July 16, 2026 |

നോയല്‍ രത്തന്റെ പിന്‍ഗാമി; പുതിയ ചെയര്‍മാനും ടാറ്റയ്ക്കും മുന്നിലുള്ള വെല്ലുവിളികള്‍

രത്തന്‍ ടാറ്റയ്ക്ക് ശേഷം ടാറ്റയുടെ നേതൃത്വത്തിനും ഉടമസ്ഥതയക്കും എന്തു സംഭവിക്കും?

നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യവസായ രംഗത്തെ പ്രമുഖനായ രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങള്‍ വഴിയൊരുക്കി നില്‍ക്കവെയാണ് നോയല്‍ പിന്‍ഗാമിയായി എത്തുന്നത്. മൊത്തത്തിലുള്ള നിയന്ത്രണം രത്തന്റെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റയിലേക്ക് സ്വയമേവ മാറുമെന്ന് പലരും അനുമാനിച്ചിരുന്നു. പക്ഷേ, യാഥാര്‍ത്ഥ്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന അവലോകനവും നിലനിന്നിരുന്നു. രത്തന്‍ ടാറ്റ വ്യക്തമായ ഒരു പിന്തുടര്‍ച്ച പദ്ധതി ആവിഷ്‌കരിച്ചിരുന്നില്ല, കൂടാതെ ടാറ്റ സണ്‍സിലെ ഓഹരികള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നുമില്ല, ഇത് ടാറ്റ ഗ്രൂപ്പിന്റെ തുടര്‍ന്നുള്ള ഭരണത്തെയും അതിന്റെ സഞ്ചാര ദിശയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ടാറ്റ സണ്‍സിന്റെ അതുല്യ ഘടന
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് ഒരു വ്യതിരിക്തമായ ഉടമസ്ഥാവകാശ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇത് പ്രധാനമായും നിയന്ത്രിക്കുന്നത് രണ്ട് ചാരിറ്റബിള്‍ ട്രസ്റ്റുകളാണ്: സര്‍ രത്തന്‍ജി ടാറ്റ ട്രസ്റ്റും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും. ഈ ട്രസ്റ്റുകള്‍ സര്‍ ജാംഷെഡ്ജി ടാറ്റയുടെ പുത്രന്മാരുടെ സ്മരണയ്ക്കായി സ്ഥാപിതമായതും പാരമ്പര്യമായി ടാറ്റ സണ്‍സില്‍ ഒരു നിയന്ത്രണ താല്‍പ്പര്യം പുലര്‍ത്തുന്നവയുമാണ്. തുടക്കത്തില്‍, കമ്പനിയുടെ ഏകദേശം 66% ഓഹരികളും പ്രസ്തുത ട്രസ്റ്റുകളുടെ കൈവശമായിരുന്നു. എന്നിരുന്നാലും, നിലവിലെ ഉടമസ്ഥാവകാശ ഘടനയില്‍ കാലക്രമേണ മാറ്റം ഉണ്ടായേക്കും. ഈ ട്രസ്റ്റുകളെ നയിക്കുന്ന വ്യക്തികള്‍ ടാറ്റ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള ബിസിനസ് തന്ത്രത്തെയും അതിന്റെ സഞ്ചാരത്തെയും പരോക്ഷമായി നിയന്ത്രിക്കുന്നതിനാല്‍ ഈ ഘടനയുടെ രീതികള്‍ വളരെ പ്രധാനമാണ്.

ഭരണവും നിയന്ത്രണവും
2012 വരെ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ച രത്തന്‍ ടാറ്റ, തന്റെ വിരമിക്കലിന് മുമ്പായി ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ പരിഷ്‌ക്കരിക്കുന്നത് ഉള്‍പ്പെടെ നിരവധി തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ നീക്കം ഗ്രൂപ്പിന് മേലുള്ള ട്രസ്റ്റുകളുടെ പിടി മുറുക്കി, ടാറ്റ സണ്‍സിലെ ഡയറക്ടര്‍മാരില്‍ മൂന്നിലൊന്ന് പേരെ നാമനിര്‍ദ്ദേശം ചെയ്യാനും എല്ലാ ഡയറക്ടര്‍മാരെയും നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും അവര്‍ക്ക് അധികാരം നല്‍കുകയും ചെയ്തു. ടാറ്റയുടെ പൈതൃകം അതിന്റെ സ്ഥാപകര്‍ സ്ഥാപിച്ച ജീവകാരുണ്യ മൂല്യങ്ങളുമായി യോജിച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അത്തരം ഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ഘടനാപരമായ കോര്‍പ്പറേറ്റ് ഭരണ ചട്ടക്കൂടിന് വേണ്ടി വാദിച്ച രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായ സൈറസ് മിസ്ത്രിയും വ്യക്തമായൊരു കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍, 2016-ല്‍ മിസ്ത്രിയെ അദ്ദേഹത്തിന്റെ സ്ഥാനത്തു നിന്ന് പുറത്താക്കിയതോടെ ഈ നിര്‍ണായക വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടെ നിര്‍ത്തിവച്ചു. ഇത് പരിഹരിക്കപ്പെടാതെ ഇപ്പോഴും ഭരണതലത്തില്‍ അവശേഷിക്കുകയാണ്.

ഏറ്റെടുക്കാനുള്ള ദുര്‍ബലത
ടാറ്റ ഗ്രൂപ്പിന്റെ സവിശേഷമായ ഭരണ ഘടന അതിനെ വിയോജിപ്പുകളിലധിഷ്ഠിതമായ ഏറ്റെടുക്കലുകളെ പ്രത്യേകിച്ച് ദുര്‍ബലമാക്കുന്നുണ്ട്. ഇന്ത്യന്‍ നിയമമനുസരിച്ച്, ടാറ്റ സണ്‍സിനെ നിയന്ത്രിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് കോര്‍പ്പറേറ്റ് കാര്യങ്ങളില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയില്ല. പകരം, ഒരു നിഷ്പക്ഷ, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തതുമായ ട്രസ്റ്റി വഴി മാത്രമേ അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയൂ. ഈ പരിമിതി ബാഹ്യ ഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ കഴിവിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ഏറ്റെടുക്കലുകളും ഏകീകരണങ്ങളും സാധാരണമായ ഒരു കാലഘട്ടത്തില്‍.

നേതൃത്വത്തെക്കുറിച്ചുള്ള അന്വേഷണം
ടാറ്റ ഗ്രൂപ്പ് ഭാവിയിലേക്ക് നോക്കുമ്പോള്‍, ഒരു സുപ്രധാന ചോദ്യമായിരുന്നു ടാറ്റ ട്രസ്റ്റുകളുടെ തലവനായി ആരാണ് ഇനി ഉയര്‍ന്നുവരുക എന്നത്. അതിനുള്ള ഉത്തരം ഇപ്പോള്‍ നോയല്‍ ടാറ്റയിലൂടെ കിട്ടിയിരിക്കുന്നു. ട്രസ്റ്റുകളെ നയിക്കാന്‍ രണ്ട് വൈസ് ചെയര്‍പേഴ്‌സണ്‍മാരെ രത്തന്‍ ടാറ്റ നിയമിച്ചിരുന്നു- ടിവിഎസ് മോട്ടോര്‍ ചെയര്‍പേഴ്‌സണ്‍ വേണു ശ്രീനിവാസന്‍, മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗും. എന്നാല്‍ അടുത്തിടെ സര്‍ രത്തന്‍ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായി മാറിയ നോയല്‍ ടാറ്റയ്ക്ക്, ടാറ്റ ഗ്രൂപ്പിന്റെ ആവാസവ്യവസ്ഥയില്‍ വിപുലമായ അനുഭവ പരിചയമുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കണം ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടത്. ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ കമ്പനികളില്‍ വിവിധ നേതൃത്വ റോളുകളില്‍ നോയല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിപുലമായ പശ്ചാത്തലം അദ്ദേഹത്തിന് അനുകൂലമായ ഘടകമായി എന്നു വേണം കരുതാന്‍. രത്തന്‍ ടാറ്റയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മുന്‍കാലങ്ങളില്‍ വഷളായിരുന്നുവെന്നാണ് പുറത്തറിഞ്ഞത്. ഇത് നോയലിന്റെ സ്ഥാനാരോഹണത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.

സാധ്യമായ പിന്‍ഗാമികള്‍
നോയല്‍ ടാറ്റയെ കൂടാതെ, മറ്റു ചിലരും പിന്‍ഗാമി കസേരയിലേക്കുള്ള സാധ്യത പട്ടികയിലുണ്ടായിരുന്നു. രത്തന്‍ ടാറ്റയുടെ ദീര്‍ഘകാല സഹകാരിയും അന്തരിച്ച സൈറസ് മിസ്ത്രിയുടെ ബന്ധുവുമായ മെഹ്ലി മിസ്ത്രി ഈ പട്ടികയില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. ടാറ്റ കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും കോര്‍പ്പറേറ്റ് ഭരണത്തിലെ വിപുലമായ അനുഭവസമ്പത്തും അദ്ദേഹത്തെ തുണയ്ക്കുമെന്നാണ് കരുതിയത്.

ചര്‍ച്ചകളില്‍ ഇടയ്ക്കിടെ ഉയര്‍ന്ന മറ്റൊരു പേര് ടാറ്റ സണ്‍സില്‍ 18.4% ഓഹരിയുള്ള പല്ലോന്‍ജി മിസ്ത്രി ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ഷാപൂര്‍ മിസ്ത്രിയുടെതായിരുന്നു. എന്നിരുന്നാലും, ടാറ്റയുടെയും മിസ്ത്രിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള നിയമപോരാട്ടങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ സാധ്യതകള്‍ കുറച്ചിരുന്നു.

മുന്നോട്ടുള്ള പാത
രത്തന്‍ ടാറ്റയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ടാറ്റ ഗ്രൂപ്പ് കാര്യമായ വെല്ലുവിളികള്‍ അഭിമുഖീകരിച്ചേക്കും, പ്രത്യേകിച്ച് ആഗോള സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കുന്നതില്‍. ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളായ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് എന്നിവ ആഭ്യന്തരവും അന്തര്‍ദേശീയവുമായ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നതിനാല്‍, ഭാവിയിലെ വളര്‍ച്ചയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നിലനിര്‍ത്തിക്കൊണ്ട് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക എന്ന കഠിനമായ ഉത്തരവാദിത്തം നേതൃത്വനിരയിലേക്ക് വരുന്നയാള്‍ക്ക് ഉണ്ടായിരിക്കും.

100ലധികം രാജ്യങ്ങളില്‍ 165 ബില്യണ്‍ ഡോളറിന്റെ വരുമാനവും പ്രവര്‍ത്തനങ്ങളും ഉള്ള ടാറ്റ ഗ്രൂപ്പിന് അനിഷേധ്യമായ സ്വാധീനമാണുള്ളത്. പൊതുവായി ലിസ്റ്റ് ചെയ്തിരിക്കുന്ന അതിന്റെ 26 സംരംഭങ്ങളില്‍ ഓരോന്നും സ്വന്തം ഡയറക്ടര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. എന്നിരുന്നാലും അവ എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നത് അവയുടെ ഭാവി പാത രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

ടാറ്റയുടെ പൈതൃകം
ടാറ്റ ഗ്രൂപ്പ് വെറുമൊരു കൂട്ടായ്മയല്ല; അത് ജീവകാരുണ്യത്തിന്റെയും നവീകരണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ബിസിനസ്സ് സമ്പ്രദായങ്ങളോടുള്ള ധാര്‍മിക പ്രതിബദ്ധതയും സാമൂഹിക ലക്ഷ്യങ്ങളോടുള്ള സമര്‍പ്പണവുമായിരുന്നു രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ലോകം കണ്ടത്. ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 165 ബില്യണ്‍ ഡോളര്‍ കവിഞ്ഞ ഗ്രൂപ്പിന്റെ വരുമാനം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും അതിനപ്പുറവും ടാറ്റയ്ക്കുള്ള കാര്യമായ സ്വാധീനം അടിവരയിടുന്നതാണ്.

ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ ടാറ്റ ഗ്രൂപ്പ് മുന്നോട്ടു നയിക്കുമ്പോള്‍ അതിന്റെ നേതൃത്വവും ഭരണവും സംബന്ധിച്ച തീരുമാനങ്ങള്‍ നിര്‍ണായകമാണ്.

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍പേഴ്സണ്‍ ടാറ്റ സണ്‍സിന്റെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുക മാത്രമല്ല, ആധുനിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ ഗ്രൂപ്പ് അതിന്റെ മൂല്യങ്ങള്‍ എങ്ങനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് നിര്‍ണയിക്കുകയും ചെയ്യും.

ടാറ്റ ഗ്രൂപ്പ് ഒരു വഴിത്തിരിവിലാണ്. രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ചെയ്യേണ്ടത് കേവലം ഒരു സ്ഥാനം നികത്തുക മാത്രമല്ല; ഒരു പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും, വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണമായ ലോകത്ത് കോര്‍പ്പറേറ്റ് ഭരണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഒരു വിളക്കുമാടമായി ആ ഗ്രൂപ്പ് നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യലാണ്.  Noel Tata new chairman of tata trusts challenges after ratan tata group’s leadership and ownership

Content Summary; Noel Tata new chairman of tata trusts challenges after ratan tata group’s leadership and ownership

Leave a Reply

Your email address will not be published. Required fields are marked *

×