടെ വിജയിച്ചിട്ടേ ഇല്ല. അന്‍വറിന്റെ വ്യക്തിപരമായ സ്വാധീനമാണ് കഴിഞ്ഞ രണ്ട് തവണയും ഇടത്പക്ഷത്തിന് ഗുണമായത്. മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം എല്‍.ഡി.എഫിന് അനുകൂലമായ ഒരു രാഷ്ട്രീയ കാലാവസ്ഥയും നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് സതീശന്റേയും യു.ഡി.എഫിന്റേയും കണക്കുകൂട്ടല്‍. മാത്രമല്ല, സി.പി.ഐ.എമ്മിനോട് രാഷ്ട്രീയമായി താത്പര്യമില്ലാത്ത സകല കക്ഷികളുടേയും വോട്ട് ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമായി തിരിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ അന്‍വറിന്റെ സമ്മര്‍ദ്ദത്തിനും താത്പര്യത്തിനും വഴങ്ങാതെ തന്നെ കോണ്‍ഗ്രസിന് വിജയിക്കാം. അതാകട്ടെ വി.ഡി.സതീശന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായി മാറും.

2008-ലെ മണ്ഡല പുനഃനിര്‍ണയത്തിന് ശേഷം പഴയകാലത്തെ കരുത്ത് അവകാശപ്പെടാനില്ല എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രതിസന്ധി. യു.ഡി.എഫിന്റെ ഉറച്ച ശക്തികേന്ദ്രങ്ങളായിരുന്ന ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ വണ്ടൂര്‍ മണ്ഡലത്തിലേയ്ക്ക് പോയി. അതോടെ വണ്ടൂര്‍ യു.ഡി.എഫിന്റെ കോട്ടയായി. ചാലിയാര്‍ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേയ്ക്കാണ് മാറ്റി നിശ്ചയിച്ചത്. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലവിലുള്ള മണ്ഡലം. ഇതില്‍ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകള്‍ യു.ഡി.എഫിന് നല്ല വേരോട്ടമുള്ള, പ്രത്യേകിച്ചും ലീഗിന് കരുത്തുള്ള ഇടങ്ങളാണ്. എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളില്‍ ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുണ്ടെങ്കിലും ഇവിടെ എല്‍.ഡി.എഫിനുള്ള സ്വാധീനം ചെറുതല്ല. പോത്തുകല്‍ പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള ഇടങ്ങളാണ്. അമരമ്പലം പഞ്ചായത്താകട്ടെ സിപിഎമ്മിന്റെ കരുത്തുറ്റ ശക്തികേന്ദ്രമാണ്. കഴിഞ്ഞ തവണ അവസാന ലാപില്‍ ഓടിയെത്താല്‍ അന്‍വറിനെ സഹായിച്ചത് ഈ പഞ്ചായത്തായിരുന്നു. 2006-ല്‍ എല്‍.ഡി.എഫ് 98 സീറ്റുകളുമായി അധികാരത്തില്‍ വന്നപ്പോഴും നിലമ്പൂരില്‍ 18,000 ത്തില്‍ പരമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ ഭൂരിപക്ഷം. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണ്ണയം കഴിഞ്ഞ് നടന്ന 2011 തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും ആര്യാടന്റെ ഭൂരിപക്ഷം 5598 ആയി ചുരുങ്ങി. പിന്നീട് രണ്ടു തിരഞ്ഞെടുപ്പിലും പി.വി.അന്‍വറിന്റെ ബലത്തില്‍ എല്‍.എഡി.എഫ് ജയിക്കുകയും ചെയ്തു.

ഈ സാഹചര്യങ്ങളൊക്കെ നിലവിലുള്ളപ്പോഴും സി.പി.ഐ.എമ്മിന് അടിസ്ഥാനപരമായ സംഘടനാ കരുത്ത് ഇല്ലാത്ത നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ഉറപ്പിക്കാനാകുമെന്നാണ് വി.ഡി.സതീശന്റെ കണക്കുകൂട്ടല്‍. എല്‍.ഡി.എഫിനേയും പി.വി.അന്‍വറിനേയും ഒരുമിച്ച് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വിജയമുറപ്പിച്ചാല്‍ അത് വി.ഡി.സതീശന്റെ വിജയമായി മാറും. അടുത്ത തിരഞ്ഞെടുപ്പിനെ നയിക്കാനുള്ള വി.ഡി.സതീശന്റെ അവകാശമുറപ്പിക്കുന്ന തുറുപ്പ് ചീട്ടായി അത് മാറും.

Content Summary: Nilambur by election; If Shaukat wins, the VD Satheesan era will begin in Congress

This post was last modified on June 7, 2025 10:36 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment