സാഹിത്യകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലേ? അഥവ രാഷ്ട്രീയം പറഞ്ഞാലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണോ, ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കുന്നതിനെ സ്വാര്‍ത്ഥ വിചാരമായി കണക്കാക്കണോ? സ്ഥാനലബ്ധിക്കോ പുരസ്‌കാര നേട്ടത്തിനോ ആയുള്ള പ്രീണനമായി?
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പലവിധത്തില്‍ വിവാദങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്ന് സാഹിത്യകാരന്മാര്‍ വഴിയാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം എഴുത്തുകാര്‍ രംഗത്തു വന്നതിനെ മറ്റൊരു വിഭാഗം ചോദ്യം ചെയ്തതാണ് വിവാദഹേതു. സ്വരാജിനുള്ള പിന്തുണ, സ്വകാര്യ നേട്ടങ്ങള്‍ ലക്ഷ്യം വച്ചാണെന്നാണ് ആക്ഷേപം. ഇതിന് മറുപടികള്‍ ഉണ്ടായി. രണ്ടു ചേരികളിലായി തര്‍ക്കം മുറുകുകയാണ്.
സാഹിത്യകാരന്മാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള നാടാണ് കേരളം. മത്സരിക്കാനും വോട്ട് ചോദിക്കാനും എഴുത്തുകാരും കലാകാരന്മാരും ജനങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി ഒരു പ്രസിദ്ധനായ സാഹിത്യകാരന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത് 1957ലാണ്. തലശ്ശേരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച എസ് കെ പൊറ്റെക്കാടായിരുന്നു അത്. പൊറ്റെക്കാടിനുവേണ്ടി വോട്ട് ചോദിക്കാനെത്തിയവരില്‍ എംടി വാസുദേവന്‍ നായരും ഉണ്ടായിരുന്നു. സാഹിത്യകാരന്മാര്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായപ്പോള്‍ അന്നെന്താണ് സംഭവിച്ചത്?
കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്. പൊറ്റേക്കാടിന്റെ എതിരാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ ജിനചന്ദ്രനായിരുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്നു അദ്ദേഹം. ഒരാള്‍ കൂടി അന്ന് മത്സരിക്കാനുണ്ടായിരുന്നു. മുസ്ലിം ലീഗ് പിന്തുണയുള്ള പി എസ് പി സ്ഥാനാര്‍ഥി പത്മപ്രഭാ ഗൗണ്ടര്‍ (എം പി വീരേന്ദ്രകുമാറിന്റെ പിതാവ്).
മണ്ഡലത്തിലെ ഭിത്തികളില്‍ ‘എസ് കെ പൊറ്റെക്കാട്ടിന് വോട്ടു ചെയ്യുവിന്‍’ എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ പൊറ്റെക്കാട്ടിനെതിരെയുള്ള എതിരാളികളുടെ പ്രചരണ വാക്യവും പ്രത്യക്ഷപ്പെട്ടു, ‘സര്‍വ്വതന്ത്രകുതന്ത്ര സ്വതന്ത്രനെ തോല്പിക്കുക’.
പൊറ്റെക്കാട്ടിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഒട്ടുമിക്ക എഴുത്തുകാരും രംഗത്തിറങ്ങി. എന്‍ വി കൃഷ്ണവാര്യര്‍, എം ടി വാസുദേവന്‍ നായര്‍, വയലാര്‍ രാമവര്‍മ, എം വി ദേവന്‍ എന്നിവര്‍ എസ് കെയുടെ പല യോഗങ്ങളിലും പ്രസംഗിച്ച് ജനങ്ങളെ ആവേശഭരിതരാക്കി.
എം.ടി. വാസുദേവന്‍ നായര്‍ ആദ്യമായും അവസാനമായും ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രസംഗം ചെയ്തത് എസ്.കെക്ക് വേണ്ടിയാണ്. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ എസ് കെ യുടെ പ്രാധാന്യവും പ്രസക്തിയും, എസ്. കെ. ജയിക്കേണ്ടത് സാഹിത്യ ലോകത്തിന്റെ ആവശ്യമാണെന്നുമെന്നൊക്കെയായിരുന്നു പ്രസംഗം.
പിറ്റേന്ന് മാതൃഭൂമിയില്‍ ചെന്നപ്പോള്‍ മാനേജിംഗ് എഡിറ്റര്‍ വി.എം. നായര്‍ എം.ടി.യെ വിളിച്ചു. മാതൃഭൂമിയുടെ അക്കാലത്തെ ശക്തനായ മേധാവിയാണ് വി.എം. നായര്‍. കവിയത്രി ബാലാമണിയമ്മയുടെ ഭര്‍ത്താവ്, മാധവിക്കുട്ടിയുടെ അച്ഛന്‍. മാതൃഭൂമിയില്‍ ട്രെയ്‌നിയായ എം.ടി, എസ്. കെ യുടെ ഇലക്ഷന്‍ പ്രചരണത്തില്‍ പങ്കെടുത്തു. അതും മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലുള്ള സ്ഥാനാര്‍ത്ഥിയായ എം.കെ. ജിനചന്ദ്രന്‍ അതേ ഇലക്ഷനില്‍ മത്സരിക്കുമ്പോള്‍. സംഗതി പ്രശ്‌നമായി.
വി. എം നായരുടെ മുറിയില്‍ എം.ടി കയറിച്ചെന്നു.
രുക്ഷമായി എം.ടി യെ നോക്കിയ അദ്ദേഹം ചോദിച്ചു;
‘കമ്യൂണിസ്റ്റാണോ?
എംടി പറഞ്ഞു.’ അങ്ങനെ പാര്‍ട്ടിയൊന്നും ഇല്ല’
രാഷ്ട്രീയത്തിലാണ് താല്‍പ്പര്യമെങ്കില്‍ ഇവിടെ എന്തിന് ജോലിക്ക് വന്നു? ക്ഷുഭിതനായി വി.എം. നായര്‍ ചോദിച്ചു.
എം.ടി. ഉത്തരം പറയാതെ നിന്നു.
”ഇലക്ഷന്‍ വര്‍ക്കിന് നടക്കുകയാണല്ലേ?
എന്നിട്ട് പൊക്കോളാന്‍ എം.ടിയോട് ആംഗ്യം കാണിച്ചു.
മുറിയില്‍ നിന്ന് ഇറങ്ങിയ എം.ടി. ആലോചിച്ചത്, ‘ഈ ജോലി പോയിക്കിട്ടി. ഇനി പുതിയ ഒരെണ്ണം തേടിപ്പിടിക്കണം എന്നായിരുന്നു.
വൈകിട്ട് വി.എം.നായര്‍ ഒരിക്കല്‍ കൂടി എം.ടി യെ മുറിയില്‍ വിളിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്.
അദ്ദേഹം പറഞ്ഞു; ‘ഡയറക്ടര്‍മാര്‍ ചിലര്‍ വിളിച്ച് പറഞ്ഞു, അതാണ്’.
രാവിലെ പൊട്ടിത്തെറിച്ചതിന്റെ ഖേദം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
വിഎം; ‘ശരി, പിന്നെ, സംസാരിക്കാം’.
എതിരാളി ഡയറക്ടറായുള്ള പത്രമായിരുന്നിട്ടും, എസ് കെക്ക് ഒരു വോട്ട് നല്‍കി വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള സാഹിത്യകാരമാരുടെ നീണ്ട പ്രസ്താവന മാതൃഭൂമി പത്രത്തില്‍ പരസ്യമായി വന്നു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 1382 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിനചന്ദ്രന്‍ വിജയിച്ചു.
തെരഞ്ഞെടുപ്പില്‍ എസ്. കെ യുടെ ചിഹ്നം, പൂവന്‍ കോഴിയായിരുന്നു. ഫലം പുറത്ത് വന്നതിനു ശേഷം നൂറു കണക്കിന് പൂവന്‍ കോഴികളെ കഴുത്തറുത്താണ് എതിരാളികള്‍ എസ് കെ യുടെ പരാജയം ആഘോഷിച്ചത്.
ആ ഇലക്ഷനില്‍ തോറ്റ പൊറ്റെക്കാട്ട് മാതൃഭൂമി ആഴ്ചപ്പതിന്റെ ഓഫീസില്‍ എം.ടി.യെ കാണാന്‍ വന്നു. സംസാരിച്ചിരിക്കെ വി.എം. നായര്‍ അവിടെ വന്നു. ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു;
‘പൊറ്റെക്കാട്ട് ഇരുന്നിട്ട് നല്ലൊരു നോവലെഴുത്വാ, ഇലക്ഷനൊന്നും നിങ്ങള്‍ക്ക് പറ്റിയതല്ല’.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ ജോലി സ്ഥിരപ്പെടുത്തിക്കൊനുള്ള കടലാസ് എം.ടിക്ക് കിട്ടി. അതില്‍ ഒപ്പ് വെച്ചിരുന്നത് വി.എം. നായരായിരുന്നു.
പിന്നീട് എം.ടിക്ക് ‘ കാലം’ നോവലിന് 1970 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു എന്ന് പ്രഖ്യാപനം വരും മുന്‍പ്, മാതൃഭൂമിയില്‍ വെച്ച് എം.ടിയെ ആദ്യം അറിയിച്ചത് പൊറ്റെക്കാട്ടാണ്.
പൊറ്റെക്കാട്ട് ഈ തിരഞ്ഞെടുപ്പ് പരാജയം തന്റെ വിജയമായി കണക്കാക്കി. യാതൊരു രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു സാധാരണ സാഹിത്യകാരന്‍ മാത്രമായ തനിക്ക് ഈ തിരഞ്ഞെടുപ്പില്‍ 1,08,732 വോട്ടുകള്‍ ലഭിച്ചുവെന്നത് എസ്. കെ യ്ക്കുള്ള അംഗീകാരമായിരുന്നു. ആകെ വോട്ടുകള്‍ പോള്‍ ചെയ്ത വോട്ടുകള്‍ അന്ന് മൂന്നു ലക്ഷത്തിനടുത്തായിരുന്നു. അതില്‍ ഒരു ലക്ഷം വോട്ട് എസ്.കെ പിടിച്ചു. ചില്ലറക്കാര്യമാണോ?
1962 ല്‍ പൊറ്റെക്കാട്ട് വീണ്ടും മത്സരിക്കാനെത്തി. 500 രൂപ കെട്ടി വെച്ച് നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കാനെത്തിയത് എ.കെ.ജി യുടെ കൂടെയായിരുന്നു. ഇത്തവണ ചിഹ്നം പനിനീര്‍പ്പൂ. മറ്റൊരു സാഹിത്യകാരനായിരുന്നു എസ്.കെ യുടെ പ്രധാന എതിരാളി. പി.എസ്.പിയുടെ പിന്‍തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രൊഫ. സുകുമാര്‍ അഴീക്കോട്. എസ്. കെയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ, കൂടാതെ മുസ്ലിം ലീഗിന്റെയും.
വിചിത്രമായിരുന്നു എസ്.കെ യുടെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ടി യോഗത്തില്‍ എസ്,.കെ. ചെങ്കൊടിയേന്തും. ലീഗിന്റെ യോഗത്തില്‍ പച്ച കൊടിയും.
ടെയിനിലെ ഗാര്‍ഡിനെപ്പോലെ രണ്ട് കയ്യിലും രണ്ട് നിറത്തില്‍ പതാക. രണ്ടു പാര്‍ട്ടിയും പിന്തുണക്കുന്നവരാണല്ലോ.
ഇത്തവണ എസ്.കെ പൊറ്റെക്കാടിനെ തലശ്ശേരി കൈ വിട്ടില്ല. 66,526 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തലശ്ശേരി നിയോജന മണ്ഡലത്തില്‍ നിന്ന് എസ്. കെ. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1962 ഫെബ്രുവരി 27 ന് കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സാഹിത്യകാരനായി എസ്.കെ. 1962 ഏപ്രില്‍ 16 ന് എസ്.കെ ലോക്‌സഭാ മെമ്പറായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
1967ലെ ഇലക്ഷന്‍ വിജയത്തിന് ശേഷം ആദ്യമായി പൊറ്റെക്കാട്ടിനെ കണ്ടപ്പോള്‍ എ.കെ.ജി പറഞ്ഞു; ‘വേഗം എം.പി. ഫ്‌ളാറ്റിന് അപേക്ഷ അയയ്ക്കൂ. നോര്‍ത്ത് അവന്യുവിലാണ് നല്ലത്. അവിടെ സുഖമായി താമസിച്ച്, ധാരാളം കഥകള്‍ എഴുതിക്കോളൂ.
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ടു എതെങ്കിലും കാര്യത്തിനോ പൊറ്റെക്കാടിന്റെ സേവനം നേതാവായ എ.കെ.ജി. ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ലോക്‌സഭയില്‍ സാഹിത്യ, സാംസ്‌കാരിക വിഷയങ്ങള്‍ക്ക് ചോദ്യം ചോദിക്കാനും, ബന്ധപ്പെട്ട ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വാദം ആരംഭിക്കാനും പൊറ്റെക്കാട്ടിനെയാണ് എ.കെ.ജി ചുമതലടുത്തിയുന്നത്. എം.പിയാ 5 വര്‍ഷവും ഈ കാര്യങ്ങള്‍ പൊറ്റെക്കാട്ട് തന്നെയാണ് നിര്‍വ്വഹിച്ചത്.
1962 മെയ് 24 ന് പാര്‍ലമെന്റില്‍ നടത്തിയ തന്റെ ആദ്യ പ്രസംഗത്തെ കുറിച്ച് എസ്. കെ. തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു;
‘എതിര്‍പക്ഷത്തു നിന്നു ചര്‍ച്ച ആരംഭിക്കാന്‍ സ്പീക്കര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ നന്നായി തുടങ്ങി. കുറച്ചു നേരം പ്രസംഗിച്ചു. ഇടയ്ക്ക് സ്‌ക്രിപ്റ്റ് നോക്കി വായിച്ചു. മുഴുവന്‍ കാര്യങ്ങളും വിട്ട് പോകാതെ എനിക്ക് പറയാന്‍ കഴിഞ്ഞു. പ്രസംഗം 16 മിനിറ്റ് നീണ്ടു നിന്നു. ബഹു മന്ത്രി ഹുമയൂണ്‍ കബീര്‍ ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് സമുചിതമായി പിറ്റേന്ന് മറുപടി നല്‍കി. Nilambur Bye-Election. Literary figures and Electoral Politics. s k pottekkatt, m t vasudevan nair
Content Summary; Nilambur Bye-Election. Literary figures and Electoral Politics. s k pottekkatt, m t vasudevan nair
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.